തോമസ് ചാണ്ടിക്ക് സിപിഐയുടെ വക വീണ്ടും പണി.. കയ്യേറ്റത്തിൽ ഉടൻ നടപടിക്ക് റവന്യൂ വകുപ്പ്!!
തിരുവനന്തപുരം: ഘടകകക്ഷികളിൽ ഒരു പാർട്ടി കടുംപിടുത്തം പിടിച്ചത് കൊണ്ടാണ് തനിക്ക് രാജിവെക്കേണ്ടി വന്നത് എന്നാണ് ഗതാഗത മന്ത്രി സ്ഥാനം രാജിവെച്ച ശേഷം തോമസ് ചാണ്ടി പറഞ്ഞത്. ആ പാർട്ടി മറ്റാരുമല്ല, സി പി ഐ തന്നെയാണ്. നിർണായക മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ട് നിന്നിട്ടാണ് തോമസ് ചാണ്ടി രാജിവെക്കാത്തതിൽ തങ്ങൾക്കുള്ള പ്രതിഷേധം സി പി ഐ വല്യേട്ടന്മാരായ സി പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചത്. പിന്നാലെ ദാ വന്നു ചാണ്ടിയുടെ രാജി.
ഇത് കൊണ്ട് കഴിഞ്ഞു എന്ന് തോമസ് ചാണ്ടി വിചാരിച്ചെങ്കിൽ തെറ്റി. ഇപ്പോഴിതാ തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങളിൽ തുടർ നടപടിക്ക് ഒരുങ്ങുകയാണ് റവന്യൂ വകുപ്പ്. റവന്യൂ വകുപ്പ് ഭരിക്കുന്നതോ സി പി ഐയുടെ നിയമസഭകക്ഷി നേതാവായ ഇ ചന്ദ്രശേഖരൻ. മന്ത്രിസഭ യോഗം ബഹിഷ്കരിച്ച സി പി ഐ മന്ത്രിമാർ ഇ ചന്ദ്രശേഖരന്റെ ഓഫീസിലായിരുന്നു ഇരുന്നിരുന്നത്. തോമസ് ചാണ്ടിക്കെതിരെ ഉടൻ നടപടികൾ സ്വീകരിക്കാൻ ഇ ചന്ദ്രശേഖരൻ ആലപ്പുഴ ജില്ലാ കളക്ടർ ടി വി അനുപമയ്ക്ക് നൽകിക്കഴിഞ്ഞു.
തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുമ്പോൾ നടപടി എടുക്കുന്നതിന് റവന്യൂ വകുപ്പിന് പരിമിതികൾ ഉണ്ടായിരുന്നു. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് നിന്നും മാറിയ സമയത്ത് തന്നെ നടപടികൾ ത്വരിതപ്പെടുത്താനാണ് റവന്യൂവകുപ്പിന്റെ തീരുമാനമെന്നറിയുന്നു. മന്ത്രിസ്ഥാനം രാജിവെച്ച ശേഷവും സി പി ഐയെയും ആലപ്പുഴ ജില്ലാ കളക്ടറെയും കുറ്റപ്പെടുത്തുന്ന സമീപനമായിരുന്നു തോമസ് ചാണ്ടി സ്വീകരിച്ചത്. എന്നാൽ കയ്യേറ്റ വിഷയത്തിൽ തോമസ് ചാണ്ടിയുടെ രാജി എന്ന ഒറ്റ നിലപാട് മാത്രമാണ് സി പി ഐയ്ക്ക് തുടക്കം മുതല്‍ ഉണ്ടായിരുന്നത്.