പത്തനംതിട്ടയിലെ നദികള്‍ അപകടനിലയില്‍; മണിമലയാറിന്റെ തീരത്ത് വെള്ളപ്പൊക്കം രൂക്ഷം: വീണാ ജോര്‍ജ്
പത്തനംതിട്ട: മഴക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് . ജില്ലയിലെ നദികള്‍ അപകടനിലയില്‍ തുടരുകയാണ്. മണിമലയാര്‍, അച്ചന്‍കോവില്‍, പമ്പ നദികളിലെ ജലനിരപ്പ് അപകട നിലയില്‍ തുടരുന്നു. മണിമലയാറിന്റെ തീരപ്രദേശത്താണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളത്. മല്ലപ്പള്ളിയില്‍ രാത്രി മുഴവന്‍ നീണ്ട രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മല്ലപ്പള്ളി ടൗണ്‍, കോട്ടാങ്ങല്‍, വായ്പൂര്, ആനിക്കാട് മേഖലകളിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ആളപായമില്ലാതെ എല്ലാവരേയും രക്ഷപ്പെടുത്തുവാന്‍ സാധിക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സിന്റെ മൂന്ന് ടീം, എന്‍ഡിആര്‍എഫ് ടീം , പോലീസ്, റവന്യു, തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എല്ലാവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ഇന്നലെ രാത്രി കൊല്ലത്തുനിന്നും ആവശ്യപ്പെട്ടിരുന്നു. അര്‍ധരാത്രിക്കു ശേഷം ബോട്ടുകള്‍ ലഭ്യമായി.

ഇപ്പോള്‍ മത്സ്യതൊഴിലാളികളുടെ മൂന്നു ബോട്ടുകള്‍ മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരുകയാണ്. കളക്ടറേറ്റില്‍ നിന്നും തല്‍സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ഏകോപിപ്പിച്ചു വരുന്നു. ഡാം മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന തലത്തിലുള്ള ടീമുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തിരുവല്ല ഉള്‍പ്പെടെ വെള്ളം കയറാന്‍ സാധ്യതയുള്ള ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനം ശനിയാഴ്ച വൈകുന്നേരം മുതല്‍ നടക്കുന്നുവെന്നും ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എം എല്‍ എയുമായി വീണാ ജോര്‍ജ് പ്രസ്താവനയിലൂടെ അറിയിച്ചു.
കോട്ടാങ്ങൽ
അതേസമയം, കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടുങ്ങിപോയവരെ പുറത്തെത്തിച്ചു കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ദേശിയ ദുരന്ത നിവാരണ സേന അവിടെ എത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബിനുവിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സഹായം ആവിശ്യമുള്ളവർ അദ്ദേഹത്തെ ബന്ധപ്പെടണം എന്ന് സ്ഥലം എം എല്‍ എ പ്രമോദ് നാരായണന്‍ അറിയിച്ചു. എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ചുക്കൊണ്ട് രക്ഷാപ്രവർത്തങ്ങൾ റാന്നി താലൂക്ക് ഓഫീസിലെ കേന്ദ്രം ഏകോപിപ്പിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിയാർ ബാരേജ്
മണിയാർ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ 300 സെ.മി എന്ന തോതിൽ ഉയർത്തി പരമാവധി 600 കുമക്സ് ജലം പുറത്തു വിടേണ്ടി വന്നേക്കാമെന്ന് പത്തനംതിട്ട് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇപ്രകാരം ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ 150 സെ.മി. വരെ ജലനിരപ്പ് ഉയർന്നേക്കാമെന്നുള്ള സാഹചര്യത്തിൽ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കോന്നി മണ്ഡലം
കോന്നി നിയോജക മണ്ഡലത്തില്‍ മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ സജ്ജമാക്കിയതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. പേമാരിയെ തുടര്‍ന്നുള്ള സാഹചര്യം നേരിടാന്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി മണ്ഡലത്തില്‍ 97 മില്ലീമീറ്റര്‍ മഴയാണ് ഒരു ദിവസം പെയ്തത്. മഴ തുടരുകയുമാണ്. മഴക്കെടുതി നേരിടാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ തല യോഗത്തില്‍ തീരുമാനമായി. നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു












Click it and Unblock the Notifications