അതൊക്കെ അയാളുടെ തറവാട്ടിൽ പോയി പറഞ്ഞാൽ മതി, കോടിയേരിക്കെതിരെ കട്ടക്കലിപ്പിൽ ശ്രീധരൻ പിളള!
Recommended Video
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള. കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ കേള്‍ക്കേണ്ട കാര്യം ബിജെപിക്കില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം ചെയ്യുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ ശിവരാജനെ ഏതോ ഒരാള്‍ എന്ന് കോടിയേരി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. എന്നാല്‍ ശിവരാജന്‍ കോടിയേരിയേക്കാള്‍ മുന്‍പ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ആളാണെന്ന് ശ്രീധരന്‍ പിളള പറഞ്ഞു.
ശിവരാജനെ അപമാനിക്കുന്ന തരത്തില്‍ കോടിയേരി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതൊക്കെ അയാള്‍ വീട്ടില്‍ പോയി, തറവാട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ശ്രീധരന്‍ പിളള പറഞ്ഞു. ശിവരാജന്‍ 30 കൊല്ലം ജനപ്രതിനിധിയായ ആളാണെന്നും അദ്ദേഹത്തെ അപമാനിക്കാനുളള കോടിയേരിയുടെ ശ്രമം അനുവദിക്കില്ലെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു.
മറ്റ് നേതാക്കളെ നിരാഹാരം കിടത്തി ഒഴിഞ്ഞ് നില്‍ക്കാതെ അടുത്തത് ശ്രീധരന്‍ പിള്ള നിരാഹാരം കിടക്കണമെന്നും കോടിയേരി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. എന്നാല്‍ അതേക്കുറിച്ച് കോടിയേരിയുടെ വാക്കുകള്‍ കേള്‍ക്കേണ്ട കാര്യം ബിജെപിക്കില്ലെന്നാണ് ശ്രീധരന്‍ പിളള പ്രതികരിച്ചത്. ബിജെപിയെ ഉപദേശിക്കാനുളള ബാധ്യത അയാള്‍ക്കില്ലെന്നും കളളുകച്ചവടം നടത്തുന്ന കുടുംബത്തില്‍ നിന്നും ഇതൊക്കെയേ പ്രതീക്ഷിക്കാനാവൂ എന്നും ശ്രീധരന്‍ പിളള തുറന്നടിച്ചു.
ഇടത് നേതാക്കള്‍ക്ക് കൊലച്ചിരിയും കൊലച്ചതിയുമാണുളളത്. ഇതിനെല്ലാം മറുപടി പറയേണ്ടതായി വരും. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ്. അയ്യപ്പ കര്‍മ്മ സമിതി സമാധാനപരമായി നടത്തുന്ന ഹര്‍ത്താലിന് ബിജെപി കലവറയില്ലാത്ത പിന്തുണ നല്‍കും. കേരളം സ്റ്റാലിന്‌റെ നാടാവുകയാണ്. 1959ലേതിന് സമാനമായ സ്ഥിതിയാണ് കേരളത്തിന് ഇന്ന് എന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ശ്രീധരന്‍ പിളള പറഞ്ഞു.