ശബരിമലയിൽ നിലപാട് മയപ്പെടുത്തി ആർഎസ്എസ്, ആചാര മാറ്റത്തിന് എതിരല്ല!
ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടക്കത്തില്‍ അനുകൂലിച്ചവരാണ് ആര്‍എസ്എസും ബിജെപിയും. എന്നാല്‍ രാഷ്ട്രീയ നേട്ടം ലാക്കാക്കി സംഘപരിവാര്‍ പിന്നീട് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുക കൂടി ചെയ്തതോടെ സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്ത് അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്.
അതിനിടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍എസ്എസ് നിലപാട് മയപ്പെടുത്തിയിരിക്കുന്നു. തങ്ങള്‍ മാറ്റങ്ങള്‍ക്ക് എതിരല്ലെന്നാണ് ആര്‍എസ്എസ് സഹ പ്രാന്ത കാര്യവാഹക് എം രാധാകൃഷ്ണന്‍ പ്രതികരിച്ചിരിക്കുന്നത്. ന്യൂസ് 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആചാരപരമായ മാറ്റങ്ങള്‍ക്ക് ആര്‍എസ്എസ് എതിരല്ലെന്നും എന്നാല്‍ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടവര്‍ ആയിരിക്കണം ആ മാറ്റങ്ങള്‍ക്ക് പിന്നിലെന്നുമാണ് ആര്‍എസ്എസ് നേതാവിന്റെ പ്രതികരണം. കോടതി വിധി നടപ്പിലാക്കുന്നത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ വേണം. ശബരിമല വിഷയം നിരവധി പേരുടെ വിശ്വാസവുമായി ബന്ധപ്പെട്ടുളളതാണ് എന്നും എം രാധാകൃഷ്ണന്‍ പറഞ്ഞു.
ജനുവരി 2 പുലര്‍ച്ചെയാണ് ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത്. ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകള്‍ വിശ്വാസികളല്ലെന്നും ഇടതുപക്ഷക്കാരാണെന്നും എം രാധാകൃഷ്ണന്‍ ആരോപിച്ചു. ഇത്തരക്കാര്‍ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു. അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണ് എന്നും അപ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ സ്വാഭാവികമാണെന്നും ആര്‍എസ്എസ് നേതാവ് പ്രതികരിച്ചു.