മാക്രോൺ മോദിയുടെ ഹസ്തദാനത്തിനുള്ള ക്ഷണം നിരസിച്ച നടപടി രാജ്യത്തിന് അപമാനകരം: സന്ദീപ് വാര്യർ
പാരിസ് എഐ സമ്മിറ്റിൽ വച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹസ്തദാനത്തിനുള്ള ക്ഷണം നിരസിച്ച നടപടി രാജ്യത്തിന് അപമാനകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇത്രത്തോളം അവഹേളനം വിദേശ രാജ്യത്തലവനിൽ നിന്നും നേരിടേണ്ടി വന്നിട്ടില്ല. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനുശേഷം ഒറ്റക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട് രാഷ്ട്രീയമായി ദുർബലനാണെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തിൻ്റെ പ്രതിനിധിയാണെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ നയതന്ത്ര രംഗത്തെ വലിയ വീഴ്ചയാണ് പ്രധാനമന്ത്രി അവഹേളിക്കപ്പെട്ടതിലൂടെ പുറത്തുവന്നത്. സംഭവിച്ചു കഴിഞ്ഞ കാര്യം പിന്നീട് മറ്റ് സന്ദർഭങ്ങളിലെ ഫോട്ടോ കൊണ്ടുവന്ന് ന്യായീകരിച്ചിട്ട് കാര്യമില്ല. അമേരിക്കയിലെ ഇന്ത്യൻ കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ച് അമേരിക്കൻ സൈനിക വിമാനത്തിൽ ഇന്ത്യൻ എയർപോർട്ടിൽ കൊണ്ടുവന്ന് തള്ളിയ സംഭവവും കേന്ദ്രസർക്കാർ വിദേശ നയം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകൾ ചൂണ്ടിക്കാണിക്കുന്നു.

നെഹ്റുവിൻറെ വിദേശനയത്തെ അതിരൂക്ഷമായി വിമർശിക്കുമ്പോഴും ബിജെപി സർക്കാരിന് നെഹ്റു മുന്നോട്ടുവച്ച അതേ ചേരിചേരാ നയം തന്നെ വിവിധ വിഷയങ്ങളിൽ പിന്തുടരേണ്ടി വരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഉദാഹരണത്തിന് റഷ്യ ഉക്രൈൻ യുദ്ധത്തിൽ സ്വീകരിക്കുന്ന നിലപാട് നെഹ്റു തുടങ്ങിവച്ച പരമ്പരാഗത വിദേശ നയത്തോട് തന്നെ ചേർന്ന് നിൽക്കുന്നതാണ്. പലസ്തീൻ പ്രശ്നത്തിലും വാചകക്കസർത്തിന് ഉപരിയായി ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കാൻ ബിജെപി സർക്കാരിന് ധൈര്യമില്ല. നെഹ്റു മുന്നോട്ടുവെച്ച സ്വതന്ത്ര പലസ്തീൻ രാജ്യമെന്ന നിലപാടിൽ തങ്ങൾ ഉറച്ചുനിൽക്കുന്നതായി മോദി സർക്കാരിന് ആവർത്തിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതായത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിവിധ കോൺഗ്രസ് സർക്കാരുകൾ തുടങ്ങിവച്ച വിദേശനയത്തെ വിമർശിക്കുമ്പോഴും പ്രധാന വിഷയങ്ങളിൽ മറ്റൊരു സമീപനം കൈക്കൊള്ളാൻ നരേന്ദ്രമോദിക്ക് സാധിച്ചിട്ടില്ല. അയൽ രാജ്യങ്ങൾ പൂർണമായും ഇന്ത്യയുടെ ശത്രുക്കളായി മാറുന്ന ദയനീയ സാഹചര്യവും മോദി സർക്കാരിൻ്റെ വിദേശ നയത്തിന്റെ വീഴ്ചയാണ്. ചൈനയുടെ കടന്നുകയറ്റം ചെറുക്കാൻ കഴിയുന്നില്ല. ബംഗ്ലാദേശിൽ ഇന്ദിരാഗാന്ധി നടത്തിയത് പോലെ ഒരു ഇടപെടൽ നടത്താനുള്ള ധൈര്യം ഇന്ന് നരേന്ദ്രമോദിക്കില്ല.
വിദേശനയം എന്നത് വാചകമടി മാത്രമല്ല എന്ന് ബിജെപിക്കാർ ഇപ്പോഴെങ്കിലും തിരിച്ചറിയുന്നുണ്ടാകണം. എക്കാലവും എതിർത്ത താലിബാനുമായി നയതന്ത്ര ചർച്ചയും നയതന്ത്ര ബന്ധവും ആരംഭിച്ചിരിക്കുകയാണ് ബിജെപി സർക്കാർ. ഇതിലും വലിയ ഗതികേട് എന്താണ് ഇനി ആ പാർട്ടിക്ക് വരാനുള്ളതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications