മാരാരുടെ സഹായത്താലാണ് ബ്രിട്ടാസിന്റെ ആശാന്‍ വിജയന്‍ പണ്ട് കൂത്തുപറമ്പില്‍ ജയിച്ചത്; പരിഹസിച്ച് രാഹുല്‍
തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന അന്തരിച്ച മുതിര്‍ന്ന നേതാവ് കെജി മരാരുടെ ജീവചരിത്രം പുറത്തിറങ്ങിയ ചടങ്ങില്‍ ഇടത് എംപിയായ ജോണ്‍ ബ്രിട്ടാസ് പങ്കെടുത്തതിനെതിരെ വിമര്‍ശനം ഉയരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ പിഎസ് ശ്രീധരന്‍പിള്ളയാണ് പ്രകാശനം ചെയ്തത്. ജോണ്‍ ബ്രിട്ടാസാണ് പുസ്തകം ഏറ്റുവാങ്ങിയത്. കെജി മാരാര്‍ രാഷ്ട്രീയ സൗഹൃദത്തിന് ഉടമ എന്നായിരുന്നു പുസ്തകം ഏറ്റുവാങ്ങിയ ഇടത് എംപി ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്.

എന്നാല്‍ ഇപ്പോഴിതാ ജോണ്‍ ബ്രിട്ടാസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുലിന്റെ വിമര്‍ശനം. പണ്ട് ഈ മാരാരുടെ സഹായത്താല്‍ സംഘപരിവാര്‍ വോട്ട് വാങ്ങിയാണ് ബ്രിട്ടാസിന്റെ ആശാന്‍ വിജയന്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

സംഘപരിവാര്‍ നേതാക്കളല്ലാതെ ആ വേദിയില്‍ ബ്രിട്ടാസ് മാത്രമായിരുന്നുണ്ടായിരുന്നത് എന്ന് പറയുന്നതില്‍ പ്രസക്തിയില്ല, കാരണം തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ലലോ എന്നും രാഹുല്‍ ചോദിച്ചു. രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, മഹാനായ മാരാര്‍ജി ജയിലില്‍ കഴിയവേ സഹതടവുകാരായ മുസ്ലിങ്ങള്‍ക്ക് നമസ്‌ക്കരിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടിയിരുന്നു'

ഏതെങ്കിലും ബിജെപി നേതാവ് മാരാരെ വെളളപൂശി മതേതര വാദിയാക്കുവാന്‍ പറഞ്ഞതല്ല. മറിച്ച സിപിഎം ഈ അടുത്ത് രാജ്യസഭയിലേക്ക് അയച്ച , പിണറായി വിജയന്റെ മുന്‍ മാധ്യമ ഉപദേഷ്ഠാവും കൈരളിയുടെ മുതലാളിയുമായ സഖാവ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞ വാക്കുകളാണ്. അതും മാരാര്‍ എന്ന സംഘപരിവാറിന്റെ നേതാവിനെ പറ്റി മറ്റൊരു സംഘ പരിവാര്‍കാരനായ കുഞ്ഞിക്കണ്ണന്‍ എഴുതിയ 'മാരാര്‍ മനുഷ്യപ്പറ്റിന്റെ എന്തോ ഒന്ന് ! ' എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് സഖാവ് ബിട്ടാസ് ഈ അഭിപ്രായം പറഞ്ഞത്.

പിണറായി വിജയന്റെ ഉപദേശിയും മാര്‍ഗ്ഗ നിര്‍ദ്ദേശ് മണ്ഡല്‍ കാര്യദര്‍ശിയുമായ സഖാവ് ബ്രിട്ടാസ് അത്തരമൊരു അഭിപ്രായം പറഞ്ഞതില്‍ ആന്ദത്തത്താല്‍ തുള്ളിച്ചാടുക പിണറായി തന്നെയാകും. കാരണം പണ്ട് ഈ മാരാരുടെ സഹായത്താല്‍ സംഘപരിവാര്‍ വോട്ട് വാങ്ങിയാണ് ബ്രിട്ടാസിന്റെ ആശാന്‍ വിജയന്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ചത്.

സംഘപരിവാര്‍ നേതാക്കളല്ലാതെ ആ വേദിയില്‍ ബ്രിട്ടാസ് മാത്രമായിരുന്നുണ്ടായിരുന്നത് എന്ന് പറയുന്നതില്‍ പ്രസക്തിയില്ല , കാരണം തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ലലോ! എന്റെ കൗതുകം ഈ വിഷയത്തില്‍ ശ്രീ കെ സുധാകരനെ വിമര്‍ശിച്ച് സഖാവ് എഎ റഹീം (അഖിലേന്ത്യ പ്രസിഡന്റ്) എന്ത് പറയും എന്നാണ്- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവത്തില്‍ ജോണ്‍ ബ്രിട്ടാസിനെ വിമര്‍ശിച്ച് അഭിഭാഷകനായ ശ്രീജിത്ത് പെരുമനയും രംഗത്തെത്തി. കെജിയില്‍ നിന്നും എകെജിയിലേക്കുള്ള ദൂരം മറകുന്ന സഖാക്കള്‍ക്ക് ത്രിപുരയില്‍ നിന്നും കേരളത്തിലേക്കുള്ള ദൂരം ഓര്‍മ്മയിരിക്കട്ടെയെന്ന് ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ബിജെപി നേതാവ് കെജി മാരാരെ പുകഴ്ത്തി ഇടത് എംപിയും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് ആര്‍ എസ് എസ് വേദിയില്‍. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ രചിച്ച 'കെജി മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം' പുസ്തകം പ്രകാശന ചടങ്ങിലായിരുന്നു ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം ഉള്‍പ്പെടെ സന്നിഹിതനായ വേദിയില്‍ ജോണ്‍ ബ്രിട്ടാസ് പ്രസംഗിച്ചത്. കെജി മാരാര്‍ രാഷ്ട്രീയ സൗഹൃദത്തിനുടമ ആയിരുന്നു എന്നും ബ്രിട്ടാസ് വ്യക്തമാക്കി.

'കണ്ണൂര്‍ ജയിലില്‍ കിടക്കുമ്പോള്‍ മുസ്ലീങ്ങള്‍ക്ക് പായ വിരിച്ചു നല്‍കിയ ആളാണ് പൂജനീയ മാരാര്‍ജി' എന്ന ബ്രിട്ടാസ്ജിയുടെ ബാല്‍സിങ് അഭിപ്രായം മതേതര കേളരളത്തെ ഇളിച്ച് കാണിക്കുന്നതുപോലെയായി. കേരളത്തിലെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന കെ റെയില്‍ പദദ്ധിക്കെതിരെ കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധത്തില്‍ ബിജെപി അധ്യക്ഷന്‍ പങ്കെടുത്തപ്പോള്‍ കൊടുവാളും വാക്കത്തിയുമായി വര്‍ഗ്ഗീയതക്കെതിരെ ഉറഞ്ഞുതുള്ളിയ സഖാക്കള്‍ക്ക് സമര്‍പ്പയാമി...

അന്നൊക്കെ മുസ്ലിങ്ങള്‍ അദ്ദേഹത്തെ 'മരക്കാര്‍ ഹാജി ' എന്നായിരുന്നു വിളിച്ചിരുന്നത് എന്നും, നിസ്‌കരിക്കാന്‍ മടിപിടിച്ചിരുന്നവരെ നിര്‍ബന്ധിച്ച് നമസ്‌കരിപ്പിച്ചിരുന്നു പൂജനീയ പ്രിയപ്പെട്ട മാരാര്‍ജി എന്നതൊക്കെ നിങ്ങളില്‍ എത്രപേര്‍ക്കറിയാം. ജയ് സംഘശക്തി.












Click it and Unblock the Notifications