രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്; അധികൃതരുടെ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ്
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂത്തിലെ വോട്ടർ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂത്തിലും വോട്ട് ഉണ്ട്
ഹരിപ്പാട്: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ വിവാദമായതും ഇപ്പോഴും സജീവമായി ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നതുമായ വിഷയങ്ങളിൽ ഒന്നാണ് ഇരട്ട വോട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓരോ ദിവസവും നിരവധി ഇരട്ടവോട്ട് വിൽയങ്ങളാണ് ഉയർത്തികൊണ്ടുവരുന്നത്. പ്രതിപക്ഷ നേതാവിന് പിന്തുണയുമായി നിരവധി യുഡിഎഫ് സ്ഥാനാർഥികളും പല ഘട്ടങ്ങളിലായി ഇരട്ട വോട്ടുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിത അതേ പ്രതിപക്ഷ നേതാവിന്റെ അമ്മയ്ക്കും ഇരട്ടവോട്ടുണ്ട് എന്ന് പരാതി.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം
ഇരട്ട വോട്ട്
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂത്തിലെ വോട്ടർ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂത്തിലും വോട്ട് ഉണ്ട്. ചെന്നിത്തല പഞ്ചായത്തിൽനിന്ന് അടുത്തിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്. കുടുംബത്തിലെ മറ്റു എല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു.
അധികൃതരുടെ വീഴ്ച
എന്നാൽ സംഭവത്തിൽ അധികൃതരുടെ വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവിന്റെ വിശദീകരണം. ഇതിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതിരിക്കുകയായിരുന്നുവെന്നും പ്രതപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ
ഇരട്ട വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ചെന്നിത്തലയുടെ അമ്മയുടെ പേരിലുള്ള ഇരട്ടവോട്ട് വാർത്ത പുറത്തു വരുന്നത്. ഇരട്ടവോട്ട് റദ്ദാക്കണണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ കേരള ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ച നിലപാട് വ്യക്തമാക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി അഞ്ച് തവണ രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
Recommended Video
യുഡിഎഫ് സ്ഥാനാർഥിക്കും ഇരട്ട വോട്ട്
കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാലിന് രണ്ടിടത്ത് വോട്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 170 നമ്പർ ബൂത്തിലാണ് രണ്ട് വോട്ടുകളുള്ളത്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പുതിയ തെരഞ്ഞെടുപ്പ് കാർഡിന് അപേക്ഷ നൽകിയപ്പോൾ പഴയ നമ്പർ മാറ്റിയിലെന്നുമാണ് ലാലിന്റെ പ്രതികരണം.
കോൺഗ്രസ് സ്ഥാനാർഥിക്ക് മൂന്ന് വോട്ട്
കയ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിനും മൂന്ന് വോട്ടുകളുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. രണ്ട് നിയമസഭാമണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായാണ് മൂന്ന് വോട്ട്. ഒരേ നമ്പറിലുള്ള രണ്ടെണ്ണമുൾപ്പെടെ മൂന്ന് തിരിച്ചറിയൽ കാർഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. എൽ.ഡി.എഫ്. നേതാക്കളാണ് രേഖകൾ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രകാരം കയ്പമംഗലം നിയോജകമണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിൽ ബൂത്ത് നമ്പർ 27-ൽ ക്രമനമ്പർ 763-ൽ TAB0759035 എന്ന നമ്പറിൽ ശോഭാ സുബിന് വോട്ടുണ്ട്.