ശകുന്തളയുടെ കൊലയാളിക്ക് പിന്നാലെ പോലീസ്.. സമ്പാദ്യമായ ലക്ഷങ്ങൾ കാണാനില്ല!
കൊച്ചി: കുമ്പളത്ത് കായലിനരികില്‍ മാസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ വീപ്പയ്ക്കുള്ളിലെ അസ്ഥികൂടം ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടേതാണ് എന്ന് തെളിഞ്ഞു കഴിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം ശകുന്തളയുടേതാണ് എന്ന് പോലീസ് ഉറപ്പിച്ചത്. ഇനി കൊലയാളിക്ക് വേണ്ടിയുള്ള അന്വേഷണമാണ്.
സാമ്പത്തിക തര്‍ക്കമാണ് ശകുന്തളയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ശകുന്തളയുടെ മകള്‍ അടക്കമുള്ളവര്‍ സംശയമുനയിലാണ്. ശകുന്തളയുടെ കയ്യിലുണ്ടായിരുന്ന ലക്ഷങ്ങളുടെ സമ്പാദ്യത്തിന് വേണ്ടിയാണ് കൊലപാതകമെന്നാണ് സംശയിക്കപ്പെടുന്നത്. അതിനിടെ അന്വേഷണത്തില്‍ നിര്‍ണായകമായ ഒരു വഴിത്തിരിവുണ്ടായിരിക്കുന്നു.
6 ലക്ഷം കണ്ടെത്താനായില്ല
ഉദയംപേരൂര്‍ സ്വദേശിനിയായ ശകുന്തളയെ ഒരു വര്‍ഷം മുന്‍പാണ് കാണാതായത്. കുടുംബത്തില്‍ നിന്നും അകന്ന് തനിച്ചായിരുന്നു ശകുന്തളയുടെ താമസം. ലക്ഷങ്ങളുടെ സമ്പാദ്യം ശകുന്തളയ്ക്ക് ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഈ പണത്തിന് വേണ്ടി ശകുന്തളയെ കൊലപ്പെടുത്തിയതാണ് എന്നാണ് പോലീസ് കരുതുന്നത്. ഏകദേശം ആറ് ലക്ഷത്തോളം രൂപ ശകുന്തളയുടെ പക്കലുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാലീ തുക എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസ് ശകുന്തളയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചുവെങ്കിലും 6 ലക്ഷം കണ്ടെത്താനായിട്ടില്ല.
പണമൊക്കെ എവിടെ പോയി
വര്‍ഷങ്ങളായി കൂട്ടിവെച്ചുണ്ടാക്കിയതാണ് ശകുന്തളയുടെ സമ്പാദ്യം. വീട്ടുജോലിക്കാരിയായിരുന്ന ശകുന്തള മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ വര്‍ഷങ്ങളോളം ആയയായി ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ലഭിച്ച ശമ്പളം ശകുന്തള കൂട്ടി വെച്ചിരുന്നു. മകനായ പ്രമോദ് വാഹനാപകടത്തില്‍പ്പെട്ടപ്പോള്‍ ലഭിച്ച 5ഇന്‍ഷൂറന്‍സ് തുകയും ശകുന്തളയുടെ കയ്യിലുണ്ടായിരുന്നു. അത് മാത്രമല്ല, 2013ല്‍ സ്വന്തമായുണ്ടായിരുന്ന 3 സെന്റ് സ്ഥലം ശകുന്തള വില്‍പന നടത്തിയിരുന്നു. അത് വഴി ലഭിച്ച പണവും ശകുന്തള സൂക്ഷിച്ച് വെച്ചിരുന്നു. ഈ പണമൊക്കെ എവിടെയാണ് എന്ന് പോലീസിന് കണ്ടെത്തേണ്ടതുണ്ട്.
സ്വന്തം വീടെന്ന സ്വപ്നം
നാട്ടില്‍ സ്വന്തമായിട്ടൊരു വീട് എന്നതായിരുന്നു ശകുന്തളയുടെ സ്വപ്നം. അതിന് വേണ്ടിയാണ് അന്യസംസ്ഥാനങ്ങളിലെ ജോലി ഉപേക്ഷിച്ച് ശകുന്തള നാട്ടിലേക്ക് മടങ്ങിയത്. വീട് വാങ്ങുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ ശകുന്തള ഒരു അപകടത്തില്‍പ്പെട്ടു. കാലില്‍ പരുക്കേറ്റ ശകുന്തളയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന നാളുകളിലാണ് ശകുന്തള കൊല്ലപ്പെട്ടത്. ശസ്ത്രക്രിയയുടെ ഭാഗമായുള്ള കാലിലെ മാളിയോലര്‍ സ്‌ക്രൂ ശകുന്തളയുടെ മൃതദേഹമാണ് വീപ്പയ്ക്കുള്ളിലേത് എന്ന് തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചിരുന്നു.
അൽപവസ്ത്രം, അരഞ്ഞാണം
വീപ്പയ്ക്കുള്ളിലെ ശകുന്തളയുടെ അസ്ഥികൂടത്തില്‍ നിന്നും മൂന്ന് അസാധു അഞ്ഞൂറ് നോട്ടുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇവ മൂന്നായി മടക്കി സമചതുര ആകൃതിയിലായിരുന്നു ഉണ്ടായിരുന്നത്. അല്‍പവസ്ത്രം മാത്രമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. ശകുന്തള ധരിച്ചിരുന്ന അരഞ്ഞാണം നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. ശകുന്തളയുടെ മകളേയും സംശയിക്കുന്ന മറ്റ് ചിലരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. സയനൈഡ് പോലുള്ള വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം വീടിനകത്ത് വെച്ച് തന്നെ മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് നിറച്ച് അടച്ചതാകാം എന്നാണ് പോലീസ് കരുതുന്നത്.
സമാനമായ കൊലകൾ
ശകുന്തളയെ കൊലപ്പെടുത്തി വീപ്പയില്‍ ഉപേക്ഷിച്ച് കുറഞ്ഞത് മൂന്ന് പേരെങ്കിലും ആയിരിക്കും എന്നാണ് പോലീസിന്റെ നിഗമനം. വീട്ടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം രാത്രിയാവാം വീപ്പ വാഹനത്തില്‍ കയറ്റി കുമ്പളം കായലില്‍ തള്ളിയതാകുമെന്ന് പോലീസ് സംശയിക്കുന്നു. കൊച്ചിയില്‍ തന്നെ നടന്ന രണ്ട് ദുരൂഹമരണങ്ങളുമായി ശകുന്തളയുടെ വിവാഹത്തിന് ബന്ധമുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ശകുന്തളയുടെ മകളുടെ സുഹൃത്തായ യുവാവ് കൊല്ലപ്പെട്ടത് വീപ്പയ്ക്കുള്ളിലെ മൃതദേഹം കണ്ടെടുത്തതിന് തൊട്ടടുത്ത ദിവസമായിരുന്നു. ശകുന്തളയുടെ കൊലപാതകത്തിന് സമാനമായ രീതിയിലായിരുന്നു നെട്ടൂര് യുവാവിന്റെ കൊലപാതകവും.
നാല് പേർ നിരീക്ഷണത്തിൽ
ശകുന്തളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ശകുന്തളയുടേതും നെട്ടൂരിലെ യുവാവിന്റെ കൊലപാതകത്തിലും കൊടും വിഷമായ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ശകുന്തളയുടേതും നെട്ടൂരില്‍ കൊല്ലപ്പെട്ട യുവാവിന്റെയും ആന്തരിക അവയവങ്ങള്‍ പോലീസ് രാസപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. രണ്ട് കൊലപാതകങ്ങളിലും പൊട്ടാസ്യം സയനൈഡിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടാല്‍ പോലീസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ശകുന്തള കൊലക്കേസില്‍ വരുന്ന ദിവസങ്ങളില്‍ തന്നെ പ്രതികളെ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്.