ഗ്രൂപ്പ് കളിയ്‌ക്കേണ്ടവര്‍ക്ക് പുറത്തുപോകാം... രാഹുലിന്റെ അന്ത്യശാസനം; ചാണ്ടിയും ചെന്നിത്തലയും?
ദില്ലി: കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ അന്ത്യശാസനം. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പുറത്ത് പോകേണ്ടിവരും എന്നാണ് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കോൺഗ്രസിൽ ഇനി ഗ്രൂപ്പിസം ഇനി അനുവദിയ്ക്കില്ല. പാര്‍ട്ടിയാണ് വലുത്. ഗ്രൂപ്പിസമാണ് വലുതെന്ന് കരുതുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പുറത്ത് പോകാമെന്നാണ് രാഹുല്‍ വ്യക്തമാക്കിയിട്ടുള്ളത്. കേരളത്തിലെ തോല്‍വിയ്ക്ക് കൂട്ടുത്തരവാദിത്തമാണുള്ളതെന്നും രാഹുല്‍ പറഞ്ഞു. ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തി സംസാരിക്കരുതെന്നും രാഹുല്‍ പറഞ്‍ഞിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേര് പറഞ്ഞ് വിഎം സുധീരനെ ഒതുക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ഇതുവഴി കനത്ത തിരിച്ചടിയാണ് കിട്ടിയത്. ഗ്രൂപ്പില്ലാത്ത സുധീരനൊപ്പമാണ് ദേശീയ നേതൃത്വം എന്ന് വ്യക്തമാക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.
പാര്‍ട്ടി സ്ഥാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വയ്ക്കുന്ന പരിപാടി ഇനി ഉണ്ടാകില്ല. നിലവിലുള്ള ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നും രാഹുല്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ദില്ലിയില്‍ വച്ചായിരുന്നു യോഗം. എഴുപതോളം നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. വിഎം സുധീരനെ എതിര്‍ക്കുന്ന കാര്യത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായിരുന്നു. സുധീരന്റെ വിമര്‍ശനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയ്ക്ക് കാരണമായി എന്നായിരുന്നു ഇവരുടെ വാദങ്ങള്‍.