പ്രവാസികളുടെ മടങ്ങി വരവ്; ഗര്‍ഭിണികളേയും കുട്ടികളെയും ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കും
തിരുവനന്തപുരം; വിദേശ രാജ്യങ്ങളില്‍നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന ഗര്‍ഭിണികൾ കുട്ടികൾ എന്നിവരെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയച്ചത്.
ഗര്‍ഭിണികള്‍ക്ക് വീടുകളിലേക്ക് പോകാം. അവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.കുട്ടികളെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കും. അവരെ വീടുകളിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കുന്നതാണ് നല്ലത്. മറ്റുള്ളവര്‍ പൊതുവായ കേന്ദ്രങ്ങളിലും നിരീക്ഷണത്തില്‍ കഴിയണം.

വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചുവെങ്കിലും അതിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മടങ്ങിവരുന്ന പ്രവാസികളുടെ കാര്യത്തില്‍ കരുതലോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്.അവര്‍ക്കുവേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ കേരളീയര്‍ നാളെ മുതല്‍ കേരളത്തില്‍ മടങ്ങിയെത്തുകയാണ്. അവരുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്.
സിവില്‍ വ്യയോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനങ്ങളിലും പ്രതിരോധ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള കപ്പലുകളിലുമാണ് പ്രവാസികള്‍ എത്തുന്നത്.അബുദാബിയില്‍നിന്നു കൊച്ചിയിലേക്കും ദുബായില്‍നിന്നു കോഴിക്കോട്ടേക്കും രണ്ട് വിമാനങ്ങളാണ് നാളെ എത്തുന്നത്. താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
179 പേരാണ് നാളെ നെടുമ്പാശ്ശേരിയിൽ എത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. 79 പേരാണ് തൃശ്ശൂരിൽ നിന്നും മടങ്ങിയെത്തുന്നവർ. ഏഴ് ദിവസമാണ് വരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കുക. വീടുകളും ഹോസ്റ്റലുകളും ഉള്‍പ്പെടെ 4000 മുറികളാണ് എറണാകുളത്ത് നിരീക്ഷണ കേന്ദ്രങ്ങളായി സജ്ജീകരിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നാല്‍പ്പതിനായിരം പേര്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications