കേരളത്തെക്കുറിച്ച സൊമാലിയന്‍ പരാമര്‍ശം ശരിയാവുന്നു, പട്ടികജാതിക്കാരുടെ പണം എവിടെ: ബിജെപി
കോഴിക്കോട്: കഴിഞ 20 വർഷമായി കേന്ദ്ര സംസ്ഥാന സർക്കാർ പട്ടികജാതി/പട്ടികവർഗ ക്ഷേമത്തിനായി അനുവദിച്ച ഫണ്ട് വിനിയോഗത്തെ കുറിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന വക്താവ് പി രഘുനാഥ് .
പട്ടികജാതി ഫണ്ട് ചെന്ന് ചേർന്നത് ഇരുമുന്നണികളിലേക്ക്
ഈ കാലയളവിൽ രണ്ട് തവണ വീതം സംസ്ഥാനം ഭരിച്ച ഇരുമുന്നണികളുടേയും നേതാക്കൻമാരും അവരുടെ ശിങ്കിടികളായ ഉദ്യോഗ സ്ഥരും പട്ടികജാതി ഫണ്ട് അടിച്ചുമാറ്റി കീശ വീർപ്പിക്കുകയായിരുന്നു. അട്ടപാടിയിൽ ആദിവാസികൾ പട്ടിണി കിടന്നു മരിക്കുന്നതിനും മധു ക്രൂരമായി കൊലചെയ്യപ്പെട്ടതിലും ഒന്നാം പ്രതി സംസ്ഥാന സർക്കാരാണ്. ആദിവാസികൾക്ക് അനുവദിക്കപ്പെട്ട ഫണ്ട് സർക്കാർ -ഉദ്യോഗസ്ഥ വൃന്ദം അടിച്ചുമാറ്റുകയായിരുന്നെന്നും ബിജെപി കുറ്റപ്പെടുത്തി.
ഗോത്രവർഗ്ഗത്തിന് കേന്ദ്രം അനുവദിച്ചത് 20000 കോടി
മധു ഉൾപ്പെടുന്ന ഗോത്രവർഗ്ഗത്തിലെ 2000 കുടുംബങ്ങൾക്ക് 2013 ൽ കേന്ദ്രം അനുവദിച്ചത് 748 കോടി രൂപയാണ്.അതായത് 37,40,000 രൂപയുടെ ഒരു അവകാശിയാണ് മധു. അവന് വിശപ്പ് മാറ്റാൻ കഴിയാത്ത കേരളത്തിൽ എന്ത് ന്യായമാണ് കഴിഞ്ഞ സർക്കാരും ഈ സർക്കാരും പറയുന്നതെന്നും രഘുനാഥ് ചോദിച്ചു. കഴിഞ്ഞ 20 വർഷത്തിൽ കേരളത്തിലെ പട്ടികജാതി വർഗ്ഗക്കാർക്ക് ചെലവഴിക്കാൻ 20000 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.
ആദിവാസി സമൂഹത്തിന് കേരളം ചെലവഴിച്ചത് 2371 കോടി രൂപ!
അതിൽ തന്നെ ആദിവാസി സമൂഹത്തിനായി കഴിഞ്ഞ 16 വർഷത്തിൽ കേരളം ചെലവഴിച്ചു എന്നവകാശപ്പെടുന്നത് 2371 കോടി രൂപയാണ്.എന്നിട്ടും ആദിവായി ഊരുകൾ പട്ടിണിയിൽ..ആൾക്കൂട്ടക്കൊലപാതകങ്ങൾ ഇനിയും ആവര്‍ത്തിക്കും
ആദിവാസികള്‍ പട്ടിണിയായത് അധികാരത്തിന്റെ അഴിമതിമൂലം
എന്നിട്ടും ആദിവാസികൾ പട്ടിണികിടന്ന് മരിക്കേണ്ടി വരുന്നത് ഭരണകർത്താക്കളും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന അഴിമതി കൊണ്ടാണെന്നും ബിജെപി വക്താവ് കുറ്റപ്പെടുത്തി. കേരളത്തിലെ പട്ടികവർഗ്ഗ ,ജാതി വിഭാഗങ്ങളുടെ അവസ്ഥ സോമാലിയയ്ക്ക് തുല്യമാണെന്ന ആരോപണം ശരി വെയ്ക്കുന്നതാണ് മധുവിന്റെ കൊലപാതകത്തിലൂടെവ്യക്തമായിരിക്കുകയാണെന്ന് രഘുനാഥ് ആരോപിക്കുന്നു