ഒടുവില്‍ ശോഭ അയഞ്ഞു... നദ്ദ പങ്കെടുക്കുന്ന യോഗത്തിൽ എത്തി; തിരിച്ചടിക്കാനുറച്ച നീക്കമോ, കേന്ദ്രത്തിന്റെ ഉറപ്പോ
തൃശൂര്‍: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു അത്.
തുടര്‍ന്ന് ഫെബ്രുവരി 4 ന് തൃശൂരില്‍ നടക്കുന്ന നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ ശോഭ സുരേന്ദ്രന്‍ എത്തിയിരിക്കുന്നു എന്നതാണ് വാര്‍ത്ത. മാസങ്ങള്‍ക്ക് ശേഷമാണ് ശോഭ സുരേന്ദ്രന്‍ ബിജെപി യോഗത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ ഇത് അതോ കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണിയ്ക്ക് വഴങ്ങിയാണോ എന്നൊക്കെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വിശദാംശങ്ങള്‍...

നദ്ദ വിളിച്ചോ
ശോഭ സുരേന്ദ്രന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് ജെപി നദ്ദ വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി പറഞ്ഞത്. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടും എന്നതില്‍ നേരത്തേ തന്നെ ശോഭ സുരേന്ദ്രന് ഉറപ്പ് ലഭിച്ചിരുന്നു. അതിന് ശേഷം ജെപി നദ്ദ നേരിട്ട് ശോഭ സുരേന്ദ്രനെ വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണോ യോഗത്തില്‍ പങ്കെടുക്കുന്നത് എന്നാണ് ചോദ്യം.

അധ്യക്ഷന്‍ വരുമ്പോള്‍
പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന യോഗത്തില്‍ താന്‍ വരുന്നു എന്നേ ഉള്ളു എന്ന മട്ടിലായിരുന്നു ശോഭയുടെ പ്രതികരണം. അക്കാര്യം തന്റെ സംഘടനയും സുഹൃത്തുക്കളും ആഗ്രഹിക്കുന്നുണ്ട് എന്നും അവര്‍ പറഞ്ഞു. എന്നാല്‍ മറ്റ് വിവരങ്ങള്‍ ഒന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ല.

അധ്യക്ഷന്‍ പറഞ്ഞില്ലേ
ശോഭ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് കൃത്യമായ ഉറപ്പ് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചനകള്‍. പറയാനുള്ളതെല്ലാം ദേശീയ അധ്യക്ഷന്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

സുരേന്ദ്രന് തിരിച്ചടി
ജെപി നദ്ദ വാര്‍ത്താ സമ്മേളനത്തില്‍ ശോഭ സുരേന്ദ്രന്‍ വിഷയം പ്രതിപാദിച്ചത് തന്നെ വലിയ നേട്ടമായിട്ടാണ് ശോഭ പക്ഷം വിലയിരുത്തുന്നത്. ഔദ്യോഗിക പക്ഷത്തെ തള്ളിക്കൊണ്ടാണ് ശോഭ സുരേന്ദ്രനെ പിന്തുണച്ചുകൊണ്ട് ജെപി നദ്ദ രംഗത്തെത്തിയത് എന്നാണ് ശോഭ പക്ഷം അവകാശപ്പെടുന്നത്.

ദേശീയ തലത്തിലെ ചര്‍ച്ച
നേരത്തെ ശോഭ സുരേന്ദ്രനെ ദേശീയ നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരുമായി ശോശ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന ഉറപ്പ് അപ്പോള്‍ തന്നെ ലഭിക്കുകയും ചെയ്തിരുന്നു.

കോര്‍ കമ്മിറ്റിയിലേക്ക്?
ശോഭ സുരേന്ദ്രനെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു എന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. അത്തരമൊരു നിര്‍ദ്ദേശത്തെ അവഗണിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിക്കില്ല. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വും ഇത്തരമൊരു നിര്‍ദ്ദേശം നേരത്തേ മുന്നോട്ട് വച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പോടെ
പാര്‍ട്ടിയില്‍ വി മുരളീധരന്‍- കെ സുരേന്ദ്രന്‍ പക്ഷം ശക്തമായി പിടിമുറുക്കിയിരിക്കുകയായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ പറ്റാതെ വന്നതായിരുന്നു അവര്‍ക്ക് തിരിച്ചടിയായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ചിരുന്നെങ്കില്‍ ശോഭ സുരേന്ദ്രന്റെ കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ ഇത്രയും ശക്തമായി ഉണ്ടാകുമായിരുന്നോ എന്നും സംശയമുണ്ട്.

കേന്ദ്രത്തിന്റെ ഭീഷണി?
ഇതിനിടെ മറ്റൊരു വാര്‍ത്തയും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ശോഭ സുരേന്ദ്രന്‍ നേതൃയോഗത്തില്‍ എത്തിയത് എന്നാണത്. എന്നാല്‍ അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷം വ്യക്തമാക്കുന്നുണ്ട്.

എന്തിന് ഭീഷണി
പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കപ്പെട്ട സാഹചര്യത്തില്‍ എന്തിനാണ് കേന്ദ്ര നേതൃത്വം ഭീഷണിപ്പെടുത്തുന്നത് എന്നാണ് ഇവരുടെ ചോദ്യം. ദേശീയ നേതൃത്വത്തില്‍ നിന്ന് തിരിച്ചടി നേരിട്ടപ്പോള്‍ ഔദ്യോഗിക പക്ഷം സൃഷ്ടിച്ച വ്യാജ വാര്‍ത്തയാണ് ഇത് എന്നാണ് ഇവരുടെ നിലപാട്.

ഇനിയെന്ത്
പത്ത് മാസങ്ങള്‍ക്ക് ശേഷം ആണ് ശോഭ സുരേന്ദ്രന്‍ ബിജെപിയുടെ നേതൃയോഗത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ഇത്തവണ ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകുമോ എന്നാണ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications