രാഹുല്‍ ഗാന്ധി വിളിച്ചു: 'കാണാതായ' കോണ്‍ഗ്രസ് നേതാവ് പാർട്ടിയിലേക്ക് തിരിച്ചെത്തി
ഇംഫാല്‍: രാഹുല്‍ ഗാന്ധിയുടെ അഭ്യർത്ഥനയ്ക്ക് പിന്നാലെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി പാർട്ടി വിടാന്‍ തീരുമാനിച്ച പ്രമുഖ നേതാവ്. മണിപ്പൂരിലെ മുൻ കോൺഗ്രസ് നിയമസഭാംഗവും പാർട്ടിയുടെ സീനിയർ വൈസ് പ്രസിഡന്റുമായ കെ രതൻകുമാറാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേർന്ന്. പാർട്ടിയില്‍ നിന്നും പുറത്ത് പോവാനിരുന്ന നേതാവിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള നേതാക്കള്‍ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.
സംസ്ഥാനത്ത് നിന്നുള്ള ചില നേതാക്കള്‍ അദ്ദേഹവുമായി നേരിട്ട ചർച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ മായങ് ഇംഫാൽ മണ്ഡലത്തില്‍ നിന്നും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രതന്‍കുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഫെബ്രുവരി 27, മാർച്ച് 3 എന്നീ തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.
കോണ്‍ഗ്രസ് പാർട്ടി വിട്ട രത്തന്‍കുമാർ ജെഡിയുവിൽ ചേരാൻ സാധ്യതയുണ്ടെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നത്. കോൺഗ്രസ് നേതാക്കളുമായി കഴിഞ്ഞ കുറച്ച് ദിവസം ആശയവിനിമയം നടത്താന്‍ തയ്യാറാവാതിരുന്നതും അഭ്യൂഹങ്ങള്‍ ശക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി മുതിർന്ന എം എൽ എമാർ ഉള്‍പ്പടെ ഒരു കൂട്ടം നേതാക്കള്‍ ഭരണകക്ഷിയായ ബി ജെ പിയിലേക്ക് കൂറുമാറിയിരുന്നു.
ഈ സാഹചര്യത്തില്‍ പാർട്ടിയില്‍ നിന്നുമുള്ള നേതാവിന്റെ അകല്‍ച്ചയെ ആശങ്കയോടെയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത്. അതുകൊണ്ട് തന്നെയാണ് അവർ വിഷയത്തില്‍ ഇടപെടാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള നേതാക്കളെ സമീപിച്ചത്. താൻ ഇപ്പോഴും കോൺഗ്രസ് പ്രാഥമിക അംഗമാണെന്നായിരുന്നു അനുനയ ശ്രമത്തിന് പിന്നാലെ ഇംഫാലിലെ മണിപ്പൂർ പി സി സി ഹെഡ് ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ രതന്‍ വ്യക്തമാക്കിയത്.
"ഞാൻ ഇപ്പോഴും ഒരു കോൺഗ്രസ് അംഗമാണ്, ഞാൻ വിട്ടുപോകുകയോ മറ്റ് പാർട്ടികളിലേക്ക് മാറുകയോ ചെയ്തിട്ടില്ല. സത്യത്തിൽ പാർട്ടിക്കുള്ളിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഞാൻ എന്റെ പരാതികൾ പാർട്ടി നേതാക്കളോട് പറഞ്ഞിരുന്നു, "രത്തൻ പറഞ്ഞു. മണിപ്പൂർ പിസിസി വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷൻ), റിസർച്ച് ഡിപ്പാർട്ട്‌മെന്റ്, മീഡിയ കമ്മിറ്റി, കോവിഡ് ഉപസമിതി എന്നിവയുടെ ചെയർമാൻ സ്ഥാനങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രസിഡന്റിന് അപേക്ഷ നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തന്നെ, പാർട്ടിയിലെ ചില സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങൾ കാരണം മണിപ്പൂർ പി സി സി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും മറ്റ് സ്ഥാനങ്ങളിൽ നിന്നും താൻ രാജിവച്ചതായി രത്തൻ പറഞ്ഞു. താന്‍ ഉന്നയിച്ച ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പാർട്ടിയിൽ വൈസ് പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിട്ടും അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നാണ് രതന്‍ കുമാർ ഉയർത്തിയ പ്രധാന പരാതികളിലൊന്ന്.
എ ഐ സി സി നേതാക്കളായ ഭക്ത ചരൺ ദാസ്, മണിപ്പൂരിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ ജയറാം രമേഷ്, പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിംഗ്, മണിപ്പൂർ പിസിസി അധ്യക്ഷൻ എൻ ലോകെൻ സിംഗ് എന്നിവർ നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധി നേതാവിനെ വിളിച്ചത്. "ഇന്ന് രാവിലെ, രാഹുൽ ജി എന്നെ വിളിച്ചു, എന്റെ എല്ലാ പരാതികളും ഞാൻ അദ്ദേഹവുമായി ചർച്ച നടത്തി, രാഹുല്‍ ജി, ഭക്ത ചരൺ ദാസ് ജി, ജയറാം രമേഷ് ജി, സർ ഇബോബി ജി എന്നിവരുടെ നിർദേശങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നു" -അദ്ദേഹം പറഞ്ഞു.
Recommended Video