പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചരണം; വോട്ടുറപ്പിക്കാൻ അവസാനവട്ട ഓട്ടപ്പാച്ചിലുമായി സ്ഥാനാർത്ഥികൾ
കോട്ടയം: ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചരണം. സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള തിരക്കിലാണ് ഇന്ന്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. മണ്ഡലത്തിൽ ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് യു ഡി എഫ് അവകാശപ്പെടുന്നുണ്ടെങ്കിലും മുന്നണിക്ക് അമിതാവേശമില്ല. അതേസമയം മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകുമെന്ന് എൽ ഡി എഫും പ്രതീക്ഷ വെയ്ക്കുന്നു.
മണ്ഡലത്തിൽ വമ്പൻ പ്രചരണമായിരുന്നു കഴിഞ്ഞ ഒരുമാസമായി എൽ ഡി എഫും യു ഡി എഫും കാഴ്ച വെച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ പ്രചരണത്തിനിറങ്ങിയിരുന്നു. ശശി തരൂർ, എകെ ആന്റണി തുടങ്ങിയ പ്രമുഖരാണ് യു ഡി എഫിന് വേണ്ടി ആവേശം തീർത്തത്.

ആര് വിജയിച്ചാലും എത്ര ഭൂരിപക്ഷം എന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. 2021 ൽ 9000 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു ഉമ്മൻചാണ്ടി വിജയിച്ചത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് യു ഡി എഫ് പറയുന്നു. യു ഡി എഫിന്റെ സർവ്വേയിൽ ചാണ്ടി ഉമ്മന് 70 ശതമാനം പിന്തുണയുണ്ടെന്നാണ് കണ്ടെത്തൽ. ആ സാഹചര്യത്തിൽ 30,000 മുതൽ 35,000 വരെയാണ് ഭൂരിപക്ഷം
പ്രതീക്ഷിക്കുന്നത്.
മണ്ഡലത്തിൽ എൽ ഡി എഫിന് 45,000 വോട്ടുകൾ ഉണ്ടെന്നാണ് സി പി എം പറയുന്നത്. ബി ജെ പിക്ക് മണ്ഡലത്തിൽ 15,000-18000 വോട്ടിൽ കൂടുതൽ കിട്ടില്ലെന്നും ഇരുമുന്നണികളും കരുതുന്നുണ്ട്.
ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം കിട്ടും; അച്ചു ഉമ്മൻ
ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന വലിയ യാത്ര അയപ്പ് നാളെയാണെന്നും ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം കിട്ടുമെന്നും അച്ചു ഉമ്മൻ. കോൺഗ്രസിന് ഇത്രയധികം അനുകൂല സാഹചര്യം ഉള്ള തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ല. എല്ലാത്തിനും ഉപരിയായി ഉമ്മൻചാണ്ടിയെന്ന വികാരം മണ്ഡലത്തിൽ വലിയ സ്വാധീനം ഉണ്ടാകും. സംസ്ഥാനത്ത് കടുത്ത ഭരണ വിരുദ്ധ വികാരം ഉണ്ട്. അതുകൊണ്ടാണ് ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദമടക്കം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കിയതെന്നും അച്ചു ഉമ്മൻ പറഞ്ഞു.
സർവ്വേകളിൽ വിശ്വാസം ഇല്ല, വിശ്വാസം വോട്ടർമാരിൽ-ജെയ്ക്ക് സി തോമസ്
പുതുപ്പള്ളിയിൽ അവസാന നിമിഷത്തിലും ആത്മവിശ്വാസം പങ്കുവെച്ച് ജെയ്ക്ക് സി തോമസ്. മണ്ഡലത്തിൽ വികസനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായിട്ടുണ്ട്. സർവ്വേകളിൽ അല്ല വോട്ടർമാരിലാണ് വിശ്വാസമെന്നും ജെയ്ക്ക് പറഞ്ഞു.
മണ്ഡലത്തിൽ ചാണ്ടി ഉമ്മന്‍റെ 'സ്വപ്ന ഭൂരിപക്ഷം' എന്തുകൊണ്ടാണ്പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിക്കാത്തതെന്നും ജെയ്ക്ക് ചോദിച്ചു. ഡ്രീം ഫിഫ്റ്റി പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിന്‍റെ തുടക്കത്തിൽ പ്രഖ്യാപിച്ചത്. എന്നാൽ, പ്രഖ്യാപനം നടത്താതെ പ്രതിപക്ഷ നേതാവ് പിന്നോട്ടുപോയെന്നും ജെയ്ക് പറഞ്ഞു.












Click it and Unblock the Notifications