പത്തനംതിട്ടയിൽ റെഡ് അലർട്ട്, മൂന്ന് മണിക്കൂറിനിടെ പെയ്തത് 117.4 മില്ലിലിറ്റര്‍ മഴ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
പത്തനംതിട്ട; പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ജില്ലയിൽ കഴിഞ്ഞ മൂന്ന് മണിക്കൂറിനിടെ 117.4 മില്ലിമീറ്റർ മഴയാണ് പെയ്തത്. കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. നഗരത്തിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പെരിങ്ങമല ഭാഗത്ത് മലവെള്ളപ്പാച്ചിലും റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ചിലയിടങ്ങളിൽ ഉരുൾപൊട്ടിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

അതിനിടെ ശബരിമല സന്നിധാനത്തും പമ്പയിലും ശക്തമായ മഴ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന് ശബരിമലയിൽ പൊതുവെ സന്ദർശകർ കുറവാണ്. രാവിലെ നട തുറക്കുമ്പോൾ മാത്രമാണ് ആളുകൾ ഉണ്ടായിരുന്നത്.
അതേസമയം സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവന്തപുരം,ഇടുക്കി ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ന്യൂനമർദ്ദത്തിന്റേയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. 24 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നവംബർ 25 ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 26 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് 27 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications