'മലയോര ജാഥയിൽ സഹകരിപ്പിക്കണം'; വീഡി സതീശനുമായി കൂടിക്കാഴ്ച നടത്തി പിവി അൻവർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ. മാനന്തവാടിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര സമരയാത്രയിൽ തന്നേയും സഹകരിപ്പിക്കണമെന്ന് അൻവർ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. എന്നാൽ യുഡിഎഫിൽ ചർച്ചചെയ്ത് അറിയിക്കാമെന്നാണ് വിഡി സതീശൻ അറിയിച്ചത്. നാളെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
യു ഡി എഫിൽ ചേക്കേറാൻ അൻവർ തീവ്രശ്രമം നടത്തുന്നതിനിടയിലാണ് ഇന്നത്തെ നിർണായക കൂടിക്കാഴ്ച. യു ഡി എഫുമായി സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ പിവി അൻവർ കത്ത് നൽകിയിരുന്നു. എന്നാൽ അൻവറിനെ സഹകരിപ്പിക്കുന്നിൽ ഒരു വിഭാഗം കടുത്ത എതിർപ്പാണ് യു ഡി എഫിൽ ഉയർത്തുന്നത്. സതീശനെതിരെ മുൻപ് അൻവർ ഉന്നയിച്ച ആരോപണങ്ങൾ അടക്കമാണ് അൻവറിന്റെ നീക്കത്തിന് തടതീർക്കുന്നത്.

സിൽവർലൈൻ അർധ അതിവേഗ റെയിൽപദ്ധതി അട്ടിമറിക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികൾ വിഡി സതീശന് 150 കോടി രൂപ കോഴ നൽകിയെന്നായിരുന്നു അൻവർ മുൻപ് നിയമസഭയിൽ ആരോപിച്ചത്. എന്നാൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിൽ തന്റെ ആരോപണം പിൻവലിച്ച് അൻവർ സതീശനോട് മാപ്പ് പറഞ്ഞു.
വി ഡി സതീശനെതിരായ ആരോപണം പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ അറിവോടെയാണെന്നും സ്പീക്കർ കൂടി അറിഞ്ഞിട്ടാണ് അന്ന് ആരോപണം താൻ നിയമസഭയിൽ ഉയർത്തിയതെന്നുമാണ് പിവി അൻവർ പരഞ്ഞത്. താൻ പിതാവിന് തുല്യം സ്നേഹിക്കുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ടതിന്റെ മാനസിക സംഘർഷത്തിലാണ് ആ വിഷയം സഭയിൽ അവതരിപ്പിച്ചതെന്നും അൻവർ പറഞ്ഞിരുന്നു. അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് വിഡി സതീശൻ പ്രതികരിച്ചെങ്കിലും അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഇപ്പോഴും നേതൃത്വം മൗനം പുലർത്തുകയാണ്.












Click it and Unblock the Notifications