ശബരിമല ദർശനത്തിനായി അപേക്ഷ നൽകി 36 യുവതികൾ, മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം
തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലം തുടങ്ങാനിരിക്കെ ദര്‍ശനത്തിനായി 36 യുവതികള്‍ അപേക്ഷ നല്‍കിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മുഖേനെയാണ് മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി യുവതികള്‍ അപേക്ഷ നല്‍കിയിട്ടുളളത്. ശബരിമല കേസില്‍ 2018ല്‍ സുപ്രീം കോടതി യുവതീപ്രവേശനം അനുവദിച്ച് പുറപ്പെടുവിച്ച വിധി കോടതി സ്‌റ്റേ ചെയ്തിട്ടില്ല.
ഈ സാഹചര്യത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അടക്കമുളളവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ മണ്ഡലകാലത്ത് മുംബൈയില്‍ നിന്ന് തൃപ്തി ദേശായിയും സംഘവും മല കയറാനായി എത്തിയിരുന്നുവെങ്കിലും നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രതിഷേധം കാരണം പുറത്ത് കടക്കാന്‍ പോലും സാധിക്കാതെ മടങ്ങിപ്പോകേണ്ടതായി വന്നിരുന്നു.

സുപ്രീം കോടതി വിധി അനുസരിച്ച് ആദ്യമായി ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയും വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2018ലെ സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ബിജെപിയുടേയും മറ്റ് ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടഞ്ഞിരുന്നു.
പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ആളുകള്‍ യുവതീ പ്രവേശനം തടയാനായി സംഘടിച്ചിരുന്നു. ചിലരെ പോലീസ് സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തിച്ചിരുന്നുവെങ്കിലും പ്രതിഷേധം കാരണം തിരിച്ചിറക്കേണ്ടതായി വന്നു. യുവതീ പ്രവേശനം സംബന്ധിച്ച് എന്ത് നിലപാടെടുക്കണം എന്നത് വിധിയില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമേ പറയാനാകൂ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരിക്കുന്നത്.












Click it and Unblock the Notifications