ദിലീപ് കേസിൽ ഒളിയമ്പ്.. കേസിൽ ദുരൂഹതയെന്ന് പ്രമുഖ നടൻ, സ്ത്രീകളെ ശത്രുക്കളാക്കിയാൽ പ്രത്യാഘാതം വലുത്
Recommended Video

തിരുവനന്തപുരം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ആക്രമിച്ച സംഭവത്തിന്റെ ഞെട്ടല്‍ കേരളത്തിന് ഇതുവരെയും മാറിയിട്ടില്ല. മാസങ്ങളുടെ അന്വേഷണത്തിനിടെ നിര്‍ണായക വഴിത്തിരിവുകള്‍ പലതുമുണ്ടായി. ദിലീപ് ഗൂഢാലോചന നടത്തിയെന്നും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്നും ആരോപണങ്ങള്‍ വന്നു. എന്തായാലും ആകെയൊരു ദുരൂഹത ഈ കേസിലുണ്ട്. ആ സംശയം ഉന്നയിക്കുകയാണ് നടന്‍ പ്രതാപ് പോത്തന്‍.

ദിലീപ് കേസിലെ രണ്ട് ചേരികൾ
നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപ് 85 ദിവസങ്ങളാണ് ജയിലില്‍ കിടന്നത്. ശേഷം നടൻ ജാമ്യം നേടി പുറത്തിറങ്ങി.ദിലീപിനെ അനുകൂലിച്ചും എതിര്‍ത്തും മലയാള സിനിമയില്‍ രണ്ട് ചേരികള്‍ തന്നെ രൂപപ്പെടുകയുണ്ടായി.

ഗൂഢാലോചന നടത്തിയെന്ന്
ദിലീപിനെ ചിലര്‍ ഗൂഢാലോചന നടത്തി കുടുക്കിയെന്നാണ് താരത്തിന്റെ അനുകൂലികളും ഫാന്‍സും ആരോപിക്കുന്നത്. ജാമ്യഹര്‍ജിയിലും ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതിയിലും ഇക്കാര്യം ദിലീപ് നേരിട്ട് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

കേസിന് പിന്നിൽ ദുരൂഹത
എന്തൊക്കെയോ ദുരൂഹതകള്‍ ആ കേസിന് പിന്നിലുണ്ടെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് നടന്‍ പ്രതാപ് പോത്തന്‍ വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദിലീപിനോട് പലര്‍ക്കും അസൂയ ഉണ്ടാകുമെന്നും പ്രതാപ് പോത്തന്‍ പറയുന്നു.

ദിലീപിനോട് അസൂയ
ദിലീപ് ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളാണ്. അതുകൊണ്ട് പലര്‍ക്കും ദിലീപിനോട് അസൂയ ഉണ്ടാകുമെന്നാണ് പ്രതാപ് പോത്തന്‍ ഒളിയമ്പെയ്യുന്നത്. സ്ത്രീകളെ ശത്രുക്കളാക്കരുത് എന്നു കൂടി നടന്‍ പറഞ്ഞ് വെയ്ക്കുന്നു.

സ്ത്രീകളെ ശത്രുക്കളാക്കരുത്
തന്നെ കാണാന്‍ വന്ന ഒരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് താന്‍ ദേഷ്യത്തിലാണ് മറുപടി നല്‍കിയത് എന്ന് കരുതുക. അവര്‍ പുറത്തിറങ്ങി ഇത്തരമൊരു ആരോപണം ഉന്നയിച്ചാല്‍ താനും അകത്താവില്ലേ എന്ന് പ്രതാപ് പോത്തന്‍ ചോദിക്കുന്നു.

പ്രത്യാഘാതം അനുഭവിച്ചിട്ടുണ്ട്
സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും എന്നും പ്രതാപ് പോത്തന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ഭാര്യ രാധികയില്‍ നിന്നും വിവാഹ മോചനം നേടിയ കാലത്ത് താനത് അനുഭവിച്ചതാണ് എന്നും നടന്‍ പറഞ്ഞു.

മഞ്ജു അടക്കമുള്ളവർക്കെതിരെ
മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് ദിലീപ് ഗൂഢാലോചന ആരോപണം ഉന്നയിച്ചിരിക്കുന്നത്. എഡിജിപി ബി സന്ധ്യ, ലിബര്‍ട്ടി ബഷീര്‍, സംവിധായകന്‍ ശ്രീകുമാര്‍, മഞ്ജു വാര്യര്‍ എന്നിവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി കേസില്‍ കുടുക്കിയെന്നാണ് ആരോപണം.

