'കെ-റെയിൽ കൊല റെയിലാണ്;പിണറായി സർക്കാരിന്റെ ലക്ഷ്യം കമ്മീഷൻ മാത്രം'; രമേശ് ചെന്നിത്തല
തിരുവനന്തപുരം; കെ റെയിൽ പദ്ധതിക്ക് പിന്നിൽ സർക്കാർ ലക്ഷ്യം കമ്മീഷനടിക്കുക മാത്രമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനൊപ്പം പാർട്ടി ഗുണ്ടകളെയും അഴിച്ചുവിട്ട് പാവപ്പെട്ട മനുഷ്യരുടെ നെഞ്ചിലും നാഭിയിലും ബൂട്ട്സിട്ട് ചവിട്ടി കെ-റെയിൽ നടപ്പിലാക്കാം എന്നാണ് പിണറായി വിജയൻ കരുതുന്നത്. അങ്ങനെയൊരു വ്യാമോഹം സർക്കാരിന് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഒരു മനുഷ്യനും കുടിയൊഴിപ്പിക്കപ്പെട്ട് തെരുവിലേക്കിറങ്ങില്ല. പൊതുജനത്തിന്റെ കണ്ണീരിൽ കുതിർന്ന കമ്മീഷൻ പണം കൈപ്പറ്റാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തലയുടെ വിമർശനം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'കെ-റെയിൽ കൊല റെയിലാണ്. കേരളത്തെ കൊലയ്ക്ക് കൊടുക്കുന്ന കൊല റെയിൽ.
വിനാശകരമാകുമെന്ന് വിദഗ്ധരും ശാസ്ത്രജ്ഞരും സിപിഎമ്മിനൊപ്പം നിൽക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തും ഒരുപോലെ മുന്നറിയിപ്പ് നൽകിയ പദ്ധതിയാണിത്. എന്നിട്ടും അധികാരത്തിന്റെ മത്ത് പിടിപ്പിക്കുന്ന ധാർഷ്ട്യത്തിൽ പദ്ധതി നടപ്പിലാക്കുമെന്ന് സി പിഎമ്മും പിണറായിയും പറയുന്നതെന്തുകൊണ്ടാവും? കമ്മീഷൻ അടിക്കാനല്ലാതെ മറ്റൊന്നിനുമല്ല.
പോലീസിനൊപ്പം പാർട്ടി ഗുണ്ടകളെയും അഴിച്ചുവിട്ട് പാവപ്പെട്ട മനുഷ്യരുടെ നെഞ്ചിലും നാഭിയിലും ബൂട്ട്സിട്ട് ചവിട്ടി കെ-റെയിൽ നടപ്പിലാക്കാം എന്നാണ് പിണറായി വിജയൻ കരുതുന്നത്. അങ്ങനെയുള്ള ഒരു വ്യാമോഹവും ഈ സർക്കാരിന് വേണ്ട.
കുടിയൊഴിപ്പിക്കപ്പെടാതിരിക്കാൻ തെരുവിലിറങ്ങിയ മനുഷ്യരെ കായികമായി നേരിടാനാണ് ഉദ്ദേശമെങ്കിൽ, അവർക്ക് മുന്നിൽ തുടർന്നും ഞങ്ങൾ ഉണ്ടാകും. ഒരു മനുഷ്യനും കുടിയൊഴിപ്പിക്കപ്പെട്ട് തെരുവിലേക്കിറങ്ങില്ല.പൊതുജനത്തിന്റെ കണ്ണീരിൽക്കുതിർന്ന കമ്മീഷൻ പണം കൈപ്പറ്റാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണ്.ഒരിക്കൽക്കൂടി പറയുന്നു, ഇത് കെ-റെയിൽ അല്ല, കൊല റെയിൽ ആണ്. ഈ കൊല റെയിലിൽ തല വെക്കില്ല കേരളം. #തലവെക്കല്ലേകേരളമേ', പോസ്റ്റിൽ ചെന്നിത്തല പറഞ്ഞു.
Recommended Video
അതിനിടെ ഗുണ്ടകളേയും പോലീസിനേയും വിട്ട് സിൽവർ ലൈൻ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. എന്തൊക്കെ സംഭവിച്ചാലും കെ-റെയിൽ വിരുദ്ധ സമരവുമായി യു ഡി എഫ് മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ മുഴുവൻ ജനങ്ങളും സിൽവർ ലൈൻ പദ്ധതിയുടെ ഇരകളായി മാറും. സിൽവർ ലൈൻ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നമ്മളെ ഓർമ്മപ്പെടുത്തുന്നത് നന്ദിഗ്രാമിലും സിംഗൂറിലും സി പി എം ഭരണം ചെയ്ത് കൂട്ടിയ അതിക്രമങ്ങളെയാണ്. അത് തന്നെയാണ് കേരളത്തിൽ ആവർത്തിക്കുന്നത്. ഇതുകൊണ്ടൊന്നും സമരത്തെ അടിച്ചമർത്താമെന്ന വിചാരം സർക്കാരിന് വേണ്ടെന്നും സതീശൻ പറഞ്ഞു.












Click it and Unblock the Notifications