മഴ കനക്കുന്നു: നെയ്യാർഡാം തുറന്നു വിട്ടേക്കും, നെയ്യാറിന്റെ കരയിലെ താമസക്കാർക്ക് മുന്നറിയിപ്പ്!!
തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന മഴ കാരണം നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ആശങ്കയിലായി. നെയ്യാർഡാമിലെ ആയക്കെട്ടു പ്രദേശത്ത് നീരൊഴുക്ക് വർദ്ധിച്ചതു കാരണം ഡാമിൽ നിന്നും ഏതുനേരവും ജലം തുറന്നുവിടുമെന്ന മുന്നറിയിപ്പ് വന്നതോടെയാണ് താമസക്കാർ ഭയപ്പാടിലായത്.
നെയ്യാർ തീരത്ത് വിരലിലെണ്ണാവുന്ന വീടുകൾ മാത്രമേ മുൻപുണ്ടായിരുന്നുള്ളു. നെയ്യാർഡാമിൽ നിന്നും പണ്ടൊക്കെ ജലം തുറന്നു വിട്ടാൽ ഈ താമസക്കാർ വീടൊഴിഞ്ഞ് മറ്റിടങ്ങളിലേക്ക് ചേക്കോറും. എന്നാൽ കഴിഞ്ഞ ഇരുപതിലേറെ വർഷത്തിനിടയിൽ ചെറുതും വലുതുമായ ഒട്ടനവധി കോൺക്രീറ്റ് സൗധങ്ങളാണ് നെയ്യാർ തീരത്തും തീരത്തോടടുത്ത സ്ഥലത്തുമായി പണിതുയർത്തിയിട്ടുള്ളത്.

കാലപ്പഴക്ക ഭീഷണി നേരിടുന്നതും സംഭരണ ശേഷി കൂട്ടി പുതുക്കി നിർമ്മിക്കുവാനായി സർക്കാർ നോട്ടിഫൈ ചെയ്തതുമായ കേരളത്തിലെ ഡാമുകളിൽ പ്രധാനമാണ് നെയ്യാർ ഡാം. ഡാമിൽ ചെളിക്കെട്ട് കാരണം സംഭരണ ശേഷി കൂടുതലാണെങ്കിലും അതിന് പകുതിയോളമേ ജലം വന്നു നിറയൂ. ഇപ്പോൾ തന്നെ സംഭരണ ശേഷിയോടടുപ്പിച്ച് ജലം നിറഞ്ഞു കഴിഞ്ഞു.
മഴവെള്ളം കയറുമ്പോൾ മാത്രമാണ് നെയ്യാർഡാമിൽ നിന്നും കൂടുതൽ ജലം പ്രധാന സ്ലൂയിസ് വഴിയും അല്ലാത്ത ദിവസങ്ങളിൽ ഇടതുകര കനാൽ വഴിയും തുറന്നു വിടുന്നത്. എന്നാൽ ഡാമിലെ സംഭരണ ശേഷി വർദ്ധിപ്പിച്ചാൽ ഇറിഗേഷൻ കനാലുകൾ വഴി വേനൽക്കാലത്ത് ഉൾപ്പെടെ സ്ഥിരമായി ജലം തുറന്ന് വിട്ട് താലൂക്കിലെ കരകൃഷി പരിപോഷിപ്പിക്കാമെന്നിരിക്കെ അധികൃതർ അത്തരം പദ്ധതികളെ കുറിച്ച് ആലോചിക്കുന്നേയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പച്ചക്കറിക്ക് തമിഴ്നാടിനെ ആശ്രയിക്കാതെ നെയ്യാറ്റിൻകര താലൂക്കിന് സ്വയം പര്യാപ്തമാകുവാനുള്ള ജലസേചനത്തിന് വേണ്ടിയാണ് 1956ൽ നെയ്യാർ ഡാം കമ്മീഷൻ ചെയ്തത്.












Click it and Unblock the Notifications