വിശ്വാസികളോട് സര്‍ക്കാരിന് അവഗണന; എല്ലാ പള്ളികളും തുറക്കണമെന്നല്ല... സത്യധാര എഡിറ്റര്‍ പറയുന്നു
മലപ്പുറം: ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യ പ്രതിഷേധവുമായി സമസ്ത. ജുമുഅ നമസ്‌കാരത്തിന് അനുമതി നല്‍കണമെന്നാണ് സുന്നി നേതൃത്വത്തിന്റെ ആവശ്യം. ഈ വിഷയത്തില്‍ മലപ്പുറത്ത് സമസ്ത കോഡിനേഷന്‍ കമ്മിറ്റി കഴിഞ്ഞദിവസം സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. മുഖ്യമന്ത്രിയോട് സമസ്തയുടേതുള്‍പ്പെടെ വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ വിഷയം സംസാരിച്ചിരുന്നു.
വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങളുടെ കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വിശ്വാസികളോട് സര്‍ക്കാരിന് അവഗണനയാണെന്ന് സത്യധാര എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി ആരോപിക്കുന്നു. വണ്‍ ഇന്ത്യയുമായി അദ്ദേഹം നടത്തിയ സംഭാഷണത്തിലേക്ക്...
പല മേഖലകളിലും പൊതു ഇടങ്ങളില്‍ ജനങ്ങള്‍ ഇറങ്ങുന്ന സാഹചര്യം വന്നുകഴിഞ്ഞു. ഫുട്‌ബോള്‍ ഗ്രൗണ്ടുകളും ജിംനേഷ്യം സെന്ററുകളുമെല്ലാം തുറക്കാന്‍ അനുമതി നല്‍കി. ഇതെല്ലാം സാമൂഹിക ടച്ചിങ് വരുന്ന ഇടങ്ങളാണ്. എന്നിട്ടും സര്‍ക്കാര്‍ തുറക്കാനും പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിരിക്കുന്നു. പിന്നെ എന്തുകൊണ്ടാണ് പള്ളികളുടെ കാര്യത്തില്‍ മറിച്ചൊരു തീരുമാനം.
7000ത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിശാലമായ പള്ളികള്‍ കേരളത്തിലുണ്ട്. 500 പേര്‍ക്ക് ആരാധന നിര്‍വഹിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പള്ളികളുമുണ്ട്. ഓരോ പള്ളിയുടെയും വലിപ്പത്തിനും സൗകര്യത്തിനും അനുസരിച്ച് അകലം പാലിച്ച് ആരാധന നിര്‍വഹിക്കാന്‍ അനുമതി വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
സൗകര്യം അനുസരിച്ച് ആളുകളെ പങ്കെടുപ്പിച്ച് ആരാധന നിര്‍വഹിക്കാന്‍ കേരളത്തിലെ പള്ളികളില്‍ സാധിക്കും. ഈ ഒരു സാഹചര്യം ഉണ്ടായിരിക്കെ ആരാധനയ്ക്ക് അനുമതി നല്‍കാതിരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. മുമ്പ് സര്‍ക്കാര്‍ പറയുന്നതില്‍ ന്യായമുണ്ടായിരുന്നു. എല്ലാം ക്ലോസ്ഡ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പല മേഖലകളിലും ഇളവുകള്‍ നല്‍കി. എന്നിട്ടും പള്ളികള്‍ തുറക്കാന്‍ അനുവദിക്കുന്നില്ല. ഇക്കാര്യമാണ് ഞങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ആരാധനാലയങ്ങളില്‍ മാത്രം കണിശമായ നിലപാട് സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. സമസ്ത നടത്തുന്ന പ്രതിഷേധങ്ങള്‍ ഒരിക്കലും തെറ്റായ വഴിയിലേക്ക് നീങ്ങില്ല. ലോക്ക്ഡൗണ്‍ കാലത്ത് എത്ര പ്രതിഷേധങ്ങള്‍ നടന്നു. വണ്ടിപ്പെരിയാര്‍ വിഷയത്തില്‍ പാലക്കാട് നടന്ന പ്രതിഷേധ പ്രകടനമെല്ലാം നാം കാണുന്നില്ലേ. ആ സാഹചര്യത്തില്‍ ആരാധനാലയ വിഷയത്തില്‍ നടക്കുന്ന പ്രതിഷേധം മാത്രം തള്ളി പറയാന്‍ സാധിക്കില്ല.
എല്ലായിടത്തും പള്ളികള്‍ തുറക്കാന്‍ അനുമതി വേണമെന്ന നിലപാട് ഞങ്ങള്‍ക്കില്ല. ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പ്രദേശങ്ങളില്‍ പള്ളി തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, മറിച്ചുള്ള പ്രദേശത്തും അടച്ചിടുകയാണ്. സംസ്ഥാനത്ത് എവിടെയും ആരാധനാലയങ്ങള്‍ തുറക്കരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. അതാണ് ഞങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
40 ആളുകളാണ് വെള്ളിയാഴ്ച നടക്കുന്ന ജുമുഅക്ക് വേണ്ടത്. കേരളത്തില്‍ വലുതും ചെറുതുമായ പള്ളികളുണ്ട്. പള്ളികളിലെ സൗകര്യങ്ങള്‍ പരിശോധിച്ച് ആളുകളെ പങ്കെടുപ്പിക്കാന്‍ അവസരം നല്‍കണം. ലുലു മാള്‍ പോലുള്ള സ്ഥലങ്ങളില്‍ ജീവനക്കാര്‍ തന്നെ ആയിരത്തോളം വരും. സന്ദര്‍ശകരായി വേറെയും. അവിടെയെല്ലാം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Recommended Video
ഇതെല്ലാം പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ വിശ്വാസികളോട് ബോധപൂര്‍വം കാണിക്കുന്ന അവഗണനയായിട്ടാണ് മനസിലാകുന്നത്. സമസ്തയുടെ പ്രതിഷേധം സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്. ഈ പ്രതിഷേധം അവഗണിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. നേരത്തെ പലതവണ മുഖ്യമന്ത്രിയോട് സംഘടനാ നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധത്തിലേക്ക് കടന്നത് എന്നും അന്‍വര്‍ സാദിഖ് ഫൈസി പറഞ്ഞു.
6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...