സാനിറ്റൈസറുകളും ബോധവത്കരണവുമായി 'റോബോർട്ട് സുന്ദരികൾ', വീഡിയോ പങ്കുവെച്ച് ശശി തരൂർ
കൊച്ചി; കോവിഡ് ബോധവത്കരണവുമായി റോബോട്ടുകളും. കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് അപ് കോംപ്ലക്സിലാണ് കൊറോണയെ തുരത്താൻ സാനിറ്റൈസുകളുമായി 'റോബോർട്ട് സുന്ദരികൾ' എത്തുന്നത്. ഇവിടുത്തെ അസിമോവ് റോബോട്ടിക്സ് എന്ന കമ്പനിയാണ് ഈ പുത്തൻ ആശയത്തിന് പിന്നിൽ. സന്ദർശകർക്ക് സാനിറ്റൈസറും മാസ്കുകളും റോബോർട്ടുകൾ വിതരണം ചെയ്യും.

കോംപ്ലക്സ് കവാടം കടന്ന് വരുന്ന സന്ദർശകരെ സ്വീകരിക്കുക രണ്ട് റോബോട്ടുകളാണ്. സാനിറ്റൈസറുകളും മാസ്കുകളും ടിഷ്യൂ പേപ്പറുകളും ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇവ വിതരണം ചെയ്യുക. സന്ദർശകർ മുന്നിലത്തിയാൽ ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മുൻകരുതൽ വീഡിയോ കാണിക്കും. കൊവിഡ് പകരാതിരിക്കുന്നത് സംബന്ധിച്ച് സന്ദർശകർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും ഈ റോബോട്ടുകൾ ഉത്തരം നൽകും. റോബോർട്ട് മാതൃക പൊതു ഇടങ്ങളിലും വിന്യസിക്കാൻ കേരള സ്റ്റാർട്ട് അപ് മിഷൻ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.'റോബോർട്ട് സുന്ദരികളുടെ' വീഡിയോ ശശി തരൂർ എംപി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ കേരളം സ്വീകരിക്കുന്ന പ്രതിരോധ രീതികൾക്ക് വലിയ അംഗീകാരമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയും കേരളത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കൊറോണയെ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിൽ ഒരുക്കിയ സജ്ജീകരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ അഭിനന്ദനം. കൊറോണ പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജയിലുകൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കാൻ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇത് സംബന്ധിച്ചുള്ള ഉത്തരവിലാണ് കേരളത്തിലെ ജയിലുകള്‍ നേരത്തെ തന്നെ പ്രതിരോധ നടപടികള്‍ കൈകൊണ്ടതായി കോടതി വിലയിരുത്തിയത്.
അതിനിടെ സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടിയവരാണ്.സംസ്ഥാനത്ത് 12,470 പേര്‍ വീടുകളിലും 20 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,297 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതിൽ 1693 എണ്ണം നെഗറ്റീവാണ്.












Click it and Unblock the Notifications