പിസി ജോർജ് പറയുന്നതും
ഇക്കാര്യങ്ങള്‍ തന്നെ ദിലീപിനെ പിന്തുണയ്ക്കുന്ന പിസി ജോര്‍ജ് എംഎല്‍എയും ഉന്നയിച്ചിരുന്നു. ദിലീപ് കേസില്‍ നിരപരാധി ആണെന്നും പോലീസ് അടക്കം ദിലീപിന് എതിരെ ഗൂഢാലോചന നടത്തിയെന്നും പിസി ജോര്‍ജ് പല തവണ ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്.

ദിലീപ് പരാതി നൽകി
കേസിലെ പുതിയ കുറ്റപത്രം പോലീസ് അടുത്ത മാസം സമര്‍പ്പിക്കാനിരിക്കുകയാണ്. അതിനിടെ പോലീസ് കുറ്റപത്രത്തില്‍ തന്നെ ഒന്നാം പ്രതിയാക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണ് എന്ന് ആരോപിച്ച് ദിലീപ് രംഗത്ത് വന്നിരിക്കുന്നു. ആഭ്യന്തര സെക്രട്ടിക്ക് പരാതിയും നല്‍കി.

നിർണായക സാക്ഷിമൊഴികൾ
ഒരു നിര്‍ണായക സാക്ഷി മൊഴി അടക്കം മൂന്ന് തെളിവുകള്‍ ദിലീപിനെതിരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇവ ദിലീപിനെ കേസിലെ ഒന്നാം പ്രതിയാക്കാന്‍ തക്ക ശക്തമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പുറത്ത് വന്നതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്താനും പോലീസ് ശ്രമിക്കുന്നു.

അതിവേഗ കോടതിയിലേക്ക്
കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. ദിലീപിനെ പുതിയ കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടുകയുമുണ്ടായി. കുറ്റപത്രം സമര്‍പ്പിച്ച ഉടനെ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുന്ന കാര്യവും അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നു.

ദിലീപിനും തുല്യപങ്ക്
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളത് പള്‍സര്‍ സുനിക്കാണ്. പക്ഷേ സുനിക്ക് നടിയോട് വ്യക്തി വൈരാഗ്യമൊന്നുമില്ല. അതുകൊണ്ട് തന്നെ ദിലീപിന് വേണ്ടി ചെയ്ത ഈ കുറ്റകൃത്യത്തില്‍ നടനും തുല്യപങ്കാണെന്നാണ് പോലീസിന് നിയോപദേശം ലഭിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. ഗൂഢാലോചനയ്ക്ക് പുറമേ കൂട്ടമാനഭംഗം, തട്ടിക്കൊണ്ട് പോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കൂടി ചുമത്തിയാവും ദിലീപിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുക.

വ്യാജരേഖ ഉണ്ടാക്കിയെന്ന്
നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ചമച്ചുവെന്ന് പോലീസ് ആരോപിച്ചിരുന്നു. ആശുപത്രിയിലെ നഴ്‌സിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തുകയുണ്ടായി.
ദിലീപ് വ്യാജരേഖ ഉണ്ടാക്കിയില്ല എന്ന് വ്യക്തമാക്കി ആശുപത്രിയിലെ ഡോക്ടര്‍ രംഗത്ത് വന്നിരുന്നു.

മഞ്ജു സാക്ഷി പറയില്ലേ
ദിലീപിന് എതിരെ ശക്തമായ സാക്ഷിമൊഴികള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. അതേസമയം മഞ്ജു വാര്യര്‍ ദിലീപിന് എതിരെ സാക്ഷി പറയാന്‍ തയ്യാറല്ല എന്ന തരത്തിലും വാര്‍ത്തകള്‍ വരികയുണ്ടായി.

തനിക്ക് അറിവോ ബന്ധമോ ഇല്ല
കേസുമായോ തുടര്‍സംഭവങ്ങളുമായോ തനിക്ക് യാതൊരു അറിവോ ബന്ധമോ ഇല്ലാത്ത സാഹചര്യത്തില്‍ സാക്ഷിയാവാനില്ലെന്നാണ് മഞ്ജു വാര്യര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത് എന്നാണ് സൂചന. ഇത് കേസിനെ ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.












Click it and Unblock the Notifications