പാർവ്വതിക്കെതിര നടക്കുന്നത് പെയ്ഡ് ആക്രമണം! ഡിസ് ലൈക്ക് ആക്രമണത്തെക്കുറിച്ച് സംവിധായക
കോഴിക്കോട്: മലയാളത്തില്‍ ഒരു നടിക്കെതിരെ ഇത്ര രൂക്ഷമായ ഫാന്‍സ് ആക്രമണം നടക്കുന്നത് ഇതാദ്യമായാണ്. അതിന് കാരണവുമുണ്ട്. ഇത്ര ശക്തമായി ആണ്‍കോയ്മയ്ക്കും താരാധിപത്യത്തിനുമെതിരെ ഇതിന് മുന്‍പ് ഒരു പെണ്‍ശബ്ദം ഉയരുകയുണ്ടായില്ല. സ്ത്രീപക്ഷ സിനിമകള്‍ മറ്റേത് ഭാഷയിലും എന്നത് പോലെ മലയാളത്തിലും കുറവാണ്. നായകന്റെ നിഴലായി ഒതുങ്ങിപ്പോകുന്ന നായികയുടെ അവസ്ഥ തന്നെയായിരുന്നു നടിമാര്‍ക്ക് സിനിമയ്ക്ക് പുറത്തെയും അവസ്ഥ.
വിമൻ ഇൻ സിനിമ കളക്ടീവിനെ പരിഹസിച്ച് ജൂഡ് ആന്റണി.. ഇവരൊക്കെ എന്ത് കേബിൾ ടിവിയാണ്.. ഭേദം റേഡിയോ!
ഈ അവസ്ഥയ്ക്ക് മാറ്റം വേണമെന്ന ആഗ്രഹമാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ രൂപീകരണത്തിന് പിന്നില്‍. സംഘടനയിലെ സജീവാംഗമായ പാര്‍വ്വതി നിലപാട് പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പാര്‍വ്വതിയോടുള്ള വിദ്വേഷം മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ ഗാനത്തിനോടും ഫാന്‍സ് കാണിക്കുന്നു. ഈ വിവാദത്തെക്കുറിച്ച് ചിത്രത്തിന്റെ സംവിധായക റോഷ്‌നി ദിനകറിന് ചിലത് പറയാനുണ്ട്.
പാർവ്വതിയുടെ പാട്ടിന് ഡിസ് ലൈക്ക്
കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വ്വതിയെ സിനിമാരംഗത്ത് നിന്ന് തന്നെ തുരത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് അടക്കമുള്ളവര്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനുമൊക്കെ വേണ്ടി ചേരി തിരിഞ്ഞ് തല്ലുകൂടുന്നവരൊക്കെ പാര്‍വ്വതിയെപ്പോലെ നിലപാടുള്ള ഒരു സ്ത്രീയെ തെറിവിളിക്കാന്‍ ഒറ്റക്കെട്ടാണ്. പാര്‍വ്വതി പറഞ്ഞതിന് മറുപടിയില്ലാത്ത ഫാന്‍സ് കൂട്ടം മൈ സ്‌റ്റോറിയിലെ ഗാനത്തിന് ഡിസ് ലൈക്ക് അടിച്ച് ആശ്വാസം കൊള്ളുന്നു.
കരുതിക്കൂട്ടിയുള്ള ആക്രമണം
ഈ ഡിസ് ലൈക്കുകളെക്കുറിച്ചോര്‍ത്ത് താന്‍ ആശങ്കപ്പെടുന്നില്ലെന്ന് സിനിമയുടെ സംവിധായക റോഷ്‌നി ദിനകര്‍ പറയുന്നു. പക്ഷേ ഇതാണോ മലയാളികളുടെ സംസ്‌ക്കാരം എന്നോര്‍ത്ത് വിഷമം തോന്നുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. മൈ സ്റ്റോറിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ് എന്ന് റോഷ്‌നി പറയുന്നു.
ഇത് പെയ്ഡ് ആക്രമണം
ഇത് പെയ്ഡ് ആക്രമണമാണ്. ഒരേതരത്തിലുള്ള കമന്റുകള്‍ ധാരാളമായി കോപ്പി പേസ്റ്റ് ചെയ്യുന്നതായി കാണാം. എന്നാല്‍ ഈ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ല. അറിയണമെന്ന് ആഗ്രഹവും ഇല്ല. പാട്ടിന് ലഭിച്ച ഡിസ് ലൈക്കുകളെക്കുറിച്ചല്ല, മറിച്ച് കേരളത്തിന്റെ സംസ്‌ക്കാരത്തെ കുറിച്ചാണ് തനിക്ക് ദുഖം തോന്നുന്നത് എന്നും റോഷ്‌നി പറയുന്നു.
ആക്രമണം മോശപ്പെട്ട രീതിയിൽ
ഒരു സ്ത്രീയ്‌ക്കെതിരെ ഇത്രയും മോശമായ കമന്റുകളിടാന്‍ എങ്ങനെയാണ് തോന്നുന്നതെന്നും റോഷ്‌നി ചോദിക്കുന്നു. പാര്‍വ്വതിക്കെതിരെ എന്നല്ല, ഒരു സ്ത്രീയ്‌ക്കെതിരെയും, അവരെത്ര മോശപ്പെട്ടവരായാലും ഇത്തരം കമന്റുകളിടരുന്നു. തന്റെ ഫേസ്ബുക്ക് പേജില്‍ പോലും പാര്‍വ്വതിക്കെതിരെ കേട്ടലറയ്ക്കുന്ന തരത്തിലുള്ള കമന്റുകളിടുന്നു ചിലരെന്നും റോഷ്‌നി പറഞ്ഞു.
പുറത്ത് നിന്ന് നമ്മെ നോക്കി ചിരിക്കുന്നു
സൈബര്‍ ആക്രമണം നടത്തുന്നത് ഒരു ചെറിയ വിഭാഗമാണ് എന്ന് പറയുന്നതില്‍ കാര്യമില്ല. കാരണം അവരും സമൂഹത്തെ പ്രതിനിധീകരിക്കുന്നവരാണ്. ഇത്തരം പ്രതികരണങ്ങള്‍ മൂലം കേരളത്തിന് നാണക്കേട് മാത്രമാണ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ആക്രമണവും ചെളി വാരി എറിയലും കണ്ട് പുറത്ത് നിന്നുള്ളവര്‍ നമ്മെ നോക്കി ചിരിക്കുന്നുണ്ട്. അവരുടെ മുന്നില്‍ നമുക്ക് തല താഴ്‌ത്തേണ്ടി വരുന്നു.
അവർ മമ്മൂട്ടി ഫാൻസ് അല്ല
മൈ സ്‌റ്റോറിക്ക് എതിരെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ മമ്മൂട്ടി ഫാന്‍സ് ആണെന്ന് കരുതുന്നില്ലെന്നും റോഷ്‌നി പറയുന്നു. വ്യക്തിപരമായി അറിയുന്ന ആളാണ് മമ്മൂക്ക. ജീവിതത്തില്‍ അദ്ദേഹത്തെപ്പോലെ മാന്യമായി പെരുമാറുന്ന ഒരു വ്യക്തിയെ വേറെ കണ്ടിട്ടില്ല. പതിറ്റാണ്ടുകളായി മുന്നില്‍ നില്‍ക്കുന്ന അദ്ദേഹത്തെക്കുറിച്ച് മോശമായൊന്നും നാം കേട്ടിട്ടില്ല.
മമ്മൂട്ടി സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തി
മമ്മൂട്ടി ഫാന്‍സ് എന്നാല്‍ മമ്മൂട്ടിയെ പ്രതിനിധീകരിക്കുന്നവരാകണം. അങ്ങനെ ഉള്ളവര്‍ക്ക് ഇത്രയും മോശമായ രീതിയില്‍ സ്ത്രീകളോട് പെരുമാറാന്‍ സാധിക്കില്ല. മമ്മൂട്ടിയെ ബഹുമാനിക്കുന്നവര്‍ക്ക് ഇങ്ങനെയൊന്നും പറയാനാവില്ല. അത്തരക്കാര്‍ മമ്മൂട്ടിയുടെ ആരാധകരുമല്ല. പ്രതിഷേധിക്കുകയും വിമര്‍ശിക്കുകയും ചെയ്യാം. പക്ഷേ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാവരുത്.
സിനിമയെ ആക്രമിക്കുന്നത് എന്തിന്
മൈ സ്‌റ്റോറി തുടങ്ങുന്ന സമയത്ത് പാര്‍വ്വതിയോട് ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. അവരോട് എതിര്‍പ്പുള്ളവര്‍ പാര്‍വ്വതി അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് സിനിമയെ ആക്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഈ സിനിമയില്‍ പാര്‍വ്വതി മാത്രമല്ല ഉള്ളത്. താനുള്‍പ്പെടെ നൂറ് കണക്കിന് പേരുടെ അധ്വാനമാണ് ഈ സിനിമ. അത് കാണാതെയാണ് എതിര്‍ പ്രചാരണങ്ങള്‍ നടക്കുന്നതെന്നും റോഷ്‌നി പറയുന്നു.
തെറിവിളിക്കാരും കാണണം
ഏറെ കഷ്ടപ്പാടുകള്‍ക്ക് നടുവിലാണ് ചിത്രം ചെയ്തിരിക്കുന്നത്. പാര്‍വ്വതിയോട് എതിര്‍പ്പുള്ളവര്‍ അവര്‍ അഭിനയിച്ച സിനിമയ്ക്ക് എതിരെ പ്രചാരണം നടത്തുകയാണോ വേണ്ടതെന്ന് റോഷ്‌നി ചോദിക്കുന്നു. മലയാളികളെ മൊത്തത്തില്‍ കണ്ടാണ് സിനിമ ചെയ്യുന്നത്. ചീത്ത പറയുന്നവര്‍ സിനിമ കാണേണ്ട എന്നൊന്നും താന്‍ പറയില്ല. കാരണം സാധാരണക്കാരെ മുന്നില്‍ കണ്ട് കൊണ്ടാണ് താന്‍ സിനിമ ചെയ്തിരിക്കുന്നതെന്നും റോഷ്‌നി വ്യക്തമാക്കി.