ബന്ധുവായ തന്ത്രിക്ക് വേണ്ടി രാഹുൽ ഈശ്വർ, തന്ത്രിയെ ബലിയാടാക്കി കുടുക്കി, ആരെയെങ്കിലും രക്ഷപ്പെടുത്താനോ?
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതിന് പിന്നാലെ ന്യായീകരണവുമായി ബന്ധു കൂടിയായ രാഹുൽ ഈശ്വർ. ജീവിതത്തിൽ ഇന്നേ വരെ ഒരു പഴിയും കേൾപ്പിക്കാത്ത ആളാണ് കണ്ഠരര് രാജീവര് എന്നും ആരെയെങ്കിലും രക്ഷപ്പെടുത്താൻ വേണ്ടി അദ്ദേഹത്തെ കുടുക്കിയതാവാം എന്നുമാണ് രാഹുൽ ഈശ്വർ പറയുന്നത്.
ശബരിമല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമലയിൽ സ്വാധീനം ഉറപ്പിക്കാൻ പോറ്റിക്ക് അവസരം ഒരുക്കിയത് തന്ത്രി ആണെന്നും സ്വർണത്തട്ടിപ്പ് അടക്കമുളള കാര്യങ്ങളിൽ അറിവുണ്ടായിരുന്നു എന്നുമാണ് എസ്ഐടി കണ്ടെത്തൽ.
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല, ബഹു. ഹൈകോടതിയുടെ 9 ഇടക്കാല വിധിന്യായങ്ങളിൽ ഒന്നിൽ പോലും ബ്രഹ്മശ്രീ കണ്ഠരര് രാജീവര് അവർകളെ കുറിച്ച് ഒരു നെഗറ്റീവ് പരാമർശമില്ല. തന്ത്രിക്കു ഭരണപരമായ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരം, ഉത്തരവാദിത്വം.

15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ.. സാക്ഷാൽ ഭഗവാൻ പരശുരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കൊണ്ട് വന്ന 2 ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് താഴമൺ. ശബരിമല അയ്യപ്പൻറെ പിതൃസ്ഥാനീയർ. (അയ്യപ്പൻ തന്നെയാണ് ഞാനെന്ന വിശ്വാസിക്കും പ്രധാനം, തന്ത്രിയല്ല പക്ഷെ.. കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുക - അദ്ദേഹം ബന്ധു ആയതു കൊണ്ടല്ല, പകരം എല്ലാവർക്കും നീതി വേണം എന്നത് കൊണ്ടാണ് ഈ നിലപാട് പറയുന്നത്. ശ്രീ നമ്പി നാരായണൻ അടക്കം എത്രയോ പേരെ കള്ള കേസിൽ കുടുക്കിയിട്ടുണ്ട്, അവർ മാസങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്)
ഭരണപരമായ കാര്യങ്ങളിലെ വീഴ്ചക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റു ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്നു വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ല. കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ. ബ്രാഹ്മണ സംഘടനകൾ, ഹിന്ദു സംഘടനകൾ, വിശ്വാസ സംഘടനകൾ എന്നിവരുമായി സംസാരിക്കുന്നുണ്ട് - രാഹുൽ ഈശ്വർ (അയ്യപ്പ ധർമ്മസേന). സ്വാമി ശരണം''.












Click it and Unblock the Notifications