നേതാക്കളുടെ ലക്ഷ്യം കേന്ദ്രഭരണത്തിലിടം പിടിക്കൽ; ബിജെപി കേരള ഘടകത്തിനെതിരെ റിപ്പോർട്ട്
ആകെയുണ്ടായിരുന്ന ഒരു അക്കൗണ്ട് പൂട്ടുക മാത്രമല്ല വോട്ട് വിഹിതത്തിലും വലിയ ഇടവ് ഉണ്ടായി
തിരുവനന്തപുരം: രാജ്യത്തിന്റെ പല ഭാഗങ്ങളിലും നേട്ടമുണ്ടാക്കുമ്പോഴും കേരളത്തിൽ ബിജെപി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കുന്നതായിരുന്നു ഫലം. കുറഞ്ഞത് അഞ്ച് സീറ്റെങ്കിലുമാണ് കേരള ഘടകം കേന്ദ്രത്തിന് ഉറപ്പ് നൽകിയത്. എന്നാൽ ആകെയുണ്ടായിരുന്ന ഒരു അക്കൗണ്ട് പൂട്ടുക മാത്രമല്ല വോട്ട് വിഹിതത്തിലും വലിയ ഇടവ് ഉണ്ടായി.
തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കേരള നേതൃത്വമാണെന്ന വിമർശനം നേരത്തെ തന്നെ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇത് ശരിവെക്കുകയാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ച റിപ്പോർട്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കൾക്കും കേന്ദ്രഭരണത്തിൽ പങ്കുപറ്റുന്നതിൽ മാത്രമാണ് താൽപര്യമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കോൺഗ്രസ് തിരുത്തൽ നടപടി തുടങ്ങി. എന്നാൽ, ബിജെപി നേതാക്കൾ മനഃപൂർവം ഇരുട്ടിൽതപ്പുന്നു. ബിജെപി വോട്ടുവിറ്റെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും കിട്ടാത്തതും ചിലരുടെ ഉദാസീന സമീപനം കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രചരണത്തിലും സ്ഥാനാർഥികളിലുമടക്കം ബഹുദൂരം മുന്നോട്ട് വന്നെങ്കിലും കേരളത്തിൽ ബിജെപിയുടെ വളർച്ച കീഴ്പ്പോട്ടാണെന്ന് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെയുള്ള പ്രമുഖർ പറന്നിറങ്ങിയിട്ടും ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതം 11.30 ശതമാനം മാത്രമായി. 2016 ഇൽ ഇത് 15.01 ശതമാനമായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 15.53 ശതമാനമാണ്. ഇക്കഴിഞ്ഞ തദ്ദേശപ്പോരിൽ ലഭിച്ചത് 15.56 ശതമാനവും.
ഇ ശ്രീധരനെയും സുരേഷ് ഗോപിയെയും പോലുള്ള ജനപ്രിയ മുഖങ്ങളെ ഇറക്കിയിട്ടും നിലംതൊടാനായില്ലി. രണ്ട് മണ്ഡലങ്ങളിൽ പറന്ന് മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പരാജയം അറിഞ്ഞു. വിജയമുറപ്പിച്ചിരുന്ന പല മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്രെയും ഏകാധിപത്യ നീക്കങ്ങളാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി പോലുമില്ലാതെയാണ് ബിജെപി പോരാട്ടത്തിനിറങ്ങിയത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മിറ്റിയെ നോക്കുകുത്തിയാക്കി. ഫിനാൻസ് കമ്മിറ്റി രൂപീകരിക്കാതെ ഫണ്ട് വിനിയോഗം സംസ്ഥാന പ്രസിഡന്റിലേക്ക് മാത്രം ചുരുങ്ങി. സ്ഥാനാർഥി നിർണയത്തിനായ തയ്യാറാക്കിയ പട്ടിക വെട്ടിയ സുരേന്ദ്രനും മുരളീധരനും തങ്ങളുടെ ഇഷ്ടക്കാരെയും ഗ്രൂപ്പുകാരെയും ഉൾപ്പെടുത്തിയെന്നും ആരോപണമുണ്ട്.
Recommended Video
വിജയസാധ്യതയുള്ള പത്തു മണ്ഡലങ്ങളിലേക്ക് സംഘാടകരെയും സംയോജകന്മാരെയും മുഴുവന്‍ സമയ പ്രവര്‍ത്തകരെയും നല്‍കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നുമുള്ള പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങളുടെ നിര്‍ദേശം നേതൃത്വം തള്ളിയെന്നാണ് മറ്റൊരു ആക്ഷേപം. മുതിർന്ന നേതാക്കളുടെ നിർദേശങ്ങൾ പൂർണമായും അവഗണിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം പ്രത്യേകിച്ച് പ്രസിഡന്റ് കെ സുരേന്ദ്രൻ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.