കൊടുംകുറ്റവാളിയുടെ മരണംസിബിഐ അന്വേഷിക്കണമെന്ന് നാട്ടുകാർ;രാജസ്ഥാനിൽ കലാപം,ഒരാൾ കൊല്ലപ്പെട്ടു
സംഘർഷം രൂക്ഷമായതോടെ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. ബിക്കാനീർ,നാഗ്വാർ,സിക്കാർ,ചൂർ ജില്ലകളിൽ ഇന്റർനെറ്റ് സേവനവും റദ്ദാക്കി.
ജയ്പൂർ: കൊടുംകുറ്റവാളി അനന്ത്പാൽ സിംഗിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിൽ ജനങ്ങൾ നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. രാജസ്ഥാനിലെ നാഗ്വാർ ജില്ലയിലെ സൻവാർധ ഗ്രാമത്തിലാണ് ജനങ്ങളും പോലീസും ഏറ്റുമുട്ടിയത്.
സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇരുപതോളം പോലീസുകാർക്കും നിരവധി നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. ബിക്കാനീർ,നാഗ്വാർ,സിക്കാർ,ചൂർ ജില്ലകളിൽ ഇന്റർനെറ്റ് സേവനവും റദ്ദാക്കി.

കൊടുംകുറ്റവാളിയായ അനന്ത്പാൽ സിംഗ് ജൂൺ 24നാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. എന്നാൽ പോലീസിന് മുന്നിൽ കീഴടങ്ങാൻ തയ്യാറായെത്തിയ അനന്ത്പാൽ സിംഗിനെ പോലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് നാട്ടുകാരും അനന്ത്പാൽ സിംഗിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആയിരക്കണക്കിന് നാട്ടുകാരാണ് ബുധനാഴ്ച വൈകീട്ട് തെരുവിലിറങ്ങിയത്. അക്രമാസക്തരായ ജനക്കൂട്ടം ആദ്യം പോലീസിന് നേരെ കല്ലെറിഞ്ഞു. നാലു ബസുകളും നിരവധി പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി. റെയിവേ ട്രാക്കുകളും പ്രതിഷേധക്കാർ നശിപ്പിച്ചിട്ടുണ്ട്. ഇതേതുടർന്ന് ട്രെയിൻ ഗതാഗതം വഴിതിരിച്ചുവിട്ടു. കർഫ്യൂ പ്രഖ്യാപിച്ച സൻവാർധ ഗ്രാമത്തിൽ കനത്ത പോലീസ് ബന്തവസ് തുടരുകയാണ്.












Click it and Unblock the Notifications