നിര്‍ഭയ കേസ് പ്രതിയും ഭഗത് സിംഗും തൂക്കിക്കൊല്ലപ്പെട്ടു; അവര്‍ സമന്മാര്‍ ആകുന്നില്ലല്ലോ; സ്പീക്കര്‍ക്ക് മറുപടി
തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗുമായി ഉപമിച്ച കേരള നിയമസഭ സ്പീക്കര്‍ എം ബി രാജേഷിന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ഭഗത് സിംഗിന്റെയും മരണമാണ് താങ്കള്‍ താരതമ്യം ചെയ്തതെന്നും അതില്‍ ചില ചരിത്രപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിന് തുല്യമാണെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താങ്കള്‍ ഭഗത് സിങ്ങുമായി താരതമ്യം ചെയ്തതിനു ശേഷം നല്‍കിയ വിശദീകരണം ശ്രദ്ധിച്ചു. ഇരുവരുടെയും മരണമാണ് താങ്കള്‍ താരതമ്യം ചെയ്തതെന്ന്. അതില്‍ ചരിത്രപരമായ ചില പ്രശ്‌നങ്ങള്‍ വീണ്ടുമുണ്ടെന്ന് ശ്രീജിത്ത് പണിക്കര്‍ പറയുന്നു.

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ഇതിനതിരെ ബിജെപി രംഗത്തെത്തിയിരുന്നു. താലിബാന്റെ സ്പീക്കറെ പോലെയാണ് എം.ബി. രാജേഷ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച മാപ്പിള ലഹളയുടെ 100ാം വാര്‍ഷികവുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിച്ചതെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെയാണ് ശ്രീജിത്ത് പണിക്കര്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. എം ബി രാജേഷ് അറിയാന്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താങ്കള്‍ ഭഗത് സിങ്ങുമായി താരതമ്യം ചെയ്തതിനു ശേഷം നല്‍കിയ വിശദീകരണം ശ്രദ്ധിച്ചു; ഇരുവരുടെയും മരണമാണ് താങ്കള്‍ താരതമ്യം ചെയ്തതെന്ന്. അതില്‍ ചരിത്രപരമായ ചില പ്രശ്‌നങ്ങള്‍ വീണ്ടുമുണ്ടെന്ന് ശ്രീജിത്ത് പണിക്കര്‍ പറയുന്നു.

തന്റെ കണ്ണുകെട്ടാതെ വെടിവച്ചു കൊല്ലണമെന്ന് വാരിയംകുന്നന്‍ പറഞ്ഞെന്ന വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഏതെങ്കിലും ചരിത്രപുസ്തകം, അല്ലെങ്കില്‍ ദൃക്‌സാക്ഷി, അല്ലെങ്കില്‍ രേഖ അടിസ്ഥാനപ്പെടുത്തി ഇക്കാര്യം സമര്‍ത്ഥിക്കാമോ? 1921 എന്ന സിനിമയുടെ തിരക്കഥ എന്തായാലും റഫറന്‍സ് അല്ലല്ലോ. ഖിലാഫത്ത് ഇന്ത്യയുടെ വിഷയമല്ലെന്നും, തനിക്ക് ഖിലാഫത്തുമായി ഒരു ബന്ധവും ഇല്ലെന്നും ബ്രിട്ടീഷുകാരോട് പറഞ്ഞ വാരിയംകുന്നനാണോ കണ്ണുകെട്ടാതെ തന്നെ വെടിവച്ചു കൊല്ലാന്‍ ആവശ്യപ്പെടുന്നത്? നല്ല കഥ!

മെക്കയിലേക്ക് പോകുക എന്നൊരു ഉപാധി ബ്രിട്ടീഷുകാര്‍ വാരിയംകുന്നന് നല്‍കി എന്നതിനും ഒരു റഫറന്‍സ് നല്‍കുമോ?
ഭഗത് സിങ്ങിന്റെ കാര്യം അങ്ങനെയല്ല. ഒന്നാമതായി ഭഗത് സിങ്ങിന് നീതിപൂര്‍വ്വമായ വിചാരണ പോലും ലഭിച്ചില്ല. വിലങ്ങ് ധരിച്ച് വിചാരണ നേരിടണമെന്ന ഉത്തരവിനെ അംഗീകരിക്കാത്ത ഭഗത് സിങ് വിചാരണയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചത്. വിചാരണയ്ക്കായി ഉണ്ടാക്കിയത് നിയമപരമായ അംഗീകാരമില്ലാത്ത ട്രിബ്യൂണല്‍ ആയിരുന്നു.

തന്നെ വെടിവച്ചു കൊല്ലാന്‍ ഭഗത് സിങ് ആവശ്യപ്പെട്ടതിന് ചരിത്രരേഖയുണ്ട്; അദ്ദേഹം പഞ്ചാബ് ഗവര്‍ണര്‍ക്ക് അയച്ച കത്ത്. ഇതൊന്നും തന്നെ വാരിയംകുന്നന്റെ കാര്യത്തില്‍ ഇല്ല. മരണത്തിലെ സമാനത കൊണ്ട് ആള്‍ക്കാര്‍ തുല്യരാകുന്നു എന്നതൊക്കെ ബാലിശമായ വാദമാണ്. നിര്‍ഭയ കേസിലെ പ്രതിയും ഭഗത് സിങ്ങും തൂക്കിക്കൊല്ലപ്പെട്ടു എന്നതുകൊണ്ട് അവര്‍ സമന്മാര്‍ ആകുന്നില്ലല്ലോ. മഹാത്മാ ഗാന്ധിയും അജ്മല്‍ കസബും യേര്‍വാദാ ജയിലിലെ തടവുകാര്‍ ആയിരുന്നു എന്നതുകൊണ്ട് അവരും സമന്മാര്‍ ആകുന്നില്ലല്ലോ.

ഭഗത് സിങ് ഒരു ദേശസ്‌നേഹിയായിരുന്നു. അദ്ദേഹം തുര്‍ക്കിക്കു വേണ്ടിയല്ല, ഇന്ത്യയ്ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹം സ്ഥാപിക്കാന്‍ ആഗ്രഹിച്ച രാജ്യം സ്വതന്ത്ര ഭാരതം ആണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അദ്ദേഹം ആരെയും മതപരിവര്‍ത്തനത്തിന് വിധേയമാക്കിയില്ല.
അവിടെയാണ് വ്യത്യാസമെന്ന് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വ ചൂഷണത്തിനും എതിരെയുണ്ടായ ജനകീയ മുന്നേറ്റത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിക്കാനും ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള ആസൂത്രിത നീക്കത്തെ പൊതുസമൂഹം തിരിച്ചറിയണമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞിരുന്നു.

മാപ്പിള ലഹളയല്ല കാര്‍ഷിക സമരമാണ് ഉണ്ടായതെന്നതിന് ചരിത്രവസ്തുതകള്‍ തെളിവാണ്. കൊളോണിയല്‍ ചരിത്രകാരന്മാരാണ് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഇതു പിന്‍പറ്റി ഹിന്ദുത്വ സംഘടനകള്‍ മലബാര്‍ കലാപത്തെ ഹിന്ദുവിരുദ്ധ കലാപമായി ചിത്രീകരിക്കാനും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള വിധത്തില്‍ അവതരിപ്പിക്കാനും ശ്രമിക്കുന്നത് അപകടകരമാണെന്നും എംബി രാജേഷ് വ്യക്തമാക്കിയിരുന്നു.

സ്പീക്കറുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. ഭഗത് സിംഗിനെ അപമാനിച്ച കേരള നിയമസഭ സ്പീക്കര്‍ മാപ്പ് പറയണമെന്നായിരുന്നു ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്. എംബിരാജേഷ് സ്പീക്കര്‍ പദവിയുടെ മാനം കളയുകയാണ്. തികട്ടി വരുന്ന രാഷ്ട്രീയ ഇസത്തിന്റെ ആങ്കര്‍ ആയി സ്പീക്കര്‍ മാറരുത്. സമൂഹത്തില്‍ മാന്യതയും ബഹുമാനവും ഉണ്ടാക്കുന്ന തരത്തിലാകണം സ്പീക്കര്‍ ഇടപെടേണ്ടത്. കേരളത്തിന്റെ സ്പീക്കറില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

അതേസമയം, വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ വീണ്ടും രംഗത്തെത്തി. ഭഗത് സിംഗിന്റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തി എന്നാണല്ലോ ഇപ്പോള്‍ എനിക്കെതിരെ ചിലര്‍ ഉയര്‍ത്തിയിട്ടുള്ള ആക്ഷേപം. ഭഗത് സിംഗിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ സ്‌നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടു ത്തുന്നതാണ്. ഇപ്പോള്‍ കോലാഹലമുണ്ടാക്കുന്നവര്‍ക്ക് എന്നു മുതലാണ് ഭഗത് സിങിനോട് ആദരവ് തോന്നിത്തുടങ്ങിയതെന്ന് സ്പീക്കര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇതിനിടെ, 1921ലെ മലബാര്‍ രക്ഷസാക്ഷികളുടെ പേര് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കിയ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. വാരിയം കുന്നത്ത് ഹാജിയും അലി മുസ്ലിയാരുമടക്കം 387 രക്ഷസാക്ഷികളുടെ പേരുകളാണ് നീക്കം ചെയ്തത്. സ്വാതന്ത്ര സമര സേനാനികളുടെ നിഘണ്ടു പുനപരിശോധിച്ച് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ വിദഗ്ദ സമതി ഇതിന് ശുപാര്‍ശ നല്‍കുകയായിരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം 2019ല്‍ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവിലാണ് വാരിയം കുന്നത്ത് ഹാജി ഉള്‍പ്പെട്ടത്.












Click it and Unblock the Notifications