അജ്ഞാത മൃതശരീരങ്ങള്‍ സ്വകാര്യ മെഡിക്കല്‍കോളേജുകള്‍ക്ക് വിറ്റ് സര്‍ക്കാര്‍; രേഖകള്‍ പുറത്ത്
അവകാശികളെ തിരിച്ചറിയാത്ത അജ്ഞാത മൃതദേഹം മോർച്ചറിയിൽ, അജ്ഞാത മൃതദേഹം കണ്ടെത്തി എന്നിങ്ങനെയുള്ള വാർത്തകൾ നമ്മൾ വായിച്ചുകാണാറില്ലെ. ഇത്തരം മൃതദേഹങ്ങൾ പിന്നീട് എന്താണ് ചെയ്യറുള്ളതെന്ന് ആലോചിച്ചിട്ടുണ്ടോ? ഇതേക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവാരവകാശ രേഖയിലാണ് ഇത്തരം അജ്ഞാത മൃതദേഹങ്ങൾ എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള വിവരം ഉള്ളത്.
സര്‍ക്കാര്‍ ആശുപത്രികളിലെ അജ്ഞാത മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പഠനാവശ്യത്തിനായി നല്‍കുന്നുണ്ടെന്നാണ് വിവരാവകാശ രേഖ വെളിപ്പെടുത്തിയിരിക്കുന്നത്. ഓരോ മൃതദേഹത്തിനും 40,000 രൂപ ഈടാക്കിയാണ് വില്‍പ്പന നടത്തുന്നത്. 2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ നൂറോളം ഇടപാട് ഇത്തരത്തില്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ടര്‍ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റിപ്പോർട്ടർ ടിവിക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരം ഉള്ളത്. 2018 ജനുവരി ഒന്നു മുതല്‍ 2022 മെയ് വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വിറ്റ അജ്ഞാത മൃതദേഹങ്ങളുടെ കണക്ക് ഇങ്ങനെ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്- 28, കോഴിക്കോട് മെഡിക്കല്‍ കോളേജ്- 18, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്- 11, കോട്ടയം മെഡിക്കല്‍ കോളേജ്- 11, ആലപ്പുഴ മെഡിക്കല്‍ കോളേജ്- ഒന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്- 18.
ഫേസ്ബുക്കില്‍ ഫോളോവേഴ്സ് 3 ലക്ഷം; 'ശരിക്കും പണി' മോഷണം; ഹൈടെക് മോഷ്ടാവ് പിടിയില്‍
പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു ശവശരീരങ്ങളും പഠനത്തിനായി നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കിയത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും 2021ല്‍ ആരംഭിച്ച വയനാട് മെഡിക്കല്‍ കോളേജില്‍ നിന്നും സമാനമായ മറുപടിയാണ് ലഭിച്ചത്.
മനോജ് ബി എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും താലൂക്ക് ആശുപത്രികളിലെയും അവകാശികള്‍ എത്താത്ത അജ്ഞാത മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പഠനാവശ്യത്തിനായി നല്‍കാറുണ്ടോ?, ഉണ്ടെങ്കില്‍ പണം ഈടാക്കാറുണ്ടോ? എത്ര രൂപയാണ് ഈടാക്കുന്നത്?, 2018 ജനുവരി മുതല്‍ 2022 മെയ് 31 വരെ ഇത്തരത്തില്‍ നല്‍കിയിട്ടുള്ള അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം? തുടങ്ങിയവയായിരുന്നു അപേക്ഷയിലെ ചോദ്യങ്ങള്‍.
സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പഠനാവശ്യത്തിന് നല്‍കുന്ന മൃതദേഹങ്ങള്‍ക്ക് 40,000 രൂപ വീതമാണ് ഈടാക്കുന്നതെന്ന് വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.. 12-12-2008 ലെ മെഡിക്കല്‍ കോളേജുകള്‍ക്ക് മൃതദേഹം നല്‍കുന്നതിനുള്ള ഉത്തരവ് അനുസരിച്ചാണ് അജ്ഞാത മൃതദേഹങ്ങള്‍ നല്‍കുന്നതെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ അജ്ഞാത മൃതദേഹങ്ങളുടെ അവകാശികളെ കണ്ടെത്താന്‍ പത്രത്തില്‍ ഉള്‍പ്പടെ പരസ്യം നല്‍കാറുണ്ട്. ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് ശേഷവും നിശ്ചിത കാലയളവിനുള്ളില്‍ ആരും അന്വേഷിച്ച് എത്താത്ത മൃതദേഹങ്ങളാണ് ഇതിന് ശേഷം പഠനാവശ്യത്തിന് നല്‍കുന്നത്.