വനിത മതിൽ പരാജയം; മുന്നാം കിട പാർട്ടി പരിപാടിയായി അധഃപതിച്ചു, ശുഷ്കമായ പങ്കാളിത്തം: ശ്രീധരൻ പിള്ള
തിരുവനന്തപുരം: വനിത മതിൽ വൻ പരാജയമായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും ശുഷ്‌കമായ പങ്കാളിത്തമാണ് മതിലില്‍ ഉണ്ടായത്. കേരളത്തിലുടനീളം ഇടയ്ക്കിടെ നീണ്ട വിടവുകള്‍ ഉള്ള വനിതാ മതിലാണ് ദൃശ്യമായത്. കേരളത്തിലെ ഇടത് മുന്നണിയുടെ വനിതാ മതില്‍ ഓര്‍മ്മിപ്പിക്കുന്നത് 1989ല്‍ അന്നത്തെ സോവിയറ്റ് യൂണിയനില്‍ സംഘടിപ്പിക്കപ്പെട്ട 'ബാള്‍ട്ടിക്ക് ചെയ്‌നി'നെ ആണെന്നും അദ്ദേഹം പറഞ്ഞു.
'ബാള്‍ട്ടിക്ക് ചെയ്ന്‍' തീര്‍ത്ത് ഏഴ് മാസങ്ങള്‍ക്കുള്ളില്‍ സോവിയറ്റ് സാമ്രജ്യത്തിന്‍റെ ശിഥിലീകരണം ആരംഭിക്കുകയായിരുന്നു. കേരളത്തിലും വനിതാ മതില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെയും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും അന്ത്യം അടുത്തിരിക്കുന്നു എന്ന സൂചനയാണ് നല്‍ക്കുന്നതെന്നും ബിജെപി അദ്ധ്യക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഏറെ കൊട്ടിഘോഷിച്ച വനിതാ മതില്‍ പൊതുസമൂഹത്തില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ചലനം സൃഷ്ടിക്കാത്ത ഒരു മൂന്നാംകിട പാര്‍ട്ടി പരിപാടിയായി അധ: പതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ഭരിച്ച അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതി പിണറായി വിജയൻ നേടുമെന്നും അദ്ദേഹം പരിഹസിച്ചു.












Click it and Unblock the Notifications