ഡോക്ടറെ വെര്‍ബല്‍ റേപ്പ് നടത്തിയ ആങ്ങളമാര്‍ക്ക് ഷിംന അസീസിന്‍റെ കിടിലന്‍ മറുപടി
പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സാ പിഴവ് മൂലം മരിച്ച സംഭവത്തില്‍ വനിതാ ഡോക്ടറെ തടഞ്ഞ് നിര്‍ത്തി വെര്‍ബല്‍ റേപ്പ് നടത്തിയ സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. തിരുവനന്തപുരം കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (24)യാണ് പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. സംഭവത്തിന് പിന്നാലെ ചികിത്സാ പിഴവ് ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായ വനിതാ ഡോക്ടറെ ഒരു സംഘം തടഞ്ഞു നിര്‍ത്തി പച്ചയ്ക്ക് അധിക്ഷേപിച്ചിരുന്നു.
ഡോക്ടറെ തടഞ്ഞ ജനക്കൂട്ടം ജനമധ്യത്തില്‍ അവരെ വെര്‍ബല്‍ റേപ്പ് നടത്തുകയും സംഭവത്തിന്‍റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. പെണ്ണെന്ന ഒറ്റക്കാരണത്താല്‍ സൈബര്‍ ആങ്ങളമാര്‍ വീഡിയോ ആഘോഷിക്കുകയും ഡോക്ടറുടെ ചിത്രം പ്രചരിപ്പിക്കാനും തുടങ്ങി. എന്നാല്‍ ജനക്കൂട്ട വിചാരണയേയും സൈബര്‍ ആക്രമണങ്ങളേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ ഷിംന അസീസ്. ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഇത് ആദ്യമായൊന്നുമല്ല
ഇന്നലെ രാത്രി മുതൽ സ്‌ട്രീമിൽ ഒരു വനിതാ ഡോക്ടറെ ആൾക്കൂട്ടം വളഞ്ഞിട്ട് ആകമിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്നു. സൈബർ ആക്രമണങ്ങൾ ഞങ്ങൾ പെണ്ണുങ്ങൾക്ക് ഇത് ആദ്യമായൊന്നുമല്ല. വിദ്യാഭ്യാസവും ബുദ്ധിയുമുള്ള പെണ്ണുങ്ങളോട് അലർജിയുള്ള ചേട്ടന്മാരും ചേച്ചിമാരും യഥേഷ്ടം ചുറ്റുവട്ടത്തുണ്ട്. ഡോക്ടർമാരോടുള്ള പൊതുവികാരം ഇഷ്ടക്കേടിന്റേതായത് കൊണ്ട് ഒരു തക്കം കിട്ടുമ്പോൾ എതിർവശത്ത് വനിതാഡോക്ടർ ആണെന്ന് കാണുമ്പോൾ തന്നെ ഈ പറഞ്ഞതിന്റെ ഊക്ക് കൂടും.

പ്രതികരിക്കില്ല
അതിന്റെ ഏറ്റവും ഹീനമായ വേർഷനാണ് ഇന്നലെ സംഭവിച്ചത് പലപ്പോഴും ‘തിരിച്ച് പ്രതികരിക്കില്ല' എന്ന ധൈര്യമാണ് ഈ സൂക്കേടിന്റെ മനഃശാസ്ത്രം. അത് അങ്ങനല്ലെന്നു ഒരു തവണ കാണിച്ചു കൊടുത്താൽ അവരുടെ രോഗത്തിന് നല്ല ആശ്വാസം കിട്ടും, അനുഭവമുണ്ട്.

പരിശോധിക്കട്ടെ
‘ഓടി വരൂ, പരിശോധിക്കട്ടെ, ഇപ്പൊ ശരിയാക്കിത്തരാം, ഉറപ്പായും രോഗം മാറിയിരിക്കും' എന്ന് ചില തലയും വാലുമില്ലാത്തവർ അവകാശപ്പെടുന്നത് പോലെ എളുപ്പമുള്ളതല്ല ഒരു ഡോക്‌ടറുടേയും ജോലി. ഒരാളുടെ ആരോഗ്യവും ജീവനും തന്നെ വലിയ ഉത്തരവാദിത്ത്വം ആണെന്നിരിക്കേ , രണ്ടു ജീവനെ അതിന്റെ ഏറ്റവും അപകടകരമായ അവസ്ഥകളായ പ്രസവം/ജനനം എന്നിവയിലൂടെ കൊണ്ട് പോകുന്ന ഒരു സ്ത്രീരോഗവിദഗ്ധ നേരിടുന്ന വെല്ലുവിളി ചെറുതല്ല. അവരുടെ അനാസ്ഥ, അവരുടെ ഭാഗത്ത് നിന്നുള്ള ശരികേട് കൊണ്ടാണ് ആ അമ്മ മരണപ്പെട്ടത് എന്നുണ്ടെങ്കിൽ, അത് നേരിടാനുള്ള വ്യവസ്ഥയും വ്യവസ്ഥിതിയും ഇവിടുണ്ട്. അതിനു അതിന്റേതായ രീതിയുമുണ്ട്.

അനുവാദം
ആരാണ് ഈ ജനക്കൂട്ടത്തിന് ഒരു പെണ്ണിനെ പച്ചക്ക് കത്തിക്കാൻ ആഹ്വാനം ചെയ്യാനും അവരുടെ ശരീരഭാഗത്തിനെ വർണിച്ചുള്ള ശിക്ഷകൾ തീരുമാനിക്കാനും അനുവാദം കൊടുത്തത്? അങ്ങനെയൊന്ന് വക വെച്ച് കൊടുത്തു കൂടാ. ആ വീഡിയോ അടങ്ങുന്ന പോസ്റ്റ് ഷെയർ പോയിരിക്കുന്ന എണ്ണം കണ്ടാൽ ജീവിക്കുന്നത് മനോരോഗം ബാധിച്ചൊരു സമൂഹത്തിൽ ആണെന്ന് നിസ്സംശയം പറയാനാകും.

നിയമം
സമ്മതിക്കില്ല, വെച്ച് പൊറുപ്പിക്കാനാകില്ല ഇതൊന്നും. ശക്തമായ നടപടികൾ തന്നെ സൈബർ കുറ്റവാളികൾക്ക് എതിരെ വരുന്ന രീതിയിൽ നിയമം ഉണ്ടാകണം. ആർക്കും
ഞങ്ങളെ എന്തും പറയാമെന്നു വരുന്ന സ്ഥിതി അക്ഷന്തവ്യമാണ്. ഐഎംഎ ഇക്കാര്യത്തിൽ പരാതി സമർപ്പിച്ചു എന്ന വാർത്ത ഏറെ ആശ്വാസകരമാണ്. പക്ഷെ, ഇത് കൊണ്ടൊന്നും ഈ പറഞ്ഞ അവസ്ഥക്ക് മാറ്റം വരുമോ എന്നറിയില്ല.

സഹജീവി
ഏതോ സിനിമയിലെ ഡയലോഗ് പറയുന്ന പോലെ ‘മടിക്കുത്തഴിച്ചാൽ അവിടെ അവൾ വെറും പെണ്ണാകും' എന്ന ചിന്താഗതിയിൽ ആണ് ചിലർ തങ്ങളുടെ അപകർഷതാബോധത്തിന്റെ ‘ആണത്തം ' ചുരുൾ നിവർത്തിയിടുന്നത്. സ്‌ത്രീ ഏത്ര വലുതായാലും അവൾ ഭോഗവസ്‌തു മാത്രമാണ് എന്ന അധപതിച്ച ചിന്ത ആ അഴുകിയ പോസ്‌റ്റിന്റെ കമന്റുകളിൽ പോലുമുണ്ട്. എന്നാണ് ഞങ്ങൾ 'സഹജീവി' എന്നൊന്ന് ആയിത്തീരുക?

ചിന്തിക്കുന്ന പെണ്ണ്
ഇനി മേലാൽ പ്രിയങ്കരനായ വ്യാജചികിത്സകനെതിരെ പോസ്റ്റ് ഇട്ടാൽ ഇല്ലാതാക്കിക്കളയും എന്ന് തെറി വിളിച്ചു മെസേജ് ഇടുന്നവനും, "നിനക്ക് എഴുതിയെഴുതി ഭ്രാന്തായോ" എന്ന് തിരക്കേറിയ ബസിൽ നിന്ന് അപ്പുറത്തെ ബസ്സിലുള്ള ഡോക്ടറോട് പുച്ഛഭാവത്തിൽ വിളിച്ചു ചോദിക്കുന്ന പരിചയമുള്ള ബസ് കണ്ടക്ടറും, "ഭാര്യ സ്വയംഭോഗത്തെ കുറിച്ചൊക്കെ എഴുതുന്നല്ലോ, നീ ഒന്നും കൊടുക്കുന്നില്ലേ" എന്ന് ചോദിച്ച്, ചിന്തിക്കുന്ന പെണ്ണിന്റെ ആണിനെ കൂടി അസ്വസ്ഥമാക്കുന്ന സമൂഹവുമാണ് ചുറ്റുമുള്ളത് എന്നതാണ് സ്വന്തം അനുഭവം.

കൊണ്ടാലേ പഠിക്കൂ
പെണ്ണ് എന്നാൽ കാലിനിടയിലെ അവയവയമല്ല. ചെവികൾക്കിടയിലുള്ള അവയവമാണ് അവളെ നയിക്കുന്നത് എന്നത് ആലോചിക്കാൻ ആൺമേൽക്കോയ്മ അനുവദിക്കാത്ത ഈ വിഡ്ഢിക്കൂട്ടം കണ്ടാൽ പഠിക്കില്ല, കൊണ്ടാലേ പഠിക്കൂ... സൈബർ റേപ്പിസ്‌റ്റുകളെ മുച്ചൂടും പിടിച്ചുകെട്ടി നിയമത്തിന് ഇട്ടു കൊടുക്കണം.

ഇനി മുതിരരുത്
പെണ്ണല്ല പെരുമാറാൻ പഠിക്കേണ്ടത്, അവളെയല്ല പഠിപ്പിക്കേണ്ടതും. അവനവന്റെ വീട്ടിലെ പെണ്ണിനെ ബഹുമാനിച്ച് പഠിപ്പിക്കണം, പെണ്ണിനെ അറിയിച്ച് വളർത്തണം, അമ്മയോടും പെങ്ങളോടും എങ്ങനെ മറ്റുള്ളവർ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ, അങ്ങനെ മറ്റു സ്‌ത്രീകളോട് പെരുമാറാൻ പഠിക്കണം.പഠിച്ചില്ലെങ്കിൽ നിയമം പഠിപ്പിക്കട്ടെ.. അക്ഷരമാല തൊട്ട് തന്നെ പഠിക്കട്ടെ... ഇനിയൊരുത്തന്റെ കീബോർഡിൽ ഈ ജാതി സാഹിത്യം വിരിയരുത്...
പ്രബുദ്ധകേരളം പോലും... ത്‌ഫൂ...
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications