രേഷ്മ നിഷാന്തും ഷനിലയും വീണ്ടും ശബരിമലയിൽ, പുലർച്ചെ പമ്പയിലെത്തി, വൻ പ്രതിഷേധം, തിരിച്ചിറക്കി
സന്നിധാനം: മണ്ഡലകാലം അവസാനിക്കാനിരിക്കേ ശബരിമല വീണ്ടും സംഘര്‍ഷ ഭരിതം. ശബരിമലയില്‍ ദര്‍ശനത്തിനായി വീണ്ടും യുവതികളെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില എന്നീ യുവതികളാണ് പുലര്‍ച്ചയോടെ മല ചവിട്ടാനെത്തിയത്.
എന്നാല്‍ പ്രതിഷേധക്കാര്‍ യുവതികളെ നീലിമലയില്‍ തടഞ്ഞു. മൂന്ന് മണിക്കൂറിലധികം നേരമാണ് പ്രതിഷേധക്കാര്‍ ഇവരെ നീലിമലയില്‍ തടഞ്ഞ് വെച്ചത്. പ്രതിഷേധക്കാരായ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുലർച്ചയോടെ പമ്പയിൽ
പുലര്‍ച്ചെ നാലരയോടെയാണ് രേഷ്മയും ഷനിലയും പമ്പ കടന്ന് ശബരിമല കയറാന്‍ ആരംഭിച്ചത്. ഇവര്‍ക്കൊപ്പം പുരുഷന്മാര്‍ അടങ്ങിയ ഏഴംഗ സംഘവും ഉണ്ടായിരുന്നു. എല്ലാവരും തന്നെ കണ്ണൂര്‍ സ്വദേശികളാണ്. പമ്പ കടന്ന് നീലിമലയിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് എത്തിയതോടെ മലയിറങ്ങി വരുന്നവരില്‍ ചിലര്‍ ഇവരെ തിരിച്ചറിഞ്ഞു.

വൻ പ്രതിഷേധം
ഇതോടെ അഞ്ച് പേര്‍ പ്രതിഷേധിച്ച് ശരണം വിളി തുടങ്ങി. രേഷ്മയ്ക്കും സംഘത്തിനുമൊപ്പം വളരെ കുറച്ച് പോലീസുകാര്‍ മാത്രമേ സുരക്ഷ നല്‍കാനുണ്ടായിരുന്നുള്ളൂ.. യുവതികള്‍ മല കയറുന്നു എന്ന വിവരെ പടര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി. ഇതോടെ കൂടുതല്‍ പോലീസുകാരും സ്ഥലത്തേക്ക് എത്തി യുവതികള്‍ക്ക് സുരക്ഷയൊരുക്കി.

പോലീസ് സുരക്ഷ ഉറപ്പ് നൽകി
നീലി മലയില്‍ ഏതാണ്ട് ആയിരത്തോളം പ്രതിഷേധക്കാരാണ് സംഘടിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ അസി. കമ്മീഷണര്‍ എ പ്രദീപ് കുമാര്‍ സ്ഥലത്ത് എത്തി യുവതികളുമായും ഒപ്പമുളള പുരുഷന്മാരുമായും സംസാരിച്ചു. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ല എന്ന ഉററച്ച നിലപാടിലായിരുന്നു ഇവര്‍. പോലീസ് സുരക്ഷ ഉറപ്പാക്കിയത് കൊണ്ടാണ് വന്നത് എന്ന് ഇവര്‍ പറയുന്നു..

ലേഡീസ് ഗോബാക്ക്
മൂന്ന് മണിക്കൂറിലധികമാണ് പ്രതിഷേധക്കാര്‍ യുവതികളെ നീലിമലയില്‍ തടഞ്ഞ് വെച്ചത്. അന്യസംസ്ഥാനക്കാരടക്കം പ്രതിഷേധക്കാർക്കൊപ്പമുണ്ട്. ലേഡീസ് ഗോബാക്ക് വിളികളും ശരണം വിളികൾക്കൊപ്പമുണ്ട്. എന്നാൽ തിരിച്ച് പോകാന്‍ തയ്യാറാവാതെ യുവതികള്‍ നീലിമലയില്‍ കുത്തിയിരുന്നു.. 103 ദിവസം വ്രതമെടുത്താണ് ശബരിമലയിലേക്ക് എത്തിയതെന്നും തിരിച്ച് പോകില്ല എന്നുമാണ് രേഷ്മ പ്രതികരിച്ചത്.

ശരണം വിളി കൊല്ലണം അപ്പാ എന്ന്
പ്രതിഷേധം കണ്ട് ഭയന്ന് മടങ്ങിപ്പോകാനല്ല വന്നത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞില്ലെന്നും ഇപ്പോള്‍ പോലീസ് പുലര്‍ത്തുന്ന നിസംഗതയില്‍ പ്രതിഷേധമുണ്ടെന്നും രേഷ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധക്കാരുടെ ശരണം വിളി കൊല്ലണം അപ്പാ എന്നാണ്. നാല് മാസമായി വ്രതം നോല്‍ക്കുന്ന തനിക്ക് കുടുംബ ജീവിതത്തിലേക്ക് മടങ്ങാന്‍ മാല അഴിക്കണം.

പമ്പയിലേക്ക് തിരിച്ചിറക്കി
ആചാരപ്രകാരം അയ്യപ്പനെ കാണാതെ എങ്ങനെ മാല അഴിക്കണം എന്ന് പറഞ്ഞ് തരണമെന്നും രേഷ്മ ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ പോലീസ് യുവതികളേയും സംഘത്തേയും പമ്പയിലേക്ക് തിരിച്ചിറക്കി. യുവതികളേയും പുരുഷന്മാരേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബലം പ്രയോഗിച്ചെന്ന് യുവതികൾ
പോലീസ് ബലം പ്രയോഗിച്ചാണ് തിരിച്ചിറക്കിയതെന്ന് യുവതികൾ പറയുന്നു. കണ്ണൂരില്‍ അധ്യാപികയായ രേഷ്മ നിഷാന്ത് നേരത്തേയും ശബരിമല ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം മൂലം സാധിച്ചിരുന്നില്ല. മല ചവിട്ടിയേ മാല അഴിക്കൂ എന്ന തീരുമാനത്തില്‍ വ്രതം തുടരുകയായിരുന്നു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പിന്തുണയോടെയാണ് രേഷ്മയും ഷനിലയും ഇത്തവണ ശബരിമലയിലേക്ക് എത്തിയത്.












Click it and Unblock the Notifications