സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസ്; പരാതിയിൽ പറയുന്നത് ഇങ്ങനെ
കോഴിക്കോട്:യുവ പ്രസാധകയുടെ പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുത്തു. ഏപ്രിലിൽ പുസ്തക പ്രകാശനത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു അതിക്രമം എന്ന് പരാതിയിൽ പറയുന്നു. സംഭവത്തിനു പിന്നാലെ സിവിക് ചന്ദ്രൻ നിരന്തരം ഫോൺ വഴി ശല്യം തുടർന്നു എന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പും സിവിക് ചന്ദ്രന് എതിരെ ചുമത്തി.
സിവിക് ചന്ദ്രൻ അഡ്മിനായ 'നിലാനടത്തം' വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം കവയത്രി കൂടിയായ യുവതി വെളിപ്പെടുത്തിയത്. സിവിക് ചന്ദ്രൻ, വി ടി ജയദേവൻ എന്നിവർക്കെതിരെ ആയിരുന്നു യുവതിയുടെ ആരോപണം. ഈ രണ്ടു വ്യക്തികളിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിൽ ആഴ്ത്തിയെന്നും യുവതി പറയുന്നു.

പരസ്പര സമ്മതമില്ലാതെ താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗിക മോഹം പ്രകടിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്ന് യുവതി കുറിപ്പിൽ പറയുന്നു.
ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ വാത്സല്യങ്ങളാൽ ചേർത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിർബന്ധിച്ച് കാര്യം നേടുക, ആവശ്യപ്പെടാതെ തന്നെ സ്ഥാനമാനങ്ങളും സഹായങ്ങളും ചെയ്തു വില പേശുക, മറ്റെന്തൊക്കെ ആണെങ്കിലും ഒരു സ്ത്രീയെ അവളുടെ ശരീരം എന്ന സാധ്യതയായി മാത്രം കാണുക, തനിക്ക് അനുകൂലമാകുന്ന സാഹചര്യത്തിൽ കൂട്ടത്തിൽ ഏറ്റവും ദുർബലർ എന്നു തോന്നവരോട് എന്ത് തോന്ന്യാസവും കാണിക്കുക, അനുഭവസ്ഥർ അവരുടെ സങ്കടങ്ങൾ വളരെ പ്രയാസത്തോടെ പറയാൻ ശ്രമിക്കുമ്പോൾ മറ്റ് ഉന്നത കുടുംബങ്ങളിൽ നിന്നും ഇത്തരം പരിപാടികൾക്ക് വന്ന സ്ത്രീകൾക്കുണ്ടാവുന്ന അപമാനത്തെക്കുറിച്ച് യാതൊരുവിധ ഔചിത്യവുമില്ലാതെ സവർണ ബോധത്തോടെ സംസാരിക്കാൻ കഴിയുക ഇങ്ങനെയുള്ളവരോടുള്ള, ഇത്തരം ഏർപ്പാടുകളോടും നിലപാടുകളോടുെ ഉള്ള തന്റെ വിയോജിപ്പുകൾ അറിയിക്കുന്നതായും യുവതി കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications