നവകേരള ബസിന് നേരെ ഷൂ ഏറിഞ്ഞ സംഭവം; കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
എറണാകുളം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനുനേരെ ഷൂ എറിഞ്ഞ സംഭവത്തിൽ കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കെ എസ് യു സംസ്ഥാന സെക്രട്ടറി ബേസില്‍ വര്‍ഗീസ്, പ്രവര്‍ത്തകരായ ദേവകുമാര്‍, ജിബിന്‍, ജെയ്ഡന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കുറുപ്പുംപടി പോലീസാണ് കേസെടുത്തത്. ഞായറാഴ്ച വൈകീട്ടായിരുന്നു ബസിന് നേരെ പ്രവർത്തകർ ഷൂ എറിഞ്ഞത്.
പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പോകുകയായിരുന്നു മന്ത്രിമാരുടെ സംഘം. ഇതിനിടയിൽ ഓടക്കാലിൽ വെച്ചായിരുന്നു പ്രവർത്തകർ കറുത്ത ഷൂ എറിഞ്ഞത്. തുടർന്ന് പ്രവർത്തകർക്കെതിരെ പോലീസ് ലാത്തി വീശുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം കോതമംഗലത്ത് മുഖ്യമന്ത്രിയുടെ ബസിന് നേരെ മാത്രമല്ല സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയും കെ എസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞിരുന്നു.

അതേസമയം കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല.അതിനിടെ സംഭവത്തിൽ രൂക്ഷമായ വിമർനമായി മുഖ്യമന്ത്രി ഉയർത്തിയത്. നവകേരള സദസിനെ മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണിതെന്നും ഷൂ ഏറിലേക്ക് പോയാല്‍ മറ്റ് നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഈ സംഭവത്തെ ആകെ മറ്റൊരു രീതിയിലേക്കു മാറ്റിത്തീർക്കാനുള്ള ഗൂഢ ഉദ്ദേശ്യമാണ്. ഈ ആളുകൾ എല്ലാവരും കൂടി ശക്തമായി ഊതിയാൽ കരിങ്കൊടിയേറ്റ് വരുന്നവരും എറിയാൻ വരുന്നവരുമൊക്കെ പാറി പോകും എന്നും മുഖ്യമന്ത്രി പരിഹസിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി. പൊതുഖജനാവും ജനങ്ങളുടെ പോക്കറ്റും കൊള്ളയടിച്ച് പിണറായി വിജയനും കൂട്ടരും നടത്തുന്ന അശ്ലീല ഘോഷയാത്രയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കാട്ടിയ അതേ ഗുണ്ടായിസം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ലെന്നും സതീശൻ പറഞ്ഞു. കേരള ജനത ഒന്നിച്ച് ഊതിയാൽ പറഞ്ഞ് പോകാവുന്നതേയുള്ളൂ സി പി എം ഭരണം എന്നും ബംഗാളിലെ പോലെ പിന്നീട് അതിൽ വിലപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications