മൂക്കിൽ നിന്നും രക്തം.. നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയ പാട്! ശ്രീജിത്ത് ക്രൂരമർദ്ദനത്തിന് ഇരയായി!
ആലപ്പുഴ: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി മരണപ്പെട്ടതാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ഇത് പോലീസ് നിഷേധിക്കുന്നു.
എന്തായാലും ശ്രീജിത്ത് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതും അക്കാര്യം തന്നെയാണ്. നേരത്തെ പുറത്ത് വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിലും ശ്രീജിത്തിനെ തല്ലിച്ചതച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണുള്ളത്. ഇതോടെ ശ്രീജിത്തിനെ മർദ്ദിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്ന പോലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ശ്രീജിത്ത് കേസിൽ മൂന്ന് പോലീസുകാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
നെഞ്ചിൽ ബൂട്ട്സിന്റെ പാട്
ശ്രീജിത്തിന്റെ മരണത്തില്‍ പോലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിക്കൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സക്കറിയ തോമസ്, ഡോ ശ്രീലക്ഷ്മി, ഡോ. സ്‌നേഹല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വൈകുന്നേരത്തോടെ തന്നെ പോസ്‌ററ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ശ്രീജിത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശ്രീജിത്തിന്റെ അടിവയറ്റില്‍ കടുത്ത ആഘാതമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് കാരണമായത് ആന്തരികാവയവങ്ങള്‍ക്ക് ഏറ്റിട്ടുള്ള ക്ഷതമാണ്. നെഞ്ചില്‍ ബൂട്ട്‌സ് ഇട്ട് ചവിട്ടിയ പാടുകളുണ്ടെന്നും മൂക്കില്‍ നിന്ന് രക്തം ഒലിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
ചെറുകുടലിൽ മുറിവ്
ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇവ കയ്യോ കാലോ ഉപയോഗിച്ച് മര്‍ദ്ദിച്ചത് മൂലമുണ്ടായ ക്ഷതങ്ങളാണ്. ചെറുകുടലില്‍ മുറിവുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കുകള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ച് ഏല്‍പ്പിച്ചിട്ടുള്ളതല്ല ശരീരത്തിലെ മുറിവുകളും ക്ഷതങ്ങളും. നേരത്തെ പുറത്ത് വന്നിട്ടുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും ശ്രീജിത്തിന്റെ മരണം സംഭവിച്ചിരിക്കുന്നത് ക്രൂരമായ മര്‍ദ്ദനത്തിന്റെ ഫലമാണ് എന്ന് സൂചിപ്പിക്കുന്നതാണ്. ശ്രീജിത്ത് മര്‍ദിക്കപ്പെട്ടത് പോലീസില്‍ നിന്നാണോ അതോ പോലീസ് പറയുന്നത് പോലെ നാട്ടുകാരില്‍ നിന്നാണോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.
വീട്ടിലിട്ടും തല്ലിച്ചതച്ചു
ശനിയാഴ്ച പുലര്‍ച്ചെ ദേവസ്വംപാടത്തെ വീട്ടില്‍ നിന്നുമാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിനെ വീട്ടില്‍ വെച്ച് തന്നെ അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ട് പോലീസ് അടിവയറ്റില്‍ ചവിട്ടുകയും വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു എന്ന് ആരോപണമുണ്ട്. പോലീസ് സ്‌റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് വെള്ളമോ ഭക്ഷണമോ നല്‍കാന്‍ പോലീസ് സമ്മതിച്ചിരുന്നില്ല. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ശ്രീജിത്തിനെ പോലീസ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ ശ്രീജിത്ത് മരിച്ചു. വാരാപ്പുഴയില്‍ വീടുകയറി നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെന്ന് ആരോപിച്ചാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആൾ മാറിയതെന്ന് ആരോപണം
എന്നാല്‍ ശ്രീജിത്ത് കേസില്‍ പ്രതിയല്ലെന്നും പോലീസിന് ആള് മാറിയതാണ് എന്നും ആരോപണങ്ങള്‍ ഉയരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശ്രീജിത്തിന് കടുത്ത വയറുവേദനയും മൂത്രതടസ്സവും അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് പോലീസ് മെഡിസിറ്റി ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തണം എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കൂടെ വന്ന പോലീസുകാരന്‍ എസ്‌ഐയുടെ നമ്പര്‍ നല്‍കി മുങ്ങിക്കളഞ്ഞുവെന്നും ആരോപണമുണ്ട്. രണ്ട് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അതീവഗുരുതരാവസ്ഥയില്‍ ആയിരുന്ന ശ്രീജിത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്.
പോലീസ് പ്രതിരോധത്തിൽ
ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് അടിവയറില്‍ മുറിവേറ്റ നിലയില്‍ ആണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തത്തില്‍ അണുബാധയുമുണ്ടായിരുന്നു. ചെറുകുടലില്‍ മുറിവേറ്റിട്ടുള്ളതായി അടിയന്തര ശസ്ത്രക്രിയയ്ക്കിടെ ഉറപ്പാക്കി. ചെറുകുടലിലെ മുറിവില്‍ നിന്നും ഭക്ഷണം പുറത്തേക്ക് വന്നതാണ് അണുബാധയ്ക്ക് കാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുടലിലും മറ്റ് ആന്തരിക അവയവങ്ങളിലും ചതവുള്ളതായി കണ്ടെത്തിയെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജിത്തിന്റെ രക്തസമ്മര്‍ദ്ദമാകട്ടെ അതീവ അപകടകരമായ സ്ഥിതിയില്‍ ആയിരുന്നുവെന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനവും അപകടത്തിലായിരുന്നുവെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ശ്രീജിത്തിന്റെ വൃക്കയുടേയും കരളിന്റെയും പ്രവര്‍ത്തനവും തകരാറിലായിരുന്നു.
പൂപ്പൽ ചാനൽ പോലും ചെയ്യാത്ത പണി! ചർച്ചയിൽ വെള്ളം കുടിപ്പിച്ചതിന് പ്രമോദ് രാമനെ കടന്നാക്രമിച്ച് ബൽറാം
അലിഭായിയുടെ കുറ്റസമ്മത മൊഴി പുറത്ത്.. രാജേഷിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയത് സുഹൃത്ത്! പ്രണയം വില്ലൻ