ലീഗ് സമ്മർദ്ദം ചെലുത്തി... നാണം കെട്ട് കോൺഗ്രസ്, രാജ്യസഭ സീറ്റ് മാണിക്ക്, പ്രത്യേക സാഹചര്യത്തിലെന്ന്
Recommended Video

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് ശേഷം രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസിനു മുന്നില്‍ അടിയറവെച്ച് കോൺഗ്രസ്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹസനും രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് വിട്ടു നൽകാൻ തയ്യാറായത്. നേരത്തെ, യുഡിഎഫ് പ്രവേശനത്തിന് തയ്യാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാട് കെ എം മാണി എടുത്തിരുന്നു. കേരള കോൺഗ്രസിന് സീറ്റ് വിട്ടു നൽകണമെന്ന വാദത്തിൽ ഉറച്ചു നിന്നതോടെ കോൺഗ്രസ് അടിയറവ് പറയുകയായിരുന്നു.
രാജ്യ സഭ സീറ്റ് മാത്രമല്ല യുഡിഎഫിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും കോൺഗ്രസുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയ പോലെയാണെന്നാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചിരുന്നത്. കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കരുതെന്നാണ് സുധീരനും ആവശ്യപ്പെട്ടിരിക്കുന്നത്.

മുട്ടുമടക്കരുത്
കേരള കോൺഗ്രസിന് മുന്നിൽ മുട്ടു മടക്കരുതെന്നായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകളുടെ നിലപാട്. കേരള കോൺഗ്രസിന് സീറ്റ് വിട്ടു നൽകുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ എംഎം ഹസനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും വിളിച്ച് ഫോണിൽ സംസസാരിച്ചിരുന്നു.

മത്സരിക്കേണ്ടത് കോൺഗ്രസ്
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള തീരുമാനം വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപ കൊടി ഉയർന്നിരിക്കുയാണ്. തീരുമാനം ആത്മഹത്യാപരമാണെന്നാണ് കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ പ്രതികരിച്ചത്. കോണ്‍ഗ്രസ് ശക്തിപ്പെടണം. എന്നാലേ മുന്നണി ശക്തിപ്പെടുകയുള്ളു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവായ വികാരം അതാണ്. മറ്റാര്‍ക്കും ആസീറ്റിന് അവകാശമില്ല. കോൺഗ്രസാണ് ആ സീറ്റിൽ മത്സരിക്കേണ്ടതെന്നായിരുന്നു വിഎം സുധീരൻ പ്രതികരിച്ചത്.

കോൺഗ്രസിൽ അസംതൃപ്തി
കോണ്‍ഗ്രസ് കീഴടങ്ങുകയാണ്. ഇത് കോണ്‍ഗ്രസ് അണികളുടെ ആത്മവിശ്വാസത്തെ തകര്‍ക്കും. കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ട് എങ്ങനെ മുന്നണിയെ ശക്തിപ്പെടുത്താനാണ് കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. നേതൃത്വത്തിന് ഗുരുതര വീഴ്ച തന്നെയാണ് സംഭവിച്ചത്. കോൺഗ്രസിൽ അസംതൃപ്തി ഉടലെടുക്കുവാൻ പോകുകയാണ്. അതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക കേസ്
ഇതൊരു പ്രത്യേക കേസായി കണക്കിലെടുത്താണ് സീറ്റ് വിട്ട് നല്‍കാന്‍ തീരുമാനിച്ചതെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചണ്ടി പ്രതികരിച്ചത്. മാണിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. വീണ്ടും ഒഴിവു വരുമ്പോൾ ആ സീറ്റ് കോൺഗ്രസിന് തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിട്ടു വീഴ്ച കോൺഗ്രസിനെ ശക്തിപ്പെടുത്താനാണെന്ന് എംഎം ഹസ്സൻ പറഞ്ഞു. കോൺഗ്രസിന്റെ ഒറ്റക്കെട്ടായ തീരുമാനമാണിതെന്നാണ് ഹസ്സൻ പ്രതികരിച്ചത്.












Click it and Unblock the Notifications