പാർവ്വതിയുടെ മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ പ്രതാപ് പോത്തൻ.. പാട്ടിൽ പുരുഷവിരുദ്ധതയെന്ന് പോസ്റ്റ്
കോഴിക്കോട്: കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റ പേരില്‍ പാര്‍വ്വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം മൈ സ്റ്റോറിയെന്ന സിനിമയിലെ ഗാനത്തിന് നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്. പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ ആദ്യ ഗാനത്തിന് യൂട്യൂബില്‍ ഡിസ് ലൈക്കുകളുടെ പെരുന്നാളാണ്. വ്യക്തിയോടുള്ള വിരോധം സിനിമയ്‌ക്കെതിരെ തിരിയുമ്പോള്‍, രാമലീലയ്ക്ക് വേണ്ടി വാദമുഖങ്ങള്‍ ഉന്നയിച്ചവരെയൊന്നും ഈ വഴിക്ക് കാണാനേ ഇല്ല. ഡിസ് ലൈക്ക് ക്യാംപെയ്‌ന് എതിരെ സംവിധായകന്‍ ജൂഡ് ആന്റണി രംഗത്ത് വന്നിരുന്നു. അതേസമയം ഗാനത്തില്‍ പുരുഷ വിരുദ്ധതയുണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പ്രതാപ് പോത്തന്‍.
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിൽ പുരുഷൻ മാത്രമല്ല, സ്ത്രീയും കുറ്റക്കാരിയെന്ന് പേളി മാണി
പെണ്ണ് പ്രതികരിച്ചാൽ സഹിക്കില്ല
നേരത്തെ പലരാലും പലതവണ വിമര്‍ശിക്കപ്പെട്ട കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടുക മാത്രമാണ് പാര്‍വ്വതി ചെയ്തത്. ഒരു സ്ത്രീ ആണ് ആ വിമര്‍ശനം ഉന്നയിച്ചത് എന്നത് കൊണ്ട് മാത്രമാണ് പാര്‍വ്വതി ഇത്രയും ആക്രമിക്കപ്പെടുന്നത്. കസബ കണ്ട് പകുതിക്ക് നിന്നും ഇറങ്ങിപ്പോന്നുവെന്ന് പറഞ്ഞ മന്ത്രി എകെ ബാലനെ മമ്മൂട്ടി ഫാന്‍സ് ആരും തൊടുന്നില്ലെന്ന് ശ്രദ്ധിക്കണം. വനിതാ കമ്മീഷന് നേരെയും ഫാന്‍സ് ആക്രമണമുണ്ടായിരുന്നില്ല.
മൈ സ്റ്റോറിയെ കാത്തിരിക്കുന്നത്
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ രാമലീലയ്ക്ക് വേണ്ടി എല്ലാ ഫാന്‍സും കൈകോര്‍ത്തിരുന്നു. സംവിധായകന്റെ അധ്വാനത്തെക്കുറിച്ചും ലൈറ്റ് ബോയിയുടെ വിയര്‍പ്പിനെക്കുറിച്ചുമെല്ലാമായിരുന്നു ആവലാതി. എന്നാല്‍ ഈ ന്യായങ്ങളുടെ ആനുകൂല്യമൊന്നും പാര്‍വ്വതിയുടെ സിനിമയ്ക്ക് ലഭിക്കുന്നില്ല. പാട്ടിന് സംഭവിച്ചത് തന്നെയാണ് സിനിമയേയും കാത്തിരിക്കുന്നതെന്ന് ഉറപ്പിക്കാം.
ഗാനത്തിനെതിരെ പ്രചാരണം
മൈ സ്റ്റോറിയിലെ ഗാനത്തിന് തീരെ നിലവാരമില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാല്‍ പാട്ടിന് കിട്ടുന്ന ഡിസ് ലൈക്കുകള്‍ പാര്‍വ്വതിയോടുള്ള വിരോധത്തിന്റെ പുറത്ത് മാത്രമാണ്. ഗാനരംഗത്തില്‍ പാര്‍വ്വതി പൃഥ്വിരാജിന് മദ്യക്കുപ്പി കൈമാറുന്നതും ചന്തിക്ക് അടിക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയും വിമര്‍ശനം ഉയരുന്നു. മദ്യം നല്‍കുന്നത് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നൊക്കെയാണ് ചോദ്യം.
പാട്ടിൽ പുരുഷ വിരുദ്ധത
പാട്ടില്‍ പുരുഷ വിരുദ്ധതയുണ്ട് എന്ന് ആരോപിക്കുകയാണ് പ്രതാപ് പോത്തന്‍. സിനിമയിൽ നായികയുടെ മടിക്കുത്തിൽ നായകൻ പിടിച്ചാൽ സ്ത്രീവിരുദ്ധത. അപ്പോൾ നായകന്റെ ചന്തിയിൽ നായിക അടിച്ചാൽ പുരുഷ വിരുദ്ധത ആവില്ലേ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പ്രതാപ് പോത്തൻ ചോദിക്കുന്നത്. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ എന്നും പ്രതാപ് പോത്തൻ പറയുന്നു.
ജൂഡും പ്രതാപ് പോത്തനും
ഇതാദ്യമായല്ല പാർവ്വതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതാപ് പോത്തൻ അഭിപ്രായ പ്രകടനം നടത്തുന്നത്. നേരത്തെ കസബയുടെ പേരില്‍ പ്രതാപ് പോത്തനും ജൂഡ് ആന്റണിയും തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റമുട്ടൽ നടന്നിരുന്നു. കസബ വിഷയത്തിൽ എന്ന പോലെ മൈസ്റ്റോറി വിഷയത്തിലും ഇരുവരും വിരുദ്ധ നിലപാടുകാരാണ്. ഒരാളെ ഇഷ്ടമല്ല എന്ന് കരുതി ഒരു സിനിമയുടെ പാട്ടിന് പോയി ഡിസ് ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണ് എന്നായിരുന്നു ജൂഡിന്റെ പ്രതികരണം.
പാർവ്വതിക്ക് പരിഹാസം
കസബ വിവാദത്തിൽ സിനിമയിൽ നിന്നും പാർവ്വതിക്കെതിരെ ആദ്യം പ്രതികരിച്ചത് ജൂഡ് ആയിരുന്നു. ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ എന്നാണ് കസബയെ വിമർശിച്ച പാർവ്വതിയെ പരോക്ഷമായി ഉന്നം വെച്ച് ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഓട് മലരേ കണ്ടം വഴിയെന്ന്
പാർവ്വതിയാകട്ടെ ട്വിറ്റിൽ നല്ല ചുട്ട മറുപടി നൽകുകയും ചെയ്തു. എല്ലാ സർക്കസ് മുതലാളിമാർക്കും എന്ന തലക്കെട്ടിൽ ഫെമിനിച്ചി സ്പീക്കിംഗ് എന്ന ടാഗോട് കൂടിയായിരുന്നു പാർവ്വതിയുടെ മറുപടി. വിരൽ ചൂണ്ടി ഓട് മലരേ കണ്ടം വഴി എന്നതിന്റെ ചുരുക്കരൂപമായ omkv എന്ന് എംബ്രോയിഡറി ചെയ്ത ചിത്രമായിരുന്നു പാർവ്വതിയുടെ ആ കലക്കൻ മറുപടി. ഈ മറുപടി സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയുമുണ്ടായി.omkv തരംഗമായി മാറുകയും ചെയ്തു. കണ്ടം വഴി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് പാര്‍വ്വതിക്ക് ജൂഡ് നല്‍കിയ മറുപടി.
ജൂഡിനെ തെറിവിളിച്ച് പോത്തൻ
പ്രതാപ് പോത്തൻ വക തെറിവിളിയും ഈ വിഷയത്തിൽ ജൂഡിന് കിട്ടി. '' ഒരു പട്ടി എല്ലായ്‌പ്പോഴും പട്ടി തന്നെയാണ്. ഹേയ് ജൂഡ്, നിനക്ക് പറയാന്‍ നേട്ടങ്ങളൊന്നുമില്ല. നീ വെറും സേവകന്‍ മാത്രമാണ്. അവസാന ദിവസം വരുമ്പോള്‍ നീ ഒന്നുമല്ലെന്ന് മനസ്സിലാവും. നീ തന്നെ നിന്നെ കാത്തോളൂ. എന്തെന്നാല്‍ ഏറ്റവും മോശമായത് മാത്രമാണ് നീ അര്‍ഹിക്കുന്നത്.മരിക്കുന്നതിനെക്കുറിച്ച് തനിക്ക് ഭയമില്ല. എന്തെന്നാല്‍ താന്‍ എന്താണെന്ന് സ്വയം തെളിയിച്ചവനാണ്. എന്നാല്‍ ജൂഡ് അതല്ല. face me asshole'' എന്നാണ് പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
കഞ്ചാവടിച്ച പേപ്പട്ടിയെന്ന്
ഫേസ്ബുക്കില്‍ ഈ കുറിപ്പിട്ടതിന് പിന്നാലെതന്നെ പ്രതാപ് പോത്തന്‍ അത് ഡിലീറ്റ് ചെയ്യുകയുമുണ്ടായി. അതിന് ശേഷം ജൂഡിന്റെ മറുപടിയും വന്നു. പ്രതാപ് പോത്തന്റെ അതേ നിലവാരത്തില്‍ തന്നെയാണ് ജൂഡ് ആന്റണിയുടെ മറുപടിയും. കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍, ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ് എന്നായിരുന്നു ജൂഡ് ആന്റണിയുടെ പോസ്റ്റ്. കസബ വിവാദത്തില്‍ പാര്‍വ്വതിയെ വിമര്‍ശിച്ച് നടന്മാരായ സിദ്ദിഖ്, ജോയ് മാത്യു എന്നിവരും രംഗത്ത് വന്നിരുന്നു.
മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ പ്രതാപ് പോത്തൻ
#പ്രേക്ഷകർക്കൊപ്പം
#പ്രേക്ഷകർക്കൊപ്പം എന്ന് പ്രഖ്യാപിച്ച് പുതിയ പോസ്റ്റും പ്രതാപ് പോത്തന്റെ വകയായുണ്ട്. സിനിമ പ്രവർത്തകർ ജീവിച്ചു പോകുന്നത് സാധാരണക്കാർ ആയ മനുഷ്യരുടെ വിയർപ്പിന്റെ വിലയിൽ നിന്ന് മാറ്റി വെക്കുന്ന ഒരു അംശം കൊണ്ടാണ്.ഞങ്ങൾ ഉൾപ്പടെ ഉള്ള പലരും അത് മറന്നു പോകുമ്പോൾ ആണ് പല പ്രശ്നങ്ങളും ഉണ്ടാവുന്നത്. പ്രേക്ഷകർ ഇല്ലെങ്കിൽ സിനിമ ഉണ്ടാവില്ല, പ്രേക്ഷകരെ ഭരിക്കാൻ ചെന്നാൽ , അവർ പല കടുത്ത തീരുമാനങ്ങളും എടുക്കും. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്. ഞങ്ങളെ പോലെ പലരും വളർന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അത് മറക്കുന്നവരെ പ്രേക്ഷകർ ഓർമ്മിപ്പിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോൾ ഭീകരവും ആയിരിക്കും എന്നാണ് കുറിപ്പ്