'പുറമേ കേട്ടത് മാത്രമായിരിക്കില്ല, മറ്റ് പലരും സിദ്ദിഖിനെ കുറിച്ച് പറഞ്ഞിട്ടുണ്ടാകും': കെഎം ആന്റണി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അടുത്ത സുഹൃത്തും നടനുമായ സിദ്ദിഖിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ കത്തിൽ സിദ്ദിഖിനെ കുറിച്ച് പറയുന്നതും സിദ്ദിഖ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിലും വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യൽ.
എന്നാൽ പൾസർ സുനി പറഞ്ഞത് മാത്രമായിരിക്കില്ല സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനുളള കാരണമെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥനായ കെഎം ആന്റണി പറയുന്നു. റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിലാണ് പ്രതികരണം. മാത്രമല്ല മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കെഎം ആന്റണി പ്രതികരിച്ചു.

കെഎം ആന്റണിയുടെ വാക്കുകള്‍: '' എഫ്എസ്എല്‍ ഒരു സ്വതന്ത്ര സ്ഥാപനമാണ്. അവിടെ ഉളളത് പോലീസ് ഉദ്യോഗസ്ഥരല്ല, സിവില്‍ ഉദ്യോഗസ്ഥരാണ്. മെമ്മറി കാര്‍ഡ് എഫ്എസ്എല്ലില്‍ പരിശോധിക്കാന്‍ സാധിക്കില്ല എന്ന് പറയുന്നത് അവര്‍ക്ക് അവിടെ മാനിപുലേറ്റ് ചെയ്യാന്‍ പറ്റില്ല എന്നത് കൊണ്ടാണ്. അത് നിഷ്പക്ഷമായി നടക്കുന്ന ഒരു സ്ഥാപനം ആണ്. വിരമിച്ച ഒരു ഉദ്യോഗസ്ഥ സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ യാതൊന്നും പറയാതെ പിന്നീട് പോലീസ് വകുപ്പിനെ ആക്ഷേപിക്കുന്നത് ശരിയല്ല.

എസ് കത്തിയുണ്ടാക്കി എന്നൊന്നും എല്ലാക്കാലത്തും പോലീസിനെതിരെ പറയാന്‍ പറ്റില്ല. പോലീസ് കൃത്യമായി പ്രവര്‍ത്തിച്ച് ശിക്ഷ വാങ്ങി കൊടുത്ത എത്രയോ കേസുകളുണ്ട്. ആയിരക്കണക്കിന് കേസുകളുണ്ട്. വിരമിച്ച ഒരു ഉദ്യോഗസ്ഥ മാത്രമല്ല കേരള പോലീസ്. അന്തസ്സോടെ പ്രവര്‍ത്തിക്കുന്ന പ്രാപ്തിയുളള പോലീസുകാര്‍ ഒരുപാടുണ്ട്. വിരമിച്ച ശേഷം പോലീസ് വകുപ്പിനെ അപമാനിക്കുക എന്ന് പറയുന്നത് ഒട്ടും ശരിയല്ല.

സര്‍വ്വീസില്‍ ഇരുന്ന കാലത്ത് എന്തെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ നടപടി എടുക്കണമായിരുന്നു. ഉയര്‍ന്ന തലത്തിലുളള ഉദ്യോഗസ്ഥ ആയത് കൊണ്ട് അപ്പോള്‍ തന്നെ നടപടി എടുക്കാന്‍ സാധിക്കും. ഒരു വലിയ സ്ഥാപനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സാധിക്കില്ല. മോശമാണെന്ന് പറയുന്നത് പ്രതിയാണ്. അയാളത് പറയുന്നത് രക്ഷപ്പെടാനാണ്.

ഇത്ര ക്രൂരമായ കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി എനിക്ക് നിഷ്പക്ഷമായി നില്‍ക്കുന്ന സ്ഥാപനങ്ങള്‍ വിശ്വാസയോഗ്യമല്ലെന്ന് പാടുപെട്ട് പറയുകയാണ്. രാത്രി കാലത്ത് മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. സുതാര്യമായ അന്വേഷണമാകണം. ആര് അന്വേഷിക്കുന്നു എന്നതല്ല ഇവിടെ വിഷയം. സത്യം വെളിവാകണം എന്നതാണ്.

സിദ്ദിഖും ദിലീപും തമ്മിലുളള സൗഹൃദം എത്ര മാത്രം ദൃഢമാണ് എന്നും എങ്ങനെ സഹായിക്കാന്‍ പറ്റും എന്നതൊക്കെ തീരുമാനിക്കേണ്ടത് ദിലീപാണ്. പുറമേ പറയുന്നത് കേട്ടത് മാത്രമായിരിക്കില്ല അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. അതിന് പുറമേയുളള വിവരങ്ങളും ലഭിച്ചിരിക്കാം. അതിന്റെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കും സിദ്ദിഖിനെ വിളിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തത്.

സിദ്ദിഖ് ദിലീപുമായി വളരെ അടുപ്പമുളള നടനായിട്ടാണ് നമ്മള്‍ അറിയുന്നത്. ഈ കേസ് സംബന്ധമായി ഏതൊക്കെ വിവരങ്ങള്‍ ഉണ്ടെന്ന് അറിയണം. പ്രതിയായ പള്‍സര്‍ സുനി പറയുന്നത് മാത്രമായിരിക്കില്ല. മറ്റ് പലരും സിദ്ദിഖിനെ കുറിച്ച് പറഞ്ഞിട്ടുണ്ടാകും. തെളിവുകളായും സാക്ഷിമൊഴി ആയിട്ടും പല വിവരങ്ങളും പല മേഖലകളില്‍ നിന്നും പോലീസിന് കിട്ടും. അതെല്ലാം പരിശോധിക്കേണ്ടത് അന്വേഷണ സംഘത്തിന്റെ കടമയാണ്'.
Recommended Video
'പിങ്കിൽ രാജകുമാരിയെ പോലുണ്ട്';അതീവ സുന്ദരിയായി അപർണ ദാസ്












Click it and Unblock the Notifications