ഷൊർണൂർ-നിലമ്പൂർ വൈദ്യൂതീകരണം; ഹരിത ഇടനാഴിയുടെ ഹരിത സൗന്ദര്യം നഷ്ടപ്പെടുത്തുമോ എന്ന് ആശങ്ക
പട്ടാമ്പി: ഷൊർണൂർ-നിലമ്പൂർ ഹരിത ഇടനാഴി റെയിൽവെ വൈദ്യുതീകരണം പാതയുടെ ഹരിത സൗന്ദര്യം നഷ്ടപ്പെടുത്തുമോ എന്ന് ആശങ്ക. കേരളത്തിന്റെ ഹരിത ഇടനാഴിയായി പ്രഖ്യാപിച്ച പാതയുടെ നവീകരണത്തിന്റെ ഭാഗമായി റെയിൽവെ ലൈൻ വൈദ്യുതീകരിക്കുന്നത് സംബന്ധിച്ചു ചർച്ച നടക്കുകയാണ്. പാതയിലൂടെ കടന്നു പോകുന്ന ഏഴോളം തീവണ്ടികളുടെ നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം പാത വൈദ്യുതീകരിക്കാനും റെയിൽവെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പാത വൈദ്യുതീകരിക്കുന്നതിനു വേണ്ടി ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കാനായി പാതയുടെ ഇരുവശവും ആറു മീറ്റർ ദൂരം വരെയുള്ള മരങ്ങൽ വെട്ടിമാറ്റേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ കേരളത്തിലെ പ്രകൃതിരമണീയമായ ഈ ഒറ്റവരി പാതയുടെ സൗന്ദര്യം നഷ്ടമാകുമെന്നാണ് ആശങ്ക.
പാലക്കാട് മലപ്പുറം ജില്ലകളിലെ ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ യാത്ര ആസ്വദിക്കാൻ നിരവധി പേർ ഈ പാതയിലൂടെ യാത്ര ചെയ്യാറുണ്ട്. വിനോദ സഞ്ചാരികൾ ഉൾപെടെ യാത്രക്കാരെ പാത വൈദ്യുതീകരണം അകറ്റുമെന്നും വിദഗ്ദർ ആശങ്കപ്പെടുന്നു. പാത വൈദ്യുതീകരിക്കുന്നതിനായി 53 കോടി രൂപയാണ് റെയിൽവെ വകയിരുത്തിയിട്ടുള്ളത്. ഈ വർഷം ആദ്യമാണ് കേരളത്തിൽ നിന്നും ഷൊർണൂർ-നിലമ്പൂർ പാത റെയിൽവെ ഹരിത ഇടനാഴിയായി പ്രഖ്യാപിച്ചത്.
പാതയുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന തേക്ക് മരങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് നട്ടു പിടിപ്പിച്ചതാണ്. പാത വൈദ്യുതീകരിക്കുന്നതിലൂടെ റെയിൽ പാളത്തിലെ ഇരുവശങ്ങളിൽ നിന്നും മുന്നൂറോളം വൻ തേക്കുകൾ മുറിച്ചു നീക്കേണ്ടതായി വരും.