തിരിച്ചുവരവിന് യുഡിഎഫ്; പൊളിച്ചെഴുത്ത്..പുതിയ കമ്മിറ്റി..ഘടകക്ഷികളുടെ കാലുവാരിയാൽ എട്ടിന്റെ പണി
തിരുവനന്തപുരം; ഡിസിസി അധ്യക്ഷൻമാരുടെ പ്രഖ്യാപനത്തോടെ കോൺഗ്രസിൽ ഉയർന്ന പൊട്ടിത്തെറികൾക്ക് താത്കാലിക ആശ്വാസം ഉണ്ടായിരിക്കുകയാണ്. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി അധ്യക്ഷൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇപ്പോഴത്തെ വെടിനിർത്തൽ. പാർട്ടിയിൽ നിലനിന്ന പ്രശ്നങ്ങൾ പരിഹരിച്ചെന്നും ഒറ്റക്കെട്ടായി പോകുമെന്നും ചർച്ചയ്ക്കുശേഷം കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിച്ചതോടെ മുന്നണിയെ ശക്തിപ്പെടുത്താനുള്ള ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. പുതിയ പരീക്ഷണങ്ങളൂടെ വൻ തിരിച്ച് വരവിന് കളമൊരുക്കുകയാണ് ലക്ഷ്യം. പുതിയ വിവരങ്ങളിലേക്ക്

ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലി കോൺഗ്രസിൽ ഉയർന്ന കലാപത്തിൽ ഘടകക്ഷികൾ കടുത്ത അതൃപ്തിയിലായിരുന്നു. കോൺഗ്രസിന്റെ ആഭ്യന്തര കലഹത്തിൽ ഇടപെടാൻ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോഴത്തെ പരസ്യ പോര് മുന്നണിയെ കൂടുതൽ ക്ഷീണിപ്പിക്കും എന്ന വികാരമായിരുന്നു പാർട്ടികൾക്ക്. തിങ്കളാഴ്ചത്തെ യുഡിഎഫ് യോഗത്തിൽ ഇത് സംബന്ധിച്ച് ആശങ്കയറിയിക്കാനായിരുന്നു ഘടകക്ഷികളുടെ തിരുമാനം.

എന്നാൽ മുന്നണിയിൽ നേതാക്കൾ പരസ്യ പ്രതികരണം ഉയർത്തിയാൽ അത് കടുത്ത ക്ഷീണമാകുമെന്ന് കെപിസിസി നേതൃത്വത്തിന് അറിയാം. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു യോഗത്തിന് തൊട്ട് മുൻപ് തന്നെ കെപിസിസി നേതൃത്വം മുതിർന്ന നേതാക്കളെ അനുനയിപ്പിച്ച് പ്രശ്ന പരിഹാരം കണ്ടെത്തിയത്. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരുമിച്ച് കണ്ട് ചർച്ച നടത്തിയതോടെയായിരുന്നു മഞ്ഞുരുക്കം. കെപിസിസി ഓഫീസിൽ ഒന്നരമണിക്കൂറോളം നേതാക്കൾ ചർച്ച നടത്തി. തങ്ങൾ നേരിട്ട പ്രയാസങ്ങൾ നേതാക്കൾ നേതൃത്വത്തെ ബോധ്യപ്പെടുത്തി. എന്നാൽ ഉമ്മൻചാണ്ടിയും രമേശും മുന്നോട്ട് വെച്ച പട്ടികയിൽ നിന്നാണ് കൂടുതൽ പേരെയും നിയോഗിച്ചതെന്ന് ഇരു നേതാക്കളും മുതിർന്ന നേതാക്കളോട് വ്യക്തമാക്കി. ചർച്ചയ്ക്കൊടുവിൽ കെപിസിസി ഭാരവാഹി നിയമന നടപടികളിലേക്ക് ഒറ്റക്കെട്ടായി നീങ്ങാൻ കോൺഗ്രസ് നേതൃത്വം ധാരണയിലെത്തി.

അതേസമയം ഘടകക്ഷികളുമായും യുഡിഎഫ് യോഗത്തിന് മുൻപ് കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആദ്യം മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുമായിട്ടായിരുന്നു ചർച്ച നടത്തിയത്. കോൺഗ്രസിനുള്ള കാലപങ്ങൾ മിുന്നണിയെ ദുർബലമാക്കുമെന്ന ആശങ്ക നേതാക്കൾ അറിയിച്ചു. ഒന്നിച്ച് നിലകൊണ്ടില്ലേങ്കിൽ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാകുമെന്നും നേതൃത്വം പറഞ്ഞു. അതേസമയം ലീഗിന്റെ നിർദ്ദേശങ്ങൾ ഗൗരവത്തോടെ കാണുമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പു നൽകി .

പിന്നീട് ആർഎസ്പിയുമായും കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി. വിഡി സതീശനും കെ സുധാകരനും എംഎം ഹസനുമായിരുന്നു ആർഎസ്പി നേതാക്കളായ അസീസ്, എൻകെ പ്രേമചന്ദ്രൻ, ഷിബു ബേബി ജോണ് എന്നിവരുമായി ചർച്ച നടത്തിയത്. തങ്ങളുടെ പരാതികൾ കേൾക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നായിരുന്നു ആർഎസ്പിയുടെ പ്രധാന ആക്ഷേപം. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളുടെ നിസഹകരണം, യുഡിഎഎഫിന് താഴെ തട്ടിൽ സംഘടന സംവിധാനങ്ങളുടെ പ്രാതിനിധ്യം ഇല്ല, സഹകരണ സംഘങ്ങളിൽ അവഗണ, യുഡിഎഫിൽ അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത ഇവയെല്ലാം ആർഎസ്പി പരാതികളായി ഉന്നയിച്ചിരുന്നു.

സീറ്റ് വിഭദനത്തിൽ നേരിട്ട അവഗണനയും നേതാക്കൾ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചവറ, കുന്നത്തുനാട്, ആറ്റിങ്ങല്‍, മട്ടന്നൂര്‍, ഇരവിപുരും സീറ്റുകളിലായിരുന്നു ആർഎസ്പി മത്സരിച്ചിരുന്നത്. എന്നാൽ കുന്നത്തൂനാടിന് ന്പുറമേ വിജയ സാധ്യത തീരെ ഇല്ലാത്ത ആറ്റിങ്ങൽ സംവരണ സീറ്റ് കൂടി ഏറ്റെടുക്കാൻ നിർബന്ധിതരായെന്നും യാതൊരു സാന്നിധ്യവും ഇല്ലാത്ത മട്ടന്നൂർ അടിച്ചേൽപ്പിച്ചുവെന്നാണ് ആർഎസ്പിയുടെ പരാതി.

എന്നാൽ ആർഎസ്പി ഉയർത്തിയ പരാതികൾ എല്ലാം എളുപ്പം പരിഹരിക്കുമെന്ന് ചർച്ചയിൽ കോൺഗ്രസ് നേതാക്കൾ ഉറപ്പ് നൽകി. മാത്രമല്ല യുഡിഎഫ് നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ഇവരെ പുന;സംഘടനയിൽ ഉൾപ്പെടുത്തില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.അതേസമയം
പരാതികൾ പരിഹരിക്കപ്പെട്ടതോടെ മുന്നണിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ യുഡിഎഫ് യോഗത്തിൽ ഘടകക്ഷികൾ ധാരണയിലെത്തി. ഇതിനായി ഘടനാപരമായ മാറ്റങ്ങൾ നടത്താനും തിരുമാനമായി.

പഞ്ചായത്ത് തലത്തിൽ യുഡിഎഫിന് ഘടകങ്ങൾ രൂപീകരിക്കാനാണ് നേതൃയോഗത്തിന്റെ തിരുമാനം. സംസ്ഥാന, ജില്ലാ നിയോജകമണ്ഡലം സമിതികള്‍ കൂടാതെയാണ് പഞ്ചായത്ത് തലത്തില്‍ സമിതി രൂപീകരിക്കുന്നത്. പഞ്ചായത്ത് സമിതിയുടെ രൂപീകരണവും ഒപ്പം നിയോജകമണ്ഡലം കമ്മിറ്റികളുടെ പൊളിച്ചെഴുത്തും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. 6 മാസത്തിനുള്ളിൽ തന്നെ യുഡിഎഫിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു.

നവംബറിൽ ജില്ലാ തലങ്ങളിൽ നേതൃസമ്മേളനങ്ങൾ നടക്കും. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. യുഡിഎഫിന്റെ പ്രവർത്തന ശൈലിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ സംബന്ധിച്ച നയരേഖയുടെ അടിസ്ഥാനത്തിലായിരിക്കും ചർച്ച നടത്തുക. തുടപ്‍ന്ന ഡിസംബർ, ജനവരി മാസങ്ങളിൽ വിപുലമായ നേതൃസമ്മേളനങ്ങൾ ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ 22 ന് മുഴുവന്‍ സമയ യുഡിഎഫ് നേതൃയോഗവും വിളിച്ച് ചേർക്കും. അതേസമയം മുന്നണിയിലെ നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്ന കോൺഗ്രസുകാർക്കെതിരെ നടപടി ശക്തമാക്കുമെന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. പഞ്ചായത്ത് തലത്തിലായാലും പാർലമെന്റ് തിരഞ്ഞെടുപ്പിലായാലും ഇതിൽ മാറ്റമുണ്ടാകില്ലെന്നും നേതൃത്വം അറിയിച്ചു.
Recommended Video

രാഷ്ട്രീയമായി ശ്രദ്ധിക്കുന്ന മുന്നണിയായി യുഡിഎഫിനെ മാറ്റിയെടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് വിഡി സതീശൻ പറഞ്ഞു. ഘടകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി പാർട്ടികളും കൃത്യമായ ഇടവേളകളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും വിഡി സതീശൻ അറിയിച്ചു.
അതേസമയം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതോടെ കോൺഗ്രസിലും ഉടൻ പുന;സംഘടന നടപടികൾ ഉണ്ടാകും. ഒരു മാസത്തിനുള്ളിൽ കെപിസിസി,ഡിസിസി ഭാരവാഹികളെ കണ്ടെത്താനുള്ള ചർച്ചകൾ നേതൃത്വം ആരംഭിക്കും. ഡിസിസി ഭാരവാഹികളെ കണ്ടെത്താൻ മുൻ ഡിസിസി അധ്യക്ഷൻമാരെ ഉൾ്പപെടുത്തികൊണ്ടുള്ള കമ്മിറ്റി രൂപീകരിക്കും. ഇവരിൽ നിന്ന് അഭിപ്രായം തേടും. മുതിിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുമായും ചെന്നിത്തലയുമായും മതിയായ ചർച്ച നടത്താനും കെപിസിസി നേതൃത്വം തിരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications