റിജോഷ് വധം; രണ്ടര വയസുകാരി മകളും മരിച്ചു, ലിജിയും വസീമും ഗുരുതരാവസ്ഥയിൽ, ഇരുവരും മുംബൈയിൽ
ശാന്തൻപാറ: ഇടുക്കി ശാന്തൻപാറയിൽ ചാക്കിൽകെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ വിഷം കഴിച്ച നിലയിൽ മുംബൈയിൽ കണ്ടെത്തി. ഇരുവരേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്കൊപ്പമുണ്ടായിരുന്നു രണ്ടര വയസുകാരിയായ റിജോഷിന്റെ കുഞ്ഞ് ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചു.
ശാന്തൻപാറ സ്വദേശിയായ റിജോഷിന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റിസോർട്ട് വളപ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. റിജോഷിന്റെ ഭാര്യ ലിജിയും കാമുകൻ വസീമുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കൃത്യം നടന്ന ശേഷം ഇളയ മകളോടൊപ്പം ലിജി വസീമിനൊപ്പം നാടുവിടുകയായിരുന്നു.

സംഭവം ഇങ്ങനെ
ശാന്തൻപാറയിലെ റിസോർട്ട് ജീവനക്കാരായിരുന്നു റിജോഷും ഭാര്യ ലിജിയും. റിസോർട്ടിലെ മാനേജറായിരുന്ന വസീമുമായി ലിജി അടുപ്പത്തിൽ ആവുകയായിരുന്നു. റിജോഷിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു വസീം. കഴിഞ്ഞ ഒക്ടോബർ 30 മുതൽ റിജോഷിനെ കാണാതായി. ഇതിന് പിന്നാലെ നവംബർ നാലാം തീയതി ലിജിയും വസീമും നാടുവിട്ടു. എട്ടും പത്തും വയസുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് ഇളയ കുട്ടിയുമായാണ് ലിജി പോയത്. ലിജിയുടെ തിരോധാനത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മൃതദേഹം കണ്ടെത്തുന്നു
കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് റിസോർട്ട് വളപ്പിൽ പശുവിനെ കുഴിച്ചിട്ട കുഴി മൂടാൻ വസീം തന്നെ വിളിച്ചിരുന്നുവെന്ന സമീപവാസിയായ ജെസിബി ഡ്രൈവറുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുറത്തെടുത്തത്. പാതി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കഴുത്ത് ഞെരിച്ചാണ് റിജോഷിനെ കൊലപ്പടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പോലീസ് മൃതദേഹം പുറത്തെടുത്തതോടെ കുറ്റസമ്മതം നടത്തി വസീം പോലീസിന് വീഡിയോ സന്ദേശം അയച്ചിരുന്നു.

മുംബൈയിലേക്ക്
പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. മഹാരാഷ്ട്ര പോലീസാണ് വിഷം കഴിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ തന്നെ രണ്ടര വയസുകാരിയായ ജൊവാന മരിച്ചു. ലിജിയും വസീമും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഫോൺ രേഖകൾ പരിശോധിച്ച് അന്വേഷണ സംഘം മുംബൈയിൽ എത്തിയിരുന്നു. ഇതിനിടെയാണ് മഹാരാഷ്ട്ര പോലീസ് ഇരുവരേയും വിഷം കഴിച്ച നിലയിൽ കണ്ടെത്തുന്നത്.

അറസ്റ്റ് രേഖപ്പെടുത്തും
ആരോഗ്യ നില മെച്ചപ്പെട്ടാൽ ലിജിയുടെയും വസീമിന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വസീമിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രതികളെ രക്ഷപെടാൻ സഹായിച്ചതിന് വസീമിന്റെ സഹോദരൻ ഫഹാദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോടതി ഫഹാദിനെ റിമാൻഡ് ചെയ്തു. വസീമിന്റെ വാട്സാപ്പ് സന്ദേശം പിന്തുടർന്നാണ് അന്വേഷണ സംഘം മുംബൈയിലെ പൻവേലിയിൽ എത്തിയത്. താൻ മാത്രമാണ് കൊലപാതകത്തിന് ഉത്തരവാദിയെന്നും ബന്ധുക്കളേയും സഹോദരനേയും ഉപദ്രവിക്കരുതെന്നും വസീം വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.

പ്രണയ വിവാഹം
11 വർഷത്തെ പ്രണയത്തിന് ശേഷമാണ് ലിജിയും റിജോഷും വിവാഹിതരാകുന്നത്. ഇരുവരും ഓരേ പ്രദേശത്തുളളവരായിരുന്നു. കുടുംബവീട്ടിൽ നിന്നും മാറി താമസിച്ച ശേഷം ഒരു വർഷം മുമ്പാണ് ഇരുവരും റിസോർട്ടിൽ ജോലിക്കായി പോയി തുടങ്ങിയത്. റിജോഷിന് വസീം സ്ഥിരം മദ്യം വാങ്ങി നൽകിയിരുന്നുവെന്നും വല്ലപ്പോഴും മാത്രം മദ്യം കുടിക്കുന്ന റിജോഷിനെ ഇത് സ്ഥിരം മദ്യപാനിയാക്കി മാറ്റിയെന്നും പ്രദേശവാസികൾ പറയുന്നു. 4 വർഷം മുമ്പാണ് ഇരിങ്ങാലക്കുട സ്വദേശിയായ വസീം ഇവിടെ എത്തുന്നത്.












Click it and Unblock the Notifications