തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു 7 പേർ രക്ഷപെട്ടു, 6 പേർ റിമാൻഡ് തടവുകാർ
തൃശൂർ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ആറ് റിമാന്റ് പ്രതികൾ അടക്കം 7 പേർ രക്ഷപെട്ടു. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. വിവിധ ജയിലുകളിൽ നിന്നുള്ള റിമാൻഡ് പ്രതികളാണ് രക്ഷപെട്ട 6 പേർ. ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതികളാണ് രക്ഷപെട്ടത്. രണ്ടാഴ്ച മുൻപാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നഴ്സുമാരെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ഇവർ രക്ഷപെട്ടത്. ഇവർ രക്ഷപെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തടയാനെത്തിയ പോലീസുകാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം താക്കോൽ കൈവശപ്പെടുത്തി പൂട്ട് തുറന്ന് മതിൽ ചാടിയാണ് സംഘം രക്ഷപെട്ടത്. പോലീസുകാരനായ രഞ്ജിത്തിന്റെ സ്വർണമാലയും മൊബൈൽ ഫോണും ഇവർ കവരുകയും ചെയ്തു. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

റിമാൻഡ് തടവുകാരായ തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു, വിപിൻ, ജിനീഷ് എന്നി പ്രതികളും രാഹുൽ എന്ന രോഗിയുമാണ് രക്ഷപെട്ടത്. 14 ഏക്കറുളള മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ പലയിടത്തും പൊളിഞ്ഞു കിടക്കുകയാണ്. ആവശ്യത്തിന് സുരക്ഷാ ജീവനക്കാർ ഇല്ലാത്തതിനാൽ മുൻപും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications