Puthuppally Result: മണർകാടും ചാണ്ടി ഉമ്മന്റെ 'ഇടിമുഴക്കം'; ജെയ്ക്കിനെ കൈവിട്ട് സ്വന്തം നാടും
കോട്ടയം: കോട്ടയം: എൽ ഡി എഫ് ക്യാമ്പിനെ ഞെട്ടിച്ച് മണർകാട് പഞ്ചായത്തിലും ചാണ്ടി ഉമ്മൻ. ജെയ്ക്ക് സി തോമസിന്റെ സ്വന്തം പ്രദേശമായ മണർകാട് കൂറ്റൻ ലീഡാണ് ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായ പഞ്ചായത്തുകളിൽ ഒന്നായിരുന്നു മണർകാട്. ഇവിടെ 1213 വോട്ടിനായിരുന്നു കഴിഞ്ഞ തവണ ജെയ്ക്ക് ലീഡ് ചെയ്തത്. എന്നാൽ ഇത്തവണ യു ഡി എഫ് തരംഗത്തിൽ ഇവിടേയും ജെയ്ക്കിന് അടിപതറി. മണർകാടും യു ഡി എഫ് തരംഗമാണ് ആഞ്ഞടിക്കുന്നതെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ എൽ ഡി എഫിനെ അപ്രസക്തമാക്കി വമ്പൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ് ചാണ്ടി ഉമ്മൻ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനോടകം തന്നെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 20,000 കടന്നു. നാലാം റൗണ്ട് പൂർത്തിയക്കിയപ്പോൾ തന്നെ ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം മറികടന്നിരുന്നു.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ചാണ്ടി ഉമ്മന് വ്യക്തമായ ലീഡായിരുന്നു ലഭിച്ചിരുന്നത്. മണ്ഡലത്തിൽ പോസ്റ്റല്‍ വോട്ടായിരുന്നു ആദ്യം എണ്ണി തുടങ്ങിയത്. പോസ്റ്റൽ വോട്ടുകളിൽ ഏഴ് വോട്ടുകൾ ചാണ്ടി ഉമ്മനും മൂന്ന് വോട്ടുകൾ ജെയ്ക് സി തോമസിനുമാണ് ലഭിച്ചത്. ഇതിന് ശേഷം അസന്നഹിത വോട്ടുകൾ എണ്ണിയപ്പോഴും ചാണ്ടി ഉമ്മന് തന്നെയായിരുന്നു ലീഡ്. പിന്നീട് അയർകുന്നവും അകലക്കുന്നവും കൂരോപ്പടയും എണ്ണിയപ്പോഴും ചാണ്ടി ഉമ്മന്റെ സമഗ്രാധിപത്യമായിരുന്നു കണ്ടിരുന്നത്.
ഇനി പാമ്പാടി,പുതുപ്പള്ളി, മീനടം പഞ്ചായത്തുകളാണ് എണ്ണാനുള്ളത്. ഇതിൽ പാമ്പാടി കഴിഞ്ഞ തവണ യു ഡി എഫിനെ വിറപ്പിച്ചിരുന്ന പഞ്ചായത്താണ്.പാമ്പാടിയിൽ 225 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നത്. എന്നാല ഇത്തവണ പാമ്പാടിയിലും ചാണ്ടി ഉമ്മൻ വലിയ മുന്നേറ്റം കാഴ്ച വെച്ചേക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം ഈ പോക്ക് തുടരുകയാണെങ്കിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50,000 വരെ കടക്കുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.
അതേസമയം ചാണ്ടി ഉമ്മന്റെ കുതിപ്പിൽ പ്രതികരിച്ച് സഹോദരി അച്ചു ഉമ്മൻ രംഗത്തെത്തി. 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മറുപടിയാണ് പുതുപ്പള്ളിയിൽ കണ്ടതെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചു. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അച്ചു ഉമ്മൻ പറഞ്ഞു.












Click it and Unblock the Notifications