ശബരിമലയിൽ സർക്കാർ വഴങ്ങുമോ? സമവായത്തിന് ശ്രമം... തന്ത്രികുടുംബവുമായി ചർച്ച; ആദ്യം മന്ത്രി, പിന്നെ...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിവാദം പ്രതിഷേധം കൊഴുക്കുകയാണ്. ബിജെപിയുടേയും ഹിന്ദു സംഘടനകളുടേയും ഒപ്പം പ്രതിപക്ഷവും സമര രംഗത്തേക്ക് കടന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആണ്. വര്‍ഗ്ഗീയ ധ്രുവീകരണത്തിന് വഴിയൊരുങ്ങുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ സമവായ നീക്കങ്ങളിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി ശബരിമല തന്ത്രി കുടുംബവുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. എങ്കിലും വിധി നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യഘട്ടത്തില്‍ ശബരിമല തന്ത്രി കുടുംബവമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തും. ഇതിനായി തന്ത്രി കുടുംബാംഗങ്ങളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനരര്, കണ്ഠരര് മഹേഷ് മോഹനരര് എന്നിവരോടാണ് തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഒക്ടോബര്‍ ആറ്, ശനിയാഴ്ചയാണ് ഈ ചര്‍ച്ച നടക്കുക. ഇതില്‍ ദേവസ്വംബോര്‍ഡ് അധ്യക്ഷന്‍ പത്മകുമാറും ദേവസ്വം ബോര്‍ഡ് അംഗങ്ങളും പങ്കെടുക്കും. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിഷയത്തില്‍ സമവായത്തിന് ശ്രമിക്കണം എന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.
തന്ത്രി കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ എട്ട്, തിങ്കളാഴ്ച തിരുവനന്തപുരത്തായിരിക്കും കൂടിക്കാഴ്ച.
ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ വിധി നടപ്പിലാക്കണം എന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. ഭരണഘടന ബഞ്ചിന്റെ വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണെന്ന് തന്ത്രികുടുംബത്തെ ബോധ്യപ്പെടുത്താന്‍ ആയിരിക്കും മുഖ്യമന്ത്രിയുടേയും ദേവസ്വം മന്ത്രിയുടേയും ശ്രമം.
വിധിയ്‌ക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ദേവസ്വം ബോര്‍ഡും പിന്നീട് ഇതേ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ഇപ്പോഴും ദേവസ്വം ബോര്‍ഡിന്റെ പരിഗണനയില്‍ ഉണ്ടെന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.












Click it and Unblock the Notifications