സഹകരണ ബാങ്കുകളിലെ ആർബിഐ നിയന്ത്രണം: കേന്ദ്ര നീക്കത്തെ ന്യായീകരിച്ച വി മുരളീധരന്‍
തിരുവനന്തപുരം: സഹകരണ മേഖലയില്‍ റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത് ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹത്തിന്റെ ക്ഷേമമാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ-വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പ്രവര്‍ത്തനരഹിതമാവുകയും നഷ്ടത്തിലാവുകയും ചെയ്ത അര്‍ബന്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് അഞ്ചുലക്ഷം രൂപവരെയുള്ള ഇന്‍ഷൂറന്‍സ് തുകയുടെ വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ വെബ്കാസ്റ്റിംഗ് പരിപാടിയില്‍ അടൂരിലെ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡിന്റെ നിക്ഷേപകര്‍ക്കുള്ള ഡിഐസിജിസിയുടെ ഇടക്കാല ധന സഹായത്തിന്റെ വിതരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്ര മന്ത്രി.
കേരളത്തിലെ സഹകരണ മേഖലയില്‍ റിസര്‍വ്വ് ബാങ്കിന്റെ ചില മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ ഉടലെടുത്ത ആശങ്ക മുഴുവന്‍ ദുരീകരിക്കുന്നതാണ് കേന്ദ്രം പ്രഖ്യാപിച്ച ഈ ഇന്‍ഷൂറന്‍സ് തുകയുടെ വിതരണമെന്ന് വി മുരളീധരന്‍ പറഞ്ഞു. നമ്മുടെ നാട്ടിലെ സഹകരണപ്രസ്ഥാനത്തിന്റെ ജനാധിപത്യ സ്വഭാവമാണ് അതിനെ വ്യത്യസ്ഥമാക്കി നിര്‍ത്തുന്നതും ജനകീയമാക്കുന്നതും. ജനാഭിമുഖ്യമുള്ള നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും പ്രേരിപ്പിക്കുന്നതും അതിന്റെ ജനാധിപത്യസ്വഭാവം കാരണമാണ്. റിസര്‍വ്വ് ബാങ്കിന്റെ ഇടപെടലുകള്‍ ഇനി അതിന് തടസ്സമാകുമോ എന്നതാണ് ചില കോണുകളില്‍ നിന്നും ഉയര്‍ന്നു വന്ന ആശങ്ക. വാസ്തവത്തില്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ മാനദണ്ഡങ്ങളും, മാര്‍ഗ്ഗ നിര്‍ദ്ദേശ തത്വങ്ങളും ഇടപാടുകരെയും നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രയോജനകരമാവുകയും സുരക്ഷിതത്വം നല്‍കുകയും ചെയ്യും. സാധാരണക്കാരന് പ്രയോജനപ്രദമായിട്ടുള്ള ഈ ഒരു സാഹചര്യം സൃഷ്ടിക്കുകയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതിലൂടെ കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലൂള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് കഴിഞ്ഞ ഏഴുവര്‍ഷക്കാലത്തിനിടയ്ക്ക്, നമ്മുടെ സാമ്പത്തിക രംഗത്തുണ്ടായ വലിയ മാറ്റം ബാങ്കിംഗ് മേഖലയിലാണ്. സാധാരണക്കാരന് ബാങ്കുകള്‍ അപ്രാപ്യമായിരുന്ന സാഹചര്യം ഒരു കാലത്തുണ്ടായിരുന്നു. ആ ഒരു ഘട്ടത്തിലാണ് ബാങ്കുകള്‍ ദേശ സാല്‍ക്കരിക്കുന്നത്. എന്നാല്‍ ബാങ്ക് ദേശ സാല്‍ക്കരണത്തിന് ശേഷവും, നമ്മുടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് രാജ്യത്തെ എല്ലാ ജനങ്ങളെയും ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിയുന്നത്. അത് കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന് വരെ തുടക്കമിട്ടതായും വി മുരളീധരന്‍ പറഞ്ഞു.
ചടങ്ങില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ ശ്രീകാന്ത്, എസ്എല്‍ബിസി കേരള കണ്‍വീനര്‍ പ്രേംകുമാര്‍ എന്നിവരും സംബന്ധിച്ചു.
Recommended Video