സന്നിധാനത്ത് പ്രതിഷേധം നടത്തിയത് ബിജെപി സർക്കുലർ പ്രകാരം എത്തിയവർ!കെജി കണ്ണന് ശനിയാഴ്ചത്തെ ചുമതല
ശബരിമല: സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയത് ബിജെപി സര്‍ക്കുലര്‍ പ്രകാരമെത്തിയവരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി ഹരിവരാസനം പാടി നടയടയ്ക്കുന്നതിന് തൊട്ട് മുന്‍പാണ് ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെജി കണ്ണന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രതിഷേധ നാമജപം തുടങ്ങിയത്. കെജി കണ്ണന്‍ അടക്കം 82 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.
സന്നിധാനത്ത് നടന്നത് സ്വാഭാവിക നാമജപം അല്ലെന്നും ആസൂത്രിതമായ പ്രതിഷേധം തന്നെ ആയിരുന്നു എന്നുമാണ് വ്യക്തമാകുന്നത്. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനും നാമജപ പ്രതിഷേധത്തിന് ആളെ എത്തിക്കാനും ബിജെപി നേരത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം 24ാം തിയ്യതി പ്രതിഷേധത്തിന് നേതൃത്വം കൊടുക്കേണ്ട ചുമതല കെജി കണ്ണനാണ്.

സംഘജില്ലയായ പൊന്‍കുന്നത്തിന്റെ ചുമതലയുളള ജില്ലാ നേതാവ് എന്നാണ് ബിജെപി സര്‍ക്കലറില്‍ കെജി കണ്ണന്റെ പേര് അടയാളപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച പൂഞ്ഞാര്‍, പാല, കാഞ്ഞിരപ്പള്ളി പകുതി എന്നിവിടങ്ങളില്‍ നിന്ന് പ്രതിഷേധത്തിന് ശബരിമലയിലേക്ക് ആളെ എത്തിക്കണമെന്ന് സര്‍ക്കലുറില്‍ പറയുന്നു. കെജി കണ്ണനെ കൂടാതെ മറ്റ് ബിജെപി, യുവമോര്‍ച്ച നേതാക്കളും സന്നിധാനത്ത് നിന്ന് പിടിയിലായിട്ടുണ്ട്. ഇതോടെ സംഘര്‍ഷമൊഴിഞ്ഞ ശബരിമലയില്‍ വീണ്ടും അശാന്തി വിതയ്ക്കാനുളള ആസൂത്രിത ശ്രമമാണ് ബിജെപി നടത്തുന്നത് എന്ന വിമര്‍ശനം ശരിയാണെന്ന് വരികയാണ്.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് സന്നിധാനത്ത് പ്രതിഷേധം തുടങ്ങിയക്. പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് ഒരു സംഘം വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേഡ് കടന്ന് ശരണം വിളിച്ചത്. പതിനെട്ടാം പടിക്ക് സമീപത്ത് മുപ്പതോളം പേരും ശരണംവിളി പ്രതിഷേധം നടത്തി. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലും അതീവ സുരക്ഷാ മേഖല ആയതിനാലും പിന്മാറണമെന്ന് പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ പിന്മാറാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് നാമജപം കഴിഞ്ഞയുടനെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications