'കോൺഗ്രസിന്‍റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂര്‍ വരട്ടെ'; പാലായിൽ ഫ്ലക്സ്
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുതിർന്ന നേതാക്കൾ അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കളെല്ലാം തന്നെ ശശി തരൂരിനെതിരെ ഒറ്റെക്കാട്ടായി നിൽക്കുകയാണ്. മല്ലികാർജ്ജുൻ ഖാർഗെയെ പിന്തുണച്ച് കൊണ്ട് പരസ്യ പ്രതികരണങ്ങളും കുറിപ്പുകളുമെല്ലാം നേതാക്കൾ പങ്കുവെയ്ക്കുന്നുമുണ്ട്.
എന്നാൽ പ്രവർത്തകർക്കിടയിൽ തരൂരിന് പിന്തുണ ഏറുകയാണ്. പാലായിൽ തരൂരിന്റെ പേരിൽ പ്രത്യക്ഷപെട്ട ഫ്ലക്സ് ബോർഡ് ഇതിന്റെ തെളിവാണെന്ന് നേതാക്കൾ പറയുന്നു. പാലാ കൊട്ടരമറ്റത്താണ് തരൂരിന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തേ കൊല്ലത്തും തരൂരിനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു.

'കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ', എന്ന വരികളോടെയാണ് തരൂരിന് വേണ്ടി ഫ്ലക്സ് ബോർഡ് സ്ഥിപിച്ചിരിക്കുന്നത്. എന്നാൽ ആരാണ് ബോർഡ് വെച്ചതെന്നുള്ള പേരുകളൊന്നും ഇല്ല. സംഭവം ചർച്ചയായതോടെ പ്രതികരണവുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തി. പാർട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നാണ് മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് പ്രതികരിച്ചത്. എന്നാൽ പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയാണെന്നും തോമസ് പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂർ തന്നെ വിജയിക്കണമെന്നതാണ് കോൺഗ്രസിലെ ഭൂരിഭാഗം യുവാക്കളുടേയും പ്രവർത്തകരുടേയും ആഗ്രഹമെന്നും തോമസ് പറഞ്ഞു. എ ഗ്രൂപ്പിന്റെ തട്ടകമാണ് പാല. എ ഗ്രൂപ്പ് നേതാക്കളടക്കം ഖാർഗെയ്ക്കൊപ്പം എന്ന പ്രഖ്യാപിക്കുമ്പോഴാണ് അവരുടെ തട്ടകത്തിൽ തന്നെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടതെന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം തരൂരിന് സമൂഹ മാധ്യമങ്ങളിലും പിന്തുണ ഏറുന്നുണ്ട്. കേരളത്തിൽ യുവ കോൺഗ്രസ് നേതാക്കൾ തരൂരിനെ പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.കെ എസ് ശബരീനാഥൻ, നുസൂർ, ഹൈബി ഈഡൻ തുടങ്ങിവരാണ് പിന്തുണ പ്രഖ്യാപിച്ചത്. ഈ പോസ്റ്റുകൾക്കെല്ലാം കീഴിൽ അണികൾ തരൂരിനായി വലിയ ആവേശമാണ് തീർക്കുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിലെ ലൈക്കുകളും ഷെയറുകളും കൊണ്ട് തരൂർ ജയിക്കാൻ പോകില്ലെന്ന നിരാശയും പ്രവർത്തകർ പോസ്റ്റിന് കീഴിൽ പ്രകടിപ്പിക്കുന്നുമുണ്ട്.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. നിലവിൽ മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും മാത്രമാണ് സ്ഥാനാർത്ഥികൾ. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് നേതൃത്വം പറയുമ്പോഴും ഖാർഗെയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി നീങ്ങുകയാണ് പി സി സികൾ. പല പി സി സികളും തരൂരിനോട് മത്സരത്തിൽ നിന്നും പിൻമാറാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നേതാക്കാൾ ഒറ്റെക്കെട്ടായി എതിർക്കുന്ന സാഹചര്യത്തിൽ തരൂർ നാമനിർദ്ദേശ പത്രിക പിൻവലിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം കഴിഞ്ഞ ദിവസം അത് തള്ളിയിരുന്നു. മാത്രമല്ല പ്രചരണത്തിനായി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പോകാൻ ഒരുങ്ങുകയാണ് തരൂർ.

മത്സരം മുറകുമ്പോഴും അദ്ദേഹം ആത്മവിശ്വാസം പങ്കുവെയ്ക്കുന്നുണ്ട്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും തനിക്ക് പിന്തുണ കൂടി വരുന്നുണ്ടെന്നും തരൂർ കിഞ്ഞ ദിവസം പ്രചരണത്തിനിടെ ചെന്നൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ നേരിടാൻ പാർട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കോൺഗ്രസിനെ ചെറുപ്പമാക്കുക കൂടിയാണ് തന്റെ ലക്ഷ്യമെന്നും തരൂർ പറഞ്ഞു.
അതേസമയം മറുവശത്ത് ഖാർഗെയെും പ്രചരണം കൊഴുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഗുജറാത്തിലും മഹാരാഷ്ട്രയിലും എത്തിയിരുന്നു.












Click it and Unblock the Notifications