സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ
തിരുവനന്തപുരം: ഭരണ ഘടന വിരുദ്ധ പ്രസംഗത്തിന്റേ പേരിൽ രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തീരുമാനം. സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിൽ ധാരണ ആയത്. സത്യപ്രതിജ്ഞ സംബന്ധിച്ച തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. പിണറായി സർക്കാരിലെ സംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിൽ ഈ വർഷം ജുലൈ ആറിനായിരുന്നു അദ്ദേഹം രാജിവെച്ചത്.

ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമര്‍ശനം മാത്രമാണ് സജി ചെറിയാന്‍ നടത്തിതെന്നും പോലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്ന ഭാഗത്താണ് ഭരണഘടനയെപ്പറ്റി പറഞ്ഞത്. ഇതിൽ നടപടികൾ സ്വീകരിച്ചാൽ അത് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നൽകിയെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എം എല്‍ എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് അദ്ദേഹത്തിന്റെ തിരികെ എത്തിക്കാനുള്ള തീരുമാനം.
ജനവരി മൂന്നിനായിരുന്നു മല്ലപ്പള്ളിയിൽ വെച്ച് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു.തൊഴിലാളികൾക്ക് ഭരണഘാന സംരക്ഷണം നൽകുന്നില്ല എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകൾ. പ്രസംഗം വിവാദമായെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് പരാതികളുടെ അടിസ്ഥാനത്തിൽ മജിസ്ട്രേറ്റ് കോടതി കേസ് എടുക്കാൻ ഉത്തരവിടുകയായിരുന്നു. തുടർന്നായിരുന്നു അദ്ദേഹം രാജിവെച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ഒഴിലേക്ക് ആരേയും നിയമിച്ചിരുന്നില്ല. കോടതിയിൽ നിന്നും പോലീസ് റിപ്പോർട്ടും അനുകൂലമായതോടെയാണ് ഇപ്പോൾ വീണ്ടും അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം.












Click it and Unblock the Notifications