കോൺഗ്രസിലെ ആഭ്യന്തരകലഹം പരിഹരിക്കണം, പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടത്തണം; ശശി തരൂർ
കോൺഗ്രസിന്റെ ആഭ്യന്തരകലഹങ്ങള്‍ പരിഹരിക്കാൻ പാർട്ടി നേതൃത്വം നടപടി സ്വീകരിക്കണമെന്ന വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. തെരഞ്ഞെടുപ്പിലൂടെ പ്രധാനസ്ഥാനങ്ങളിലേക്ക് നേതാക്കളെ തെരഞ്ഞെടുക്കണമെന്നും പാര്‍ട്ടിയിലെ എല്ലാ പ്രമുഖരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടുവേണം തീരുമാനങ്ങൾ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതുതാത്പര്യം മുന്‍നിര്‍ത്തി പ്രാദേശികകക്ഷികളെ ഒപ്പം ചേര്‍ക്കുന്നതിന് കോണ്‍ഗ്രസിന് സാധിക്കണമെന്നും ശശി തരൂർ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
യുവരക്തങ്ങളെയും പുതുമുഖങ്ങളെയും നേതൃനിരയിൽ എത്തിച്ച് കോൺഗ്രസ് നവചൈതന്യം ആർജിക്കണം. നിയമസഭ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ 'ഇന്ത്യ' എന്ന ആശയം ഇനിയും ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. ജനങ്ങൾ കോൺഗ്രസിൽ നിന്ന് പ്രതീക്ഷാവഹമായ സന്ദേശമാണ് പ്രതീക്ഷിക്കുന്നതെന്നും ഭരണകക്ഷിയുടെ പരാജയങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞതുകൊണ്ടുമാത്രം ഇനി കാര്യമില്ലെന്നും അതോടൊപ്പം കോൺഗ്രസ് എന്തുചെയ്യുമെന്ന് കൂടി വ്യക്തമാക്കണമെന്നും ശശി തരൂർ പറഞ്ഞു. സമഗ്രവളര്‍ച്ച, സാമൂഹിക നീതി, ദാരിദ്ര്യനിര്‍മാര്‍ജനം, ന്യൂനപക്ഷത്തിന്റെയും സ്ത്രീകളുടെയും ദളിതരുടെയും ആദിവാസികളുടെയും സംരക്ഷണം എന്നിവയാണ് കോണ്‍ഗ്രസിന്റെ അടിസ്ഥാനതത്ത്വങ്ങളില്‍ പ്രതിഫലിക്കുന്നത്. ഈ പ്രതിബദ്ധതയെ വോട്ടുബാങ്ക് രാഷ്‌ട്രീയമെന്ന് പരിഹസിക്കുന്നവർക്ക് മുന്നിൽ ഊര്‍ജസ്വലതയോടെ കോണ്‍ഗ്രസ് തുടരണമെന്ന് ശശി തരൂർ പറഞ്ഞു വക്കുന്നു.

ഇന്ത്യന്‍ ബഹുസ്വരതയുടെ രാഷ്ട്രീയരൂപമാണ് കോണ്‍ഗ്രസെന്നും ഈ മൂല്യങ്ങളെയും വിശ്വാസങ്ങളെയും ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറയുന്നു. ബിജെപി അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന ന്യൂനപക്ഷങ്ങളും കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ സാംസ്‌കാരിത സമ്പന്നത. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഈ വ്യത്യാസങ്ങൾ പ്രത്യക്ഷത്തിൽ തന്നെ പ്രകടമാണെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് എല്ലാ മതവിഭാഗങ്ങളില്‍നിന്നുമുള്ള സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തുന്നു. ലോക്സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു മുസ്ലിം അംഗംപോലുമില്ലാത്ത പാര്‍ട്ടി ഭരണം നടത്തുന്നത്. സംശയാസ്പദമായ ആ കുറവ് പരിഹരിക്കുന്നതില്‍ രണ്ടാം മോദിസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെടുകയും ചെയ്‌തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിൽ വര്‍ഗീയത വളര്‍ത്തുന്നതിനായി ബിജെപി പ്രവര്‍ത്തകര്‍ ന്യൂനപക്ഷവിരുദ്ധ കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. കോണ്‍ഗ്രസ് അതിലേക്ക് എണ്ണ പകരുകയല്ല, തീയണയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന്റെ താഴെതട്ടിൽ നിന്ന് ദേശിയതലം വരെ പുതുമുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും തൃപ്‌തിപ്പെടുത്തുന്ന ഒരു കാഴ്‌ചപ്പാടാണ് കോൺഗ്രസ് രൂപീകരിക്കേണ്ടതെന്നും ശശി തരൂർ ആവശ്യപ്പെടുന്നു. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന കാര്യത്തിൽ കോൺഗ്രസിന് ക്രിയാത്മകമായി ഇടപെടൽ നടത്താൻ സാധിച്ചിരുന്നില്ല. ഈ പോരായ്‌മ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആസൂത്രണം ചെയ്‌ത് നടപ്പാക്കി കാണിച്ചു കൊടുക്കുകയും കേന്ദ്രത്തിൽ അവക്കായി സമ്മർദം ചെലുത്തണമെന്നും എം.പി പറയുന്നു. ഇന്ത്യന്‍ സ്വാഭിമാനത്തെക്കുറിച്ച് കോണ്‍ഗ്രസിനുള്ള ദര്‍ശനം ബിജെപിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഭരണം ദുരുപയോഗം ചെയ്ത് രാഷ്ട്രരക്ഷകരായി ചമയാനുള്ള ബിജെപി ശ്രമം അനുവദിച്ചുകൊടുക്കാൻ സാധിക്കില്ല. ദേശീയതയുടെ കുത്തക തങ്ങള്‍ക്കാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറയുന്നു. സാധാരണക്കാർക്ക് ഒപ്പമാണ് കോൺഗ്രസ് നിൽക്കേണ്ടതെന്നും ഇവരുടെ ക്ഷേമത്തിനായി ഇടപെടൽ നടത്തിക്കൊണ്ടിരിക്കണമെന്നും എം.പി പറയുന്നു.

പത്തുവര്‍ഷത്തെ യു.പി.എ. ഭരണകാലത്താണ് രാജ്യത്ത് തൊഴിലുറപ്പുപദ്ധതി, വിവരാവകാശനിയമം, വിദ്യാഭ്യാസ അവകാശനിയമം, ഭക്ഷ്യസുരക്ഷ, പണനിക്ഷേപമുള്ള ദശലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ ഒട്ടേറെ സാമൂഹികവിപ്ലവങ്ങള്‍ നടന്നത്. എന്നാൽ ഇതെല്ലാം പാവങ്ങൾക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഈ രീതി മാറി സാധാരണക്കാരായ ജനങ്ങൾക്ക് ഈ സംവിധാനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും എം.പി കൂട്ടിച്ചേർത്തു. നഗരപരിപാലനത്തിൽ ബിജെപിയുടെ പരാജയം ജനങ്ങളെ വസ്‌തുതകളിലൂടെ ബോധ്യപ്പെടുത്തണമെന്നും അവിടത്തെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞുവക്കുന്നു.
-
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ'










Click it and Unblock the Notifications