സിപിഎമ്മിന് ഫസലിനോട് വിരോധമുണ്ടായിരുന്നു; എല്ലാം കാരായിമാരെ രക്ഷിക്കാനുള്ള ശ്രമം!
കണ്ണൂർ: തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിന്റെ കൊലപാതകത്തില്‍ തുടരന്വേഷണം വേണ്ടെന്ന കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഫസലിന്റെ സഹോദരി റംല. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ഇന്ന് കോടതി പറഞ്ഞിരുന്നു. ഫസലിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജി തളളിക്കൊണ്ടാണ് സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടത്.
കോടതി വിധിയോടെ കാരായി സഹോദരന്മാരെ രക്ഷിക്കാനുളള ഗൂഢാലോചന പൊളിഞ്ഞു. കാരായിമാരെ രക്ഷിക്കാനുളള ശ്രമമാണ് ഇതുവരെ നടന്നിരുന്നത്. കോടതിയില്‍ തുടരന്വേഷണത്തിന് ഹര്‍ജി നല്‍കിയ തന്റെ സഹോദരന്മാര്‍ ഈ നീക്കത്തില്‍ നിന്നും പിന്മാറണം. സിപിഐഎമ്മിന് ഫസലിനോട് വിരോധമുണ്ടായിരുന്നുവെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും റംല പറഞ്ഞു.

ഫസല്‍വധം നടത്തിയത് ആര്‍എസ്എസിന്റെ നാല്‍വര്‍ സംഘമാണെന്നും സിപിഐഎം പ്രവര്‍ത്തകര്‍ അല്ലെന്നും മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്ര സ്വദേശി സുബീഷ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ പ്രത്യേക സിബിഐ കോടതിയെ സമീപിച്ചത്. ഫസലിനെ കൊന്നത് താനടക്കം നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്. ആര്‍എസ്എസിന്റെ കൊടികളും ബാനറുകളും തകര്‍ത്തതിലുളള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സുബീഷ് മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications