ശ്രീധരന്‍ പിളളയുടെ കാര്യം പരുങ്ങലില്‍, ആര്‍എസ്എസിന് കടുത്ത അതൃപ്തി, സുവർണാവസരം കളഞ്ഞ് കുളിച്ചു
Recommended Video
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ബിജെപിയെ വെട്ടി ആര്‍എസ്എസ് മുന്നിലേക്ക് വന്നിരിക്കുകയാണ് കേരളത്തില്‍. ആര്‍എസ്എസ് നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കാനാണ് അമിത് ഷായും ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ ബിജെപി സംസ്ഥാന നേതൃത്വത്തോട് ആര്‍എസ്എസിന് അത്ര താല്‍പര്യം പോര.
പ്രത്യേകിച്ച് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയോട്. അമിത് ഷായ്ക്ക് മുന്നില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിപ്പെട്ടിരിക്കുകയാണ് ആര്‍എസ്എസ്. കുമ്മനം രാജശേഖരന് മാത്രമേ കേരളത്തിലെ ബിജെപിയെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് ആര്‍എസ്എസ് നിലപാട്. ഇതോടെ ശ്രീധരന്‍ പിളളയുടെ കാര്യം പരുങ്ങലില്‍ ആയിരിക്കുകയാണ്.
ചരട് വലിച്ച് ആർഎസ്എസ്
ആര്‍എസ്എസ് താല്‍പര്യ പ്രകാരമാണ് കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചത്. അതുകൊണ്ട് തന്നെ കുമ്മനത്തെ ഗവര്‍ണറാക്കി മിസോറാമിലേക്ക് അയച്ചതില്‍ ആര്‍എസ്എസിന് കട്ടക്കലിപ്പുണ്ട്. നിലവിലെ സംസ്ഥാന നേതൃത്വം പോരെന്നും കുമ്മനം തിരികെ കേരളത്തിലേക്ക് വരണം എന്നുമാണ് ആര്‍എസ്എസ് ആവശ്യം.
സുവര്‍ണാവസരം കളഞ്ഞ് കുളിച്ചു
സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിളളയെ കുറിച്ച് നല്ലതൊന്നും പറയാനില്ല ആര്‍എസ്എസിന്. ശ്രീധരന്‍ പിളളയുടെ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസ് പൂര്‍ണമായും അതൃപ്തരാണ്. പ്രത്യേകിച്ച് ശബരിമല വിഷയത്തില്‍ ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരം കളഞ്ഞ് കുളിച്ചു എന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്.
പരാതികളുടെ ഭാണ്ഡക്കെട്ട്
മാത്രമല്ല ശ്രീധരന്‍ പിളളയുടെ നിലപാട് മാറ്റങ്ങളും പാര്‍ട്ടിക്ക് നാണക്കേടായി. ഒപ്പം ഗ്രൂപ്പ് പോരും മൂര്‍ച്ഛിക്കുന്നതിലും ആര്‍എസ്എസിന് അമര്‍ഷമുണ്ട്. കേരളത്തില്‍ എത്തിയ അമിത് ഷായ്ക്ക് മുന്നില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് എതിരെ പരാതികളുടെ ഭാണ്ഡക്കെട്ട് തന്നെയാണ് ആര്‍എസ്എസ് നേതാക്കള്‍ അഴിച്ചത്.
കുമ്മനത്തെ വിളിക്കൂ
പ്രാന്ത പ്രചാരക് പിഎന്‍ ഹരികൃഷ്ണ കുമാര്‍, സഹ കാര്യവാഹക് എം രാധാകൃഷ്ണന്‍, പിഎന്‍ ഈശ്വരന്‍ എന്നിവരാണ് അമിത് ഷായെ കണ്ട് പരാതി പറഞ്ഞത്. കുമ്മനം രാജശേഖരനെ തിരിച്ച് കേരളത്തിലെക്ക് എത്തിക്കണം എന്നും ഷായോട് ആര്‍എസ് എസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് മത്സരിക്കാൻ
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ കുമ്മനത്തെ തിരികെ കൊണ്ട് വന്ന് തിരുവനന്തപുരത്ത് മത്സരിപ്പിക്കണം എന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. തിരുവനന്തപുരം ഇത്തവണ ബിജെപിക്ക് വലിയ പ്രതീക്ഷയുളള മണ്ഡലമാണ്. ശശി തരൂരിനെ തോല്‍പ്പിക്കാന്‍ കുമ്മനം വരണമെന്ന് ആര്‍എസ്എസ് കരുതുന്നു.
കസേര തെറിച്ചേക്കും
ശ്രീധരന്‍ പിളളയെ അടക്കം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അത് മാത്രമല്ല കുമ്മനം തിരികെ വന്നാല്‍ ശ്രീധരന്‍ പിളളയുടെ പ്രസിഡണ്ട് കസേരയും തുലാസിലാവും. അതുകൊണ്ട് തന്നെ കുമ്മനത്തിന്റെ മടങ്ങി വരവിനോട് ശ്രീധരന്‍ പിളളയ്ക്കും സംഘത്തിനും വലിയ താല്‍പര്യമില്ല.
സമുദായങ്ങളെ ഒപ്പം നിർത്താം
എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള കേന്ദ്ര നേതാക്കളാണ് തീരുമാനിക്കുക എന്നാണ് ശ്രീധരന്‍ പിളളയുടെ പ്രതികരണം. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുളള ആഗ്രഹം കുമ്മനവും നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്.. കുമ്മനം വന്നാല്‍ സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താമെന്നും ആര്‍എസ്എസ് കണക്ക് കൂട്ടുന്നു.
ബിജെപിക്ക് തലവേദന
എന്നാല്‍ കുമ്മനത്തെ തിരികെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക എന്നത് ബിജെപിയെ സംബന്ധിച്ച് എളുപ്പമല്ല. കാരണം കല്യാണ്‍ സിംഗ് അടക്കമുളള പല ഗവര്‍ണര്‍മാരും രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരവിന് കാത്തിരിക്കുകയാണ്. അതിനിടെ കുമ്മനത്തിന് മാത്രം അവസരം നല്‍കുക എന്നത് ബിജെപിക്ക് പുതിയ തലവേദനയുണ്ടാക്കും.
പരിഗണിക്കാമെന്ന് ഉറപ്പ്
അതേസമയം കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആര്‍എസ്എസിന്റെ ആവശ്യം ബിജെപി അംഗീകരിക്കാനും സാധ്യതയുണ്ട്. കുമ്മനത്തിന്റെ വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്നാണ് ആര്‍എസ്എസ് നേതാക്കള്‍ക്ക് അമിത് ഷാ ഉറപ്പ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 5നകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